പെഷവാര്‍: പാകിസ്ഥാനില്‍ അമേരിക്കയുടെ ആളില്ലാ ചാരവിമാനം നടത്തിയ ആക്രമണത്തില്‍ പാക് താലിബാനിലെ രണ്ടാമന് വാലി ഉര് റഹ്മാന് കൊല്ലപ്പെട്ടതായി പാക് അധികൃതര്‍ അറിയിച്ചു.
തെക്കന്‍ വസീറിസ്ഥാനിലെ ഗോത്ര മേഖലയില്‍ ബുധനാഴ്ച്ചയാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടന്നത്. പാക് താലിബാന് കനത്ത തിരിച്ചടിയായിരിക്കുകയാണ് വാലി ഉര് റഹ്മാന്റെ മരണം.
അഫ്ഗാന് താലിബാന്റെ അനുബന്ധ ഘടകമായ പാക് താലിബാന് പാക് സൈനികര്ക്കെതിരായും സാധാരണക്കാര്ക്കെതിരായും നിരന്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്.
ഡ്രോണ്‍ ആക്രമത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടതായും നാല് പേര്‍ക്ക് പരുക്കേറ്റതായും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആളില്ലാ ചാരവിമാനത്തില്‍ നിന്നും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മിറന്‍ഷാ ഗ്രാമത്തിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നെന്ന് പാക് അധികൃതര്‍ പറഞ്ഞു
പാകിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുക്കയറ്റമാണ് ഡ്രോണ്‍ ആക്രമണമെന്ന് പേര് വെളിപ്പെടുത്താത്ത പാക് വിദേശകാര്യ അധികൃതന്‍ പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രോണ്‍ ആക്രമണങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പിന് ശേഷം പാകിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ആദ്യ ഡ്രോണ്‍ ആക്രമണമാണ് ഇത്. തെരഞ്ഞെടുപ്പില്‍ യുഎസ് ഡ്രോണ്‍ ആക്രമണങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: