ചങ്ങനാശേരി: വഴിയില്‍കൂടി നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ച മദ്ധ്യവയസ്കനെ ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടി പോലീസിലേല്പിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ എംസി റോഡില്‍ ചങ്ങനാശേരി തുരുത്തിപള്ളിക്ക് സമീപമായിരുന്നു സംഭവം. എംസി റോഡിലൂടെ കാറില്‍ വരികയായിരുന്ന മന്ത്രി പെണ്‍കുട്ടിയെ ഒരാള്‍ ശല്യം ചെയ്യുന്നത് കണ്ടു. വാഹനമടുത്തെത്തിയപ്പോള് പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ച് കാറിന് നേരെ കൈവീശി. ഉടന്‍ വാഹനം നിര്‍ത്തി മന്ത്രിയും ഗണ്‍മാനും പുറത്തിറങ്ങി.
ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചെങ്ങന്നൂര്‍ മുളക്കുഴ കണ്ണാശ്ശേരിപറമ്പില് ശശി(54)യെ ഗണ്‍മാനും പിഎയും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മന്ത്രി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചങ്ങനാശേരി പോലീസിന് ഇയാളെ കൈമാറി. പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ചെയ്യണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശേരി എസ്ഐ ജോയിമാത്യു പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും മൊഴിയെടുത്തു. പിന്നീട് കോട്ടയം വനിതാസെല്ലില്‍ നിന്നുള്ള എസ്ഐ എത്തി പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ഇയാള്‍ക്കെതിരെ കേസെടുത്തുവെന്നും ഞായറാഴ്ച്ച രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: