തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാന്‍ ഇരുപക്ഷവും ഒത്തുതീര്പ്പുസാധ്യതകള് തേടുന്നു. ഹൈക്കമാന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പുതിയ ഫോര്‍മുല മുന്നോട്ടു വച്ച് ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുള്ള സാധ്യത തെളിയുമ്പോഴും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ ചൊല്ലി ഉടലെടുത്ത ഭിന്നതയ്ക്ക് അയവ് വന്നിട്ടില്ല. തിരക്കിട്ട ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുമ്പോഴും ഇരുപക്ഷവും കടുത്ത ശത്രുതയാണ് പുലര്‍ത്തുന്നത്. എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഫോണില്‍ ബന്ധപ്പെട്ടു.
ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവകുപ്പും വിട്ടുകിട്ടിയാല്‍ മന്ത്രിസഭാ പ്രവേശനമാകാമെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും രമേശ്ചെന്നിത്തല. ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരം ഒഴികെയുള്ള മറ്റേതെങ്കിലും വകുപ്പും നല്‍കാമെന്നാണ് എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും നിലപാട് സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിനു മുന്‍പു പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആന്റണി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടിക്കാഴ്ച നടത്താനാണ് സാധ്യത. ഇതിനുമുന്‍പു പ്രശ്നപരിഹാരത്തിനുള്ള ബദല്‍ ഫോര്‍മുലയ്ക്കു രൂപം നല്‍കാനും നീക്കം തുടങ്ങി. ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം മന്ത്രിസഭയിലെ രണ്ടാമനെന്ന നിലയിലുള്ള പ്രധാന വകുപ്പു തന്നെ ചെന്നിത്തലയ്ക്കു നല്‍കുന്നതിനുള്ള ഫോര്‍മുലയ്ക്കാണ് നീക്കം.
പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്ന് ഹൈക്കമാന്റ് അന്ത്യശാസനം നല്‍കിയതായാണ് അറിയുന്നത്. ഇതിനിടെ കെപിസിസി പ്രസിഡന്റിന്റെ ശക്തമായ നിലപാട് വെളിപ്പെടുത്തുന്ന അഭിമുഖം വീണ്ടും പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ പ്രവേശന വിഷയത്തില്‍ തീരുമാനം ഉടന്‍ വേണമെന്നും ഇല്ലെങ്കില്‍ താന്‍ മൗനം വെടിയുമെന്നുള്ള മുന്നറിയിപ്പാണ് അഭിമുഖത്തില്‍ നല്‍കിയിരിക്കുന്നത്. അധികകാലം കാത്തിരിക്കാന്‍ കഴിയില്ല. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ എട്ടുവര്‍ഷക്കാലത്തെ പല അനുഭവങ്ങളും മുന്നിലുണ്ട്. ഇത്രയും കാലം ഒന്നും ആരോടും പറഞ്ഞിട്ടില്ല. എന്നാല്‍ ഇക്കാലയളവിലെ അനുഭവങ്ങള്‍ തുറന്നു പറയാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല പ്രഖ്യാപിക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പ്രതിസന്ധി പരസ്യമായ ഗ്രൂപ്പ് വഴക്കായി വഷളായതോടെ ഹൈക്കമാന്റ് പരസ്യപ്രസ്താവനകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പരാതികളുണ്ടെങ്കില്‍ അവ തങ്ങളെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്കി. ഇതേത്തുടര്‍ന്നു കഴിഞ്ഞ രണ്ടുദിവസമായി നേതാക്കളുടെ പരസ്യപ്രസ്താവനയ്ക്ക് നേരിയ അയവുവന്നിട്ടുണ്ട്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ചു പ്രശ്നങ്ങള്‍ സംസ്ഥാനത്തു തന്നെ എത്രയുംവേഗം പരിഹരിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനോട് ഹൈക്കമാന്റിന് അനുകൂല നിലപാടാണ്. എന്നാല്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഉപമുഖ്യമന്ത്രി പദത്തോട് ഹൈക്കമാന്റിന് യോജിപ്പില്ല. എന്നാല്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായം അനുസരിച്ചു കാര്യങ്ങള്‍ തീരുമാനിക്കാം എന്ന നിലപാടാണ് ഹൈക്കമാന്റ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇരു വിഭാഗങ്ങളെയും പിണക്കാതെ, ഉപമുഖ്യമന്ത്രി പദവും മറ്റേതെങ്കിലും പ്രധാനവകുപ്പും ചെന്നിത്തലയ്ക്കു നല്‍കികൊണ്ടുള്ള ഫോര്‍മുല രൂപീകരണത്തിനു ശ്രമം ആരംഭിച്ചത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: