കോളനിയാത്രയും കേരളയാത്രയും പിന്നിട്ടപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് ഫലം മാനഹാനി. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ എന്ന മട്ടില്‍ സ്ഥാനചലനഭീതി. ഒരു കൊതിക്ക് ചാടിയിറങ്ങിയിട്ട് ഇപ്പോള്‍ ഒറ്റാലില് കിടന്നതും പോകുമെന്ന മട്ട്. ആകെ കൂടി ചീട്ട് കീറുമെന്നായപ്പോള്‍ ജലദോഷവും പനിയും. എന്തായാലും ഇപ്പോള്‍ ആകെ മൊത്തം ഒരു സഹതാപം തോന്നും ആ പരവേശം കണ്ടാല്‍.
പാവപ്പെട്ട ജനങ്ങളെ സേവിക്കണം എന്ന അതിയായ മോഹം കൊണ്ട് മന്ത്രിയാകാന്‍ ഇറങ്ങിത്തിരിച്ചതാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുകാരന്റെ ജനിതകവികാരമായ ഗ്രൂപ്പ് രാഷ്ട്രീയത്തിന് മോറട്ടോറിയം പ്രഖ്യാപിച്ചാണ് നാളിതുവരെ അദ്ദേഹം പിടിച്ചുനിന്നത്. ഇനി അത് വയ്യ. ഗ്രൂപ്പില്ലാതെ എത്രകാലം നില്ക്കാനാകും. ദര്‍ഹിയില്‍ നിന്ന് ആന്റണിയുടെ ഉന്തും പെരുന്നയില്‍ നിന്ന് സുകുമാരന്‍നായരുടെ പരിഹാസവും ഒക്കെ കൂടിയപ്പോള്‍ കണ്ട്രോള് പോയി. അങ്ങനെയാണ് അമ്പത്തേഴാം വയസില്‍ ഉപമുഖ്യമന്ത്രി ആയേക്കാം എന്ന മോഹം ചെന്നിത്തലയെ പെരുവഴിയിലാക്കിയത്.
രാഷ്ട്രീയചരിത്രത്തിലാദ്യമായി മാനഭംഗം ചെയ്യപ്പെട്ട കെപിസിസി പ്രസിഡന്റ് എന്ന പദവിക്ക് അര്‍ഹനായിരിക്കുന്നു അദ്ദേഹം. ആണത്തം(?) പെരുന്നയില്‍ പണയം വെച്ചിരിക്കുകയാണ് ഇയാളെന്ന് ചില കോണ്‍ഗ്രസുകാരെങ്കിലും അടക്കം പറയുന്നുണ്ട്. അതില്‍ അതിശയിക്കാനില്ലെന്ന് പരിചയമുള്ളവര്‍ ഉറപ്പിക്കുന്നുമുണ്ട്. രാമകൃഷ്ണന്‍നായരുടെ മകന് രമേശന് നായര്‍ കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഒടുവില്‍ കെപിസിസിയുടെയും പ്രസിഡന്റ് ആയത് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ആ സാധനം കാലാകാലങ്ങളില്‍ പലര്‍ക്കും പണയം വച്ചുതന്നെയാണെന്ന് ചരിത്രമറിയുന്നവരും ചൂണ്ടിക്കാട്ടുന്നു. കെ. കരുണാകരന് മുതല്‍ പെരുന്നയിലെ നായര്‍പ്രമാണി വരെ ഇദ്ദേഹത്തിന് പിതൃസമാനന്മാരാണ്, പല കാര്യത്തിലും. കാര്യം കഴിയുമ്പോള്‍ ആ കൈക്ക് തന്നെ കൊത്തുമെന്നത് വേറെ കാര്യം.
കരുണാകരന് വഴി ഇന്ദിരാജിയുടെയും രാജീവ്ജിയുടെയും സോണിയാജിയുടെയും പെറ്റ് ആയി മാറിയപ്പോഴാണ് ഇദ്ദേഹം എന്എസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും എഐസിസിയുടെയുമൊക്കെ താക്കോല്‍ സ്ഥാനത്ത് കയറിപ്പറ്റിയത്. 27-ാം വയസില്‍ കരുണാകരന്റെ മന്ത്രിസഭയില്‍ മന്ത്രിയായതിനും മറ്റ് യോഗ്യതകള്‍ തെരയേണ്ടതില്ല. സ്വന്തം മകനേക്കാള്‍ പ്രിയത്തോടെയാണ് ലീഡര്‍ ചെന്നിത്തലയെ ഓമനിച്ചുവളര്‍ത്തിയത്. അന്നൊക്കെ കേട്ടിരുന്നത് ലീഡറാണ് ഇദ്ദേഹത്തെ പാലൂട്ടി വളര്‍ത്തിയതെന്നാണ്.
ഇപ്പോള്‍ സുകുമാരന്‍നായരും അതുതന്നെ പറയുന്നു. പെരുന്നയില്‍ വളര്‍ന്നയാളാണ് പോലും ചെന്നിത്തല. തിരുവഞ്ചൂരിനെ മന്ത്രിയാക്കിയതും ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതും താന്‍ തന്നെയാണെന്ന് പെരുന്ന നായര്‍ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുമ്പോള്‍ രോഗം സാധാരണക്കാര്‍ക്കും തിരിയും. എന്നിട്ടും കോണ്‍ഗ്രസുകാര്‍ക്ക് അത് മനസിലാകാത്തത് ചാരിത്ര്യം നഷ്ടപ്പെട്ടതുകൊണ്ടാണ്. സംഘടനയുടെ കന്യകാത്വം സമുദായസംഘടനകളുടെ പട്ടുമെത്തയില്‍ കൊണ്ട് അടിയറ വെക്കുന്ന എല്ലാ പ്രസിഡന്റുമാരും ഇങ്ങനെ തന്നെ മാനഭംഗം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ട് എന്നെ അപമാനിച്ചു എന്ന രമേശിന്റെ വിലാപത്തിന് വലിയ വിപണിമൂല്യം കിട്ടാനിടയില്ല. പി.സി.ജോര്‍ജും ജസ്റ്റിസ് ബസന്തും കെ. സുധാകരനുമൊക്കെ ആ പാവം സൂര്യനെല്ലിപെണ്കുട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇവിടെയാകും ചേരുക.
ഗാന്ധിത്തൊപ്പിയുമിട്ട് പരിവാരസമേതം കാടുംമേടും കയറി പാവപ്പെട്ട ആദിവാസി, ഗോത്രവര്‍ഗജനതയുടെ ചെലവില്‍ പുട്ടുംകടലയും തട്ടി, ആട്ടവും പാട്ടുമൊക്കെയായി ഗാന്ധിഗ്രാമം യാത്ര പൊലിപ്പിച്ചതിന്റെ ആഘോഷതിമിരം കൊണ്ടാണ് ചെന്നിത്തല കേരളയാത്രക്കൊരുമ്പെട്ടത്. ചെന്നിത്തല ഗാന്ധിവേഷം കെട്ടാന്‍പോയ തക്കത്തിലാണല്ലോ താക്കോല്‍സ്ഥാനം കാട്ടി മോഹിപ്പിച്ച് എ.കെ.ആന്റണി പെരുന്നയില്‍ വന്നുപോയത്. തിരുവനന്തപുരത്ത് വലിയനായര്സമ്മേളനം വിളിച്ചുചേര്‍ത്ത് സുകുമാരന്‍നായര്‍ ആ ആണി പിന്നെയും അടിച്ചു. എല്ലാ പാര്‍ട്ടിയിലെയും നായന്മാര് മേലോട്ട് നോക്കിയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ചെന്നിത്തല രമേശന്‍നായര്‍ക്ക് വേണ്ടി തൊണ്ട കീറി പ്രസംഗിച്ചു. ചെന്നിത്തലയ്ക്ക് താക്കോല്‍ കൊടുത്തില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ അറ താന്‍ പൂട്ടിക്കുമെന്നുവരെ തട്ടിവിട്ടു. മതാതീതരാഷ്ട്രീയത്തിന്റെ ഖദറിടത്തിനുള്ളില് അടക്കം ചെയ്യപ്പെട്ടുപോയ രമേശ് അന്നു വിലപിച്ചത് നിങ്ങളെന്നെ നായരാക്കരുത് എന്നായിരുന്നു. ധീവരനായ കോണ്‍ഗ്രസുകാരനും നായരായ കോണ്‍ഗ്രസുകാരനും ഈഴവനായ കോണ്‍ഗ്രസുകാരനുമൊക്കെ നിറഞ്ഞുകവിഞ്ഞ പാര്‍ട്ടിയില്‍ ചെന്നിത്തലയെ നായരെന്ന് വിളിച്ചത് വലിയ അപരാധമായി കുറ്റപ്പെടുത്തപ്പെട്ടു.
തനിക്ക് താക്കോല്‍ വേണ്ട, കെപിസിസി പ്രസിഡന്റ് പദവി തന്നെയാണ് വലുതെന്നായിരുന്നു അന്നു കണ്ടെത്തല്‍. താക്കോല്‍ സ്ഥാനം തനിക്ക് വേണ്ടെന്ന് ചെന്നിത്തല ആവര്‍ത്തിച്ചതോടെ സുകുമാരന്‍ നായര്‍ പ്ലേറ്റ് തിരിച്ചു. ഒരു കാരണവശാലും ചെന്നിത്തലയെ മന്ത്രിയാക്കരുതെന്നായിരുന്നു ഉത്തരവ്. അതിനിടയിലാണ് ചെന്നിത്തല കാസര്‍കോഡ് നിന്നും കേരളയാത്ര തുടങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു-യാത്ര തീരുമ്പോള്‍ കേരളത്തില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകും. അതെന്തുമാറ്റം എന്ന് അന്തംവിട്ടവര്‍ ഇപ്പോഴതു കാണുന്നുണ്ട്. ചെന്നിത്തല രമേശന്‍നായര്‍ മന്ത്രിയാകണമെന്ന് എന്‍എസ്എസ് നേതാവ് പറഞ്ഞപ്പോള്‍ തള്ളികളഞ്ഞവര്തന്നെ അയാളെ മന്ത്രിയാക്കരുതെന്ന് തീട്ടൂരം കിട്ടിയപ്പോള്‍ എന്നാല്‍ ആക്കിയിട്ടുതന്നെ കാര്യം എന്നാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ആര് ആരെയാണ് ആക്കിയതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.
രമേശന്‍നായരുടെ കെപിസിസി കസേര ഈഴവ കോണ്‍ഗ്രസുകാര്‍ക്ക് നല്‍കിയേക്കാം എന്ന ധാരണ കൂടി പരന്നതോടെ പാവം പെരുവഴിയാധാരമായ ലക്ഷണത്തിലാണ്. വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരന് ഒരു വലിയ പാഠമായി കോണ്‍ഗ്രസിന്റെ മൂലയ്ക്ക് കുത്തിയിരിപ്പായിട്ടും പാഠം പഠിച്ചില്ല രമേശന് നായരെന്ന് വേണം കരുതാന്‍. ഇനി ഒറു പ്രതീക്ഷയുമില്ലെന്ന് നന്നായി തിരിച്ചറിഞ്ഞപ്പോഴാണല്ലോ പത്മജയുടെ ചേട്ടന് വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായി ഒതുങ്ങാന്‍ തീരുമാനിച്ചത്.
കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്തതുകൊണ്ട് ചെന്നിത്തല രമേശന് നായര്‍ ഇപ്പോള്‍ കരയുന്നു. എന്നെ മാനം കെടുത്തി എന്ന്. ഇപ്പറഞ്ഞ മാനം ഇത്തിരിപ്പോരം എങ്കിലും ഒപ്പമുണ്ടായിരുന്നുവെങ്കില്‍ ഈ ഗതി വരുമായിരുന്നില്ലല്ലോ. പിന്നെ കോണ്‍ഗ്രസിന് പ്രസിഡന്റാകാനും മുഖ്യമന്ത്രിയാകാനും ഒക്കെ ഇപ്പോഴുള്ള മാനം ധാരാളം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: