2013ഏപ്രില്‍ മാസം 25 ദേശീയ അദ്ധ്യാപക പരിഷത്തിനെ സംബന്ധിച്ചിടത്തോളം ചരിത്രം കുറിക്കുന്ന ദിവസമായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ധീരമായ പോരാട്ടത്തിന്റെ ഫലം കണ്ട ദിനമായിരുന്നു അന്ന്. കേരള ഗവണ്മെന്റ് എന്‍ടിയുവിന് അംഗീകാരം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
1978 ല്‍ അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എബിആര്‍എസ്എം എന്ന സംഘടനയുടെ കേരള ഘടകം എന്ന നിലയില്‍ കോഴിക്കോട് തളിയിലാണ് എന്‍ടിയുവിന്റെ പ്രവര്‍ത്തനം തുടക്കമിട്ടത്. വിരലില്‍ എണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. സ്വര്‍ഗീയ ചന്ദ്രശേഖര്‍ജിയായിരുന്നു അന്ന് സംഘടനക്ക് രൂപം നല്‍കിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെയും അദ്ധ്യാപക സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന ആ കാലഘട്ടത്തില്‍ കേരളത്തില്‍ എന്‍ടിയുവിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുക എന്നുളളത് ദുഷ്കരമായ ഒരു പ്രവര്‍ത്തിയായിരുന്നു. എങ്കിലും ചന്ദ്രശേഖര്‍ജിയുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം നിരവധി അദ്ധ്യാപകര്‍ എന്‍ടിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അന്ന് അവഗണനയുടെ കാലഘട്ടത്തിലൂടെയാണ് എന്‍ടിയു കടന്നുപോയിരുന്നത്. ചെറുതും വലതുമായി 36 ഓളം അദ്ധ്യാപക സംഘടനകള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ എന്‍ടിയുവിന് അംഗീകാരം നിഷേധിക്കുകയായിരുന്നു. കേരളം മുഴുവന്‍ തിരഞ്ഞാല്‍ പത്തുപേരെ പോലും തികച്ചെടുക്കാന്‍ കഴിയാത്ത സംഘടനകള്‍ക്ക് പോലും ഗവണ്മെന്റ് വിളിക്കുന്ന മീറ്റിംഗുകള്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയും കലോത്സവങ്ങളിലും മറ്റും കമ്മറ്റികള്‍ നല്‍കുകയും ചെയ്തിരുന്നു. നിശ്ശബ്ദമായ പ്രവര്‍ത്തനത്തിലൂടെ എന്‍ടിയു കേരളത്തിലെ പ്രബലമായ അദ്ധ്യാപക സംഘടനയായി വളര്‍ന്നുവരികയായിരുന്നു.
സംഘടന വളരുന്നതോടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എതിര്‍പ്പിന്റെ ശബ്ദം ഉയരാന്‍ തുടങ്ങി. സര്‍ക്കാര്‍ വിളിക്കുന്ന മീറ്റിംഗുകളിലും കലോത്സവങ്ങളിലും മറ്റും എന്‍ടിയുവിനെ കൂടി പങ്കെടുപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഇതിനായി ഗവണ്മെന്റില് സമ്മര്‍ദ്ദം ചെലുത്തി. സര്‍ക്കാര്‍ വിളിച്ച മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയ എന്‍ടിയു പ്രതിനിധികളെ യോഗത്തില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവമുണ്ടായി. പ്രതിഷേധം ശക്തമായി. കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘയോഗം ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് മറ്റീവ്ക്കേണ്ടി വന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധ സമരങ്ങളുണ്ടായി. ഇടതുപക്ഷ ഗവണ്മെന്റില്നിന്ന് അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിച്ചു. കോടതി റഫറണ്ടം നടത്തി അദ്ധ്യാപക സംഘടനകളുടെ അംഗീകാരം നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതുവരെ മറ്റദ്ധ്യാപക സംഘടനകളെ വിളിക്കുന്ന യോഗങ്ങളില്‍ റഫറണ്ടം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ മീറ്റിംഗില്‍ പങ്കെടുപ്പിച്ചെങ്കിലും മേളകളില്‍ എന്‍ടിയുവിന് കമ്മറ്റി നല്കാന് തയ്യാറായില്ല. ഇതിനെതിരെ മലപ്പുറത്തും പാലക്കാട്ടും പത്തനംതിട്ടയിലും കോഴിക്കോട്ടും കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലേക്കും ഉദ്ഘാടന വേദിയിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. മേളകളിലെ അന്തരീക്ഷം വഷളായി. മേളകളില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വീണ്ടും കോടതിയെ സമീപിക്കുകയും എന്‍ടിയുവിനും കൂടി എല്ലാ മേഖലകളിലും കമ്മറ്റി നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.
2011 മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് ഗവണ്മെന്റ് മാറി യുഡിഎഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്നു. നിരന്തരമായി യുഡിഎഫ് ഗവണ്മെന്റില് സമ്മര്‍ദ്ദം ചെലുത്തുകയും മേളകളില്‍ എന്‍ടിയുവിന് കണ്വീണ്ഷിപ്പോടുകൂടി കമ്മറ്റികള്‍ അനുവദിക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും മേളകളില്‍ എന്‍ടിയു ഏറ്റെടുത്ത കമ്മറ്റികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വിദ്യാഭ്യാസ വകുപ്പധികൃതരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. സംസ്ഥാനമേളകളിലും എന്‍ടിയു ഏറ്റെടുത്ത കമ്മറ്റികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന് എന്‍ടിയുവിനെ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. അതേസമയം ഗവ.അംഗീകാരത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഈ വര്‍ഷം നടന്ന നാല് മേളകളിലും എന്‍ടിയു ഏറ്റെടുത്ത കമ്മറ്റികള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതോടെ എന്‍ടിയുവിനെ അവഗണിക്കാന്‍ പറ്റാത്ത ശക്തിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുകയായിരുന്നു. നാല് മേളകളിലും (സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, കായികമേള, സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം) കമ്മറ്റി ലഭിച്ച അഞ്ച് സംഘടനകളില്‍ ഒന്ന് എന്‍ടിയു ആയിരുന്നു.
അതേസമയം വിദ്യാഭ്യാസമന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും വിളിക്കുന്ന മീറ്റിംഗുകളില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ വെച്ചുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുവാനും അവ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായതും എന്‍ടിയുവിന്റെ വിജയമായിരുന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളെ സംബന്ധിച്ച് എന്‍ടിയു മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. തുടര്‍മൂല്യനിര്‍ണയത്തിലെ അപാകത ആദ്യമായി മീറ്റിംഗില്‍ അവതരിപ്പിച്ചത് എന്‍ടിയു ആയിരുന്നു. എസ്എസ്എല്‍സി പരീക്ഷ രാവിലെ ആക്കുന്ന കാര്യത്തിലും എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ കുട്ടികളുടെ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി നടത്തണമെന്നും സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ അമിതഭാരം കുറക്കണമെന്നും ഹയര്‍ സെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പര്‍ ക്ലാസ് റൂം അനുഭവമുള്ള ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ തന്നെ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടത് എന്‍ടിയു ആയിരുന്നു. ഇങ്ങനെ നിരവധി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളിലൂടെ സര്‍ക്കാര്‍ മീറ്റിംഗുകളില്‍ ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റാന്‍ എന്‍ടിയു വിന് കഴിഞ്ഞിരുന്നു.
സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും എന്‍ടിയു തയ്യാറായി. ഓണാഘോഷ പരിപാടികളുടെ തിളക്കം കുറക്കാന്‍, റംസാന്റെയും പെരുന്നാളിന്റെയും പേരില്‍ ഓണപരീക്ഷ ഓണാവധിക്കുശേഷം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്‍ടിയുവിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പരീക്ഷ ഓണാവധിക്ക് മുന്‍പ് തന്നെ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായി. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് വിഷു തലേന്ന് ഒഴിവ് നല്കാന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ എന്‍ടിയു ശക്തമായി പ്രതികരിക്കുകയും വിഷു തലേന്ന് അവധി നല്കാന് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തിരുന്നു. അതേസമയം പങ്കാളിത്ത പെന്ഷന് നടപ്പിലാക്കുന്നതിനെതിരെ എന്‍ടിയു അടങ്ങുന്ന സംഘടനകള്‍ നടത്തിയ സമരം ശരിയായ സമയത്ത് പിന്‍വലിച്ചുകൊണ്ട് മാന്യമായ രീതിയില്‍ അവസാനിപ്പിക്കുവാന്‍ സാധിച്ചതിനുപിന്നില്‍ എന്‍ടിയുവിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു. സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കാനുള്ള ഉത്തരവിനെതിരെയും സമരത്തില്‍ എന്‍ടിയു മുന്‍പന്തിയിലുണ്ടായിരുന്നു. പാലക്കാട്ടും തിരുവനന്തപുരത്തും കണ്ണൂരും എന്‍ടിയു നടത്തിയ സംസ്ഥാന സമ്മേളനങ്ങള്‍ വന്‍ വിജയമാവുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇങ്ങനെ എല്ലാ മേഖലയിലെയും പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിദ്ധ്യമായി മാറിയ എന്‍ടിയുവിനെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന തിരിച്ചറിവും സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളും റഫറണ്ടം നടന്നാല്‍ നിരവധി സംഘടനകളുടെ നിലനില്‍പ്പു തന്നെ അപകടത്തിലാവുമെന്നുള്ളതുകൊണ്ടും എന്‍ടിയുവിന് അംഗീകാരം നല്കാന് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. അങ്ങനെ മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന വിവേചനം അവസാനിപ്പിച്ച് എന്‍ടിയുവിനെ കൂടി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അംഗീകരിക്കുകയായിരുന്നു.
ഈ അംഗീകാരത്തിന് പുറകില്‍ സ്വര്‍ഗീയ ചന്ദ്രശേഖര്‍ജി, പന്തളം ജഗന്നാഥന് സാര്‍, വേലായുധന് പിള്ള സാര്‍ തുടങ്ങി മണ്മറഞ്ഞ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി പൂര്‍വികരുടെ പ്രവര്‍ത്തനവും അനുഗ്രഹവും ഉണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന മുന്‍ സംസ്ഥാന പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരുമായിരുന്നു രാജശേഖരന് നായര്‍, പി.ഡി.പുരുഷോത്തമന് മാസ്റ്റര്‍, ജി.രാധാകൃഷ്ണന്, ഗോവിന്ദ ദാസന് മാസ്റ്റര്‍, നാരായണന് മാസ്റ്റര്‍, കെ.എം.ഗോപാലകൃഷ്ണന്, സി.ജിജാഭായ്, രാമചന്ദ്രന് മാസ്റ്റര്‍, പി.എം.രാമചന്ദ്രന്, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങി നിരവധി മഹാരഥന്മാരുടെ പ്രവര്‍ത്തനത്തിന്റെ കരുത്തുണ്ട്. സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ സഹായിച്ച ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, വി.മുരളീധന് എന്നിവരുടെ ഇച്ഛാശക്തിയുണ്ട്. ഇതിനെല്ലാം പുറമെ നമ്മുടെ ആശയാദര്ശമായ ഹിന്ദുത്വത്തിന്റെ മഹിമയുമുണ്ട്. ഈ അംഗീകാരത്തിന്റെ വര്‍ഷത്തില്‍ എന്‍ടിയു ഉയര്‍ത്തുന്ന മുദ്രാവാക്യം “അംഗീകാരത്തിന്റെ വര്‍ഷം മുന്നേറ്റത്തിന്റെ വര്‍ഷം” എന്നാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയതയുടെ പിടിയില്‍നിന്നും മോചിപ്പിക്കുന്നതിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും ദേശീയ അധ്യാപക പരിഷത്തിന്റെ പ്രവര്‍ത്തനം പതിന്മടങ്ങ് വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് മുഴുവന്‍ ദേശസ്നേഹികളുടേയും പിന്തുണ ആവശ്യമാണ്. എന്‍ടിയുവിനെ കേരളത്തിലെ ഏറ്റവും പ്രബലമായ അധ്യാപക സംഘടനയാക്കി മാറ്റി ചരിത്രത്തിലേക്ക് കുതിക്കാനുള്ള പ്രയാണത്തില്‍ എല്ലാ എന്‍ടിയു പ്രവര്‍ത്തകരും പങ്കാളിയാവണം.
വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ (എന്‍ടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: