ചങ്ങനാശേരി: ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ വയലുകളും നീര്‍ത്തടങ്ങളും മണ്ണിട്ടുമൂടിയാല്‍ അത് കേരളത്തിന്റെ നാശത്തിനു വഴിവയ്ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഹരിദാസ് പറഞ്ഞു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശേരി നയിച്ച ആറന്മുള വിമാനത്താവളം പരിസ്ഥിതി സംരക്ഷണയാത്രയുടെ സമാപനസമ്മേളനം ചങ്ങനാശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമംഗീകരിച്ചതാണ് ആറന്മുളയിലെ ഉതൃട്ടാതി ജലമേള. ഈ പദ്ധതി നടപ്പിലാക്കിയാല്‍ ജലമേള എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍, കാവുകള്‍, മഠങ്ങള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെടാന്‍ പോകുകയാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ജലശ്രോതസ്സുകള്‍ മണ്ണിട്ടു നികത്തുകയാണെന്നും ഹരിദാസ് പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ തന്നെ ഇന്റര്‍നാഷണല്‍ വിമാനത്താവളങ്ങള്‍ മൂന്നെണ്ണമുണ്ട്. അതുകൂടാതെയാണ് വീണ്ടും വിമാനത്താവളം നിര്‍മ്മിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലൂക്ക് പ്രസിഡന്റ് വി.ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രദാസ്, കെ.കെ.തങ്കപ്പന്, ബിന്ദു വിജയകുമാര്‍, എ.റ്റി.ശശിധരന്, തുളസീധരന്‍, ശ്രീകുമാര്‍, ഹരിലാല്‍, മനോജ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്, പി.പി.രണരാജന്‍, എ.റ്റി.തുളസീധരന്‍, കുമ്മനം പ്രകാശ്, രാജു വെള്ളയ്ക്കല്‍, പി.കെ.ചന്ദ്രന്, ആര്.ഹരിലാല്‍, എ.മനോജ്, കെ.എന്‍.ലെനിന്, സുധീഷ്, നീലാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജാഥാക്യാപ്റ്റന് സ്വീകരണങ്ങള്‍ക്കു നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: