സ്വന്തം ലേഖകന്‍
കുമരകം: വേമ്പനാട്ടുകായല്‍ നാശത്തിന്റെ വക്കില്‍. ഒരു കാലത്ത് മാലിന്യരഹിതമായിരുന്ന വേമ്പനാട്ടുകായല്‍ ഇന്ന് മാലിന്യത്തിന്റെ കലവറയായി മാറിയിരിക്കുകയാണ്.
തണ്ണീര്‍മുക്കം ബണ്ടാണ് കായലിന്റെയും മത്സ്യസമ്പത്തിന്റെയും ആവാസ വ്യവസ്ഥയെ തകിടം മറിച്ചത്. ബണ്ടിന്റെ ഒരുഭാഗം ചിറകെട്ടി റോഡുനിര്മ്മിക്കുകയും വ്യവസ്ഥക്കനുശ്രണമായി കാലാകാലങ്ങളില്‍ ബണ്ടു തുറക്കാതെ വന്നതുമൂലം കായലിന്റെ തെക്കുഭാഗത്തെ ജലത്തില്‍ ഉപ്പിന്റെ അംശം ഗണ്യമായി കുറയാനിടയായി. ഇത് പരമ്പരാഗത മത്സ്യസമ്പത്തിനെയും കക്കായുടെ ഉത്പാദനത്തെയും സാരമായി ബാധിച്ചു. ബണ്ടിന്റെ ലക്ഷ്യമായിരുന്ന നെല്‍കൃഷി വികസനവും പ്രഹസനമായി. നീരൊഴുക്കില്ലാതായതോടെ കായല്‍ ജൈവവൈവിദ്ധ്യത്തിന് ഭീഷണിയാകുകയും മേഖലയില്‍ മാരകരോഗങ്ങള്‍ക്ക് വളം വെക്കുകയും ചെയ്തു. ഉത്ഭവംതൊട്ട് കായലിനെ സമ്പന്നമാക്കിയിരുന്ന കരിമീന്‍, കൊഞ്ച്, ചെമ്മീന്‍, വരാല്, കാരി, മുഷി, മനഞ്ഞില് തുടങ്ങി അപൂര്‍വ്വ മത്സ്യങ്ങളായി നൂറ്റി അറുപതോളം ഇനം മത്സ്യങ്ങളില്‍ ഇന്നവശേഷിക്കുന്നത് വെറും മുപ്പത്തിയാറിനം മത്സ്യഇനങ്ങള്‍ മാത്രമാണ്.
ഇപ്പോള്‍ നാശോന്മുഖമായ കായലില്‍ മത്സ്യത്തിന്റെ കണക്കെടുപ്പു നടക്കുകയാണ്. അതിനുശേഷമേ അവശേഷിക്കുന്ന 36 ഇനം മത്സ്യങ്ങളില്‍ ഏതൊക്കെയിനം അന്യം നിന്നെന്നറിയാന് കഴിയൂ. നീരൊഴുക്കു നിലച്ച ഏഴായിരം ഹെക്ടര്‍ വരുന്ന കായല്‍ ഇന്ന് മാലിന്യംനിറഞ്ഞ് നിശ്ചലാവസ്ഥയിലാണ്. ടൂറിസത്തിന്റെ കടന്നുകയറ്റത്തോടെ കായലില്‍ വന്‍തോതിലുള്ള കൈയ്യേറ്റവും സ്പീഡ് ബോട്ടുകളും ഹൗസ്ബോട്ടുകളും പുറംതള്ളുന്ന മാലിന്യങ്ങളും കായലിന്റെ വിസ്താരത്തെ കുറക്കുകയും ജലം മലിനമാക്കുകയും ചെയ്തു. ഇതിനൊരു പ്രതിവിധി കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ ചെറുവിരല്പോലുമനക്കാത്തതില് പ്രകൃതി സ്നേഹികളും നാട്ടുകാരും രോക്ഷാകുലരാണ്. വേമ്പനാട്ടുകായല്കൊണ്ട് ഉപജീവനം കഴിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ആശങ്കാകുലരാണ്.
1971-ല്‍ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര പ്രഖ്യാപനത്തില്‍ അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ടുന്ന കായലാണ് വേമ്പനാട്ടുകായല്‍ എന്ന് അക്കമിട്ടു പറഞ്ഞിരുന്നെങ്കിലും അതിനെ കാറ്റില്‍ പറത്തിക്കൊണ്ട് വികസനത്തിന്റെ പേരുപറഞ്ഞ് യാതൊരു പാരിസ്ഥിതിക പഠനവുമില്ലാതെ സീപ്ലെയിന്‍ (ജലവിമാനം) പദ്ധതിക്കായി 58 കമ്പനികള്‍ക്ക് വിമാന സര്‍വ്വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ കായല്‍ തൊഴിലാളികളും തദ്ദേശവാസികളും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും ഇന്ന് ഏകദിന സത്യാഗ്രഹവും പ്രതിഷേധ കൂട്ടായ്മയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: