പൂഞ്ഞാര്‍: കുടുംബബന്ധങ്ങളുടെ മഹത്തായ കെട്ടുറപ്പാണ് രാഷ്ട്രത്തിന് ആധാരമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സമ്പര്‍ക്കപ്രമുഖ് മോഹകണ്ണന് അഭിപ്രായപ്പെട്ടു. പൂഞ്ഞാര്‍ എസഎംവി സ്കൂളില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ശിക്ഷണശിബിരത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിക്ക് കുടുംബബോധം നഷ്ടപ്പെട്ടാല്‍ ആ കുടുംബം ശിഥിലമാകുന്നതൊടൊപ്പം അത് സമൂഹത്തിനും രാഷ്ട്രത്തിനും കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്യും. കുടുംബബന്ധങ്ങള്‍ ഏതെങ്കിലും ഭരണഘടനയുടെയോ, വ്യവസ്ഥിതിയുടേയോ ചട്ടക്കൂടിനുള്ളിലല്ല ഭദ്രമായി നിലനില്‍ക്കുന്നത്. വാക്കും പ്രവൃത്തിയും സ്നേഹവും മനസ്സുമാണ് ഇതിനാധാരം. കുടുംബാംഗങ്ങള്‍ വാക്കും അതിന്റെ അര്‍ത്ഥവും പോലെ ചേര്‍ന്നിരിക്കണം. ഓരോ കുലത്തിനും ജന്മസിദ്ധമായ ഒരു പാരമ്പര്യം ഉണ്ട്. ഈ പാരമ്പര്യം നമ്മുടെ സംസ്കൃതിയുടെ സ്വത്വം ആണ്. കുടുംബാംഗങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ ആ തെറ്റ് തിരുത്തുക എന്നത് മാത്രമാണ് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോവ്യക്തിയും വ്യക്തിധര്‍മ്മവും കുടുംബധര്‍മ്മവും സമാജധര്മ്മവും രാഷ്ട്രധര്മ്മവും അനുഷ്ഠിക്കപ്പെടുമ്പോള്‍ മാത്രമാണ് സമ്പൂര്‍ണ്ണ വ്യക്തിത്വത്തിനുടമയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: