ആഹാരത്തിന്റെ കാര്യത്തില്‍ ചില ക്രമവല്‍ക്കരണങ്ങള്‍ വേണം; മനസ്സിന് ഏറ്റവും ശുദ്ധിയരുളുന്ന ഭക്ഷണം വേണം കഴിക്കാന്‍. മൃഗശാലയില്‍ ചെന്ന് നോക്കിയാല്‍ ഈ സംഗതി പെട്ടെന്ന് വെളിവാകും. അവിടെ ആനകളെ കാണാം. ഭയങ്കര വലിപ്പമുള്ളവ. പ്രകൃതമോ, എത്ര സൗമ്യം! ശാന്തം! അവിടെനിന്ന് സിംഹത്തിന്റെയും കടുവയുടെയും കൂടിനടുത്തുചെല്ലുക. ഒരടക്കമില്ലാത്തവ. ആഹാരഭേദംകൊണ്ട്, എത്ര വലിയ അന്തരമുണ്ടാകുമെന്ന് ഇത് കാണിക്കുന്നു. ഈ ശരീരത്തില്‍ വ്യാപരിക്കുന്ന സര്‍വശക്തികളും അന്നസംഭവമാണ്. ഇത് നമുക്ക് നിത്യാനുഭവമാണ്.
നിങ്ങള്‍ ഉപവാസം തുടങ്ങിയാല്‍ ആദ്യം ശരീരം ക്ഷീണിക്കുകയായി; ശക്തിയും ക്ഷയിക്കുകയായി. പിന്നെ, കുറച്ചുനാള്‍ കഴിഞ്ഞാല്‍ മനസ്സിന്റെ ശക്തിയും പോകും. ആദ്യം ഓര്മ പോകും. പിന്നെ ചിന്തിക്കാനേ കഴിവില്ലാത്ത ഒരു നിലവരും. ഒരു വാദപംക്തിയെ പിന്തുടരുന്ന കാര്യം പിന്നെ പറയുകയേ വേണ്ട. അതുകൊണ്ട് അഭ്യാസത്തിന്റെ ആരംഭദശയില്‍ ആഹാരകാര്യം വളരെ സൂക്ഷിക്കണം. നമുക്ക് വേണ്ടുവോളം ശക്തിയുണ്ടായാല്‍, നമ്മുടെ അഭ്യാസം വേണ്ടത്ര മുന്നോട്ടുപോയാല്‍, ഈ കാര്യത്തില്‍ അത്രതന്നെ നിഷ്കര്ഷവേണമെന്നില്ല. വളരുന്ന ചെടിയെ വേലികെട്ടി രക്ഷിക്കണം. അതുവളര്‍ന്ന് മരമായാല്‍ വേലി മാറ്റിക്കളയാം. അപ്പോള്‍ അതിന് എല്ലാ ആക്രമണങ്ങളും സഹിച്ചുനില്‍ക്കാനുള്ള കരുത്തായി.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: