ഘടികാരം അടിക്കുന്നത് ഞാന്‍ വളരെ ശ്രദ്ധയോടുകൂടി കേള്‍ക്കുകയാണെങ്കില്‍ ആ സമയത്ത് എന്റെ ദൃഷ്ടികള്‍ തുറന്നിരുന്നാലും ഞാന്‍ ഒന്നും കണ്ടില്ലെന്ന് വരാം. ആ സമയത്ത് മനസ്സ് ശ്രവണേന്ദ്രിയത്തോടു മാത്രമേ ബന്ധിച്ചിരുന്നുള്ളൂ. നയനേന്ദ്രിയത്തോടു ബന്ധിച്ചിരുന്നില്ലെന്ന് തെളിയുന്നു. എന്നാല്‍ സിദ്ധന് അന്തഃകരണത്തെ ഒരേ സമയത്ത് സര്വേന്ദ്രിയങ്ങളോടും ബന്ധിപ്പിക്കാന്‍ കഴിയും. അതിന് അതിന്റെ ആഴത്തിലേക്ക് തിരിഞ്ഞുനോക്കുവാനും ശക്തിയുണ്ട്. തന്നെത്താന്‍ നോക്കിക്കാണാനുള്ള ഈ അന്തര്‍ദര്‍ശനശക്തി സമ്പാദിക്കാനാണ് യോഗി ആഗ്രഹിക്കുന്നത്. മനഃശക്തികളെ ഏകാഗ്രഹവും അന്തര്‍മുഖവുമാക്കി ഉള്ളില്‍ നടക്കുന്നതറിയാന്‍ യോഗി ശ്രമിക്കുന്നു. ഇതില്‍ വെറും വിശ്വാസത്തിന്റെ കാര്യമേയില്ല. ഇത് (പ്രത്യക്ഷശാസ്ത്രം) ചില തത്ത്വജ്ഞാനികള്‍ വിശകലനം ചെയ്ത് കണ്ടെത്തിയതാണ്. നവീനശരീരശാസ്ത്രജ്ഞന്മാര് നമ്മോട് പറയുന്നു. ചക്ഷുര്ഗോളകമല്ല ദര്‍ശനേന്ദ്രിയം. തലച്ചോറിലുള്ള ചില നാഡീകേന്ദ്രങ്ങളാണ് ആ ഇന്ദ്രിയം. മറ്റിന്ദ്രിയങ്ങളൊക്കെയും അങ്ങനെ തന്നെ. തലച്ചോറും ഈ നാഡീകേന്ദ്രങ്ങളും ഒരേ പദാര്‍ത്ഥം കൊണ്ടുണ്ടായതാണെന്നും അവര്‍ പറയുന്നു. സാംഖ്യന്മാര് പറയുന്നതും അതുതന്നെ. ശരീരശാസ്ത്രജ്ഞന്മാര് ഭൗതികശാസ്ത്രഭാഷയില്‍ പറയുന്നു, സാംഖ്യന്മാര് മനഃശാസ്ത്രഭാഷയില്‍ പറയുന്നു. കാര്യം രണ്ടും ഒന്നുതന്നെ. ഈ രണ്ടിനും അപ്പുറത്താണ് നമ്മുടെ ഗവേഷണ മണ്ഡലം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: