പാക്കിസ്ഥാന്റെ പ്രധാനമന്ത്രിപദത്തിലേക്ക് നവാസ് ഷെരീഫിന് ഇത് മൂന്നാമൂഴമാണെങ്കിലും രാഷ്ട്രീയമായി നവാസിന്റേത് രണ്ടാംവരവാണ്. 1999 ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ച പര്‍വേസ് മുഷറഫ് അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ ജയിലിലടക്കുകയായിരുന്നു.
പിന്നീട് സൗദി അറേബ്യയിലേക്ക് പലായനം ചെയ്യാന്‍ അനുവദിച്ച നവാസിന് വിമാനത്താവളത്തില്‍ ബന്ധുക്കളോടുപോലും സംസാരിക്കാനുളള അവസരം അതിനകം പാക് പ്രസിഡന്റായി മാറിയ മുഷറഫ് നല്‍കിയില്ല. നിറകണ്ണുകളോടെ രാജ്യം വിടേണ്ടിവന്ന അനുഭവം മറ്റാരു മറന്നാലും നവാസ് ഷെരീഫിന്റെ മനസ്സില്‍ മായാതെ നില്ക്കും.
പിന്നീട് 2007 ല്‍ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുത്തെങ്കിലും ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും ആസിഫ് അലി സര്ദാരിയുമാണ് അധികാരം കയ്യടക്കിയത്. നവാസ് ഷെരീഫിന് പ്രതിപക്ഷത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ അഞ്ചുവര്‍ഷത്തിനുശേഷം പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ അതൊരു രണ്ടാംവരവ് തന്നെയാണ്.
ഒരിക്കല്‍ നവാസിനെ അധികാരത്തില്‍നിന്ന് ഇറക്കിവിട്ട് നിഷ്ക്കരുണം ജയിലിലടച്ച പര്‍വേസ് മുഷറഫ് ഇപ്പോള്‍ ജയിലിലാണെന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായി കണക്കാക്കാം.
ബേനസീറിന്റെ ഭര്‍ത്താവ് എന്ന ഒറ്റക്കാരണത്താല്‍ പിപിപിയുടെ നേതൃപദവിയിലേക്കുയരുകയും പ്രസിഡന്റ് പദത്തിലെത്തുകയും ചെയ്ത ആസിഫ് അലി സര്‍ദാരിക്ക് കഴിവുകെട്ടവന്‍ എന്ന പേരുദോഷമുണ്ടെങ്കിലും പാക്കിസ്ഥാന്റെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെ നയിച്ചു എന്ന ബഹുമതിയുണ്ട്. സര്‍ദാരിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാക് ജനത എന്തുകൊണ്ട് പിപിപിയെ തള്ളി എന്നതിന്റെ ഉത്തരം വ്യക്തമാണ്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതാണ് തന്റെ പാര്‍ട്ടിക്ക് തിരിച്ചടിയായതെന്ന് സര്‍ദാരി അവകാശപ്പെടുന്നുണ്ടെങ്കിലും അത് അര്‍ധസത്യമേ ആകുന്നുള്ളൂ. ഭീകരപ്രവര്‍ത്തനത്തെ ഫലപ്രദമായി അടിച്ചമര്‍ത്താന്‍ കഴിയാത്തത് ഒരു ഭരണാധികാരി എന്ന നിലയില്‍ സര്‍ദാരിയെ പാക് ജനതയ്ക്ക് അനഭിമതനാക്കി. മൂവായിരത്തോളം സൈനികര്‍ മരിക്കാനിടയായ സൈനിക നടപടിക്ക് സര്‍ദാരി തയ്യാറായെങ്കിലും പിപിപി ഭരണകാലത്ത് ഭീകരാക്രമണങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളില്‍ മാത്രം 120 ലേറെ പേര് കൊല്ലപ്പെടുകയുണ്ടായി.
പാക്കിസ്ഥാനില്‍ ആര് അധികാരത്തില്‍ വരുന്നു എന്നത് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമായി ഒതുക്കാന്‍ കഴിയുന്നതല്ല. അയല്‍രാജ്യമായ ഇന്ത്യയ്ക്കും അത് വളരെയേറെ നിര്‍ണായകമാണ്.
എന്നാല്‍ മാറിമാറി വരുന്ന പാക് സര്‍ക്കാരുകളോട് ഇന്ത്യ സ്വീകരിക്കുന്ന സമീപനം യാഥാര്‍ത്ഥ്യബോധമുള്ളതല്ല. പലപ്പോഴും അതിന് ഒരു അനുഷ്ഠാനത്തിന്റെ സ്വഭാവമാണുള്ളത്. തെരഞ്ഞെടുപ്പിലൂടെയോ അട്ടിമറിയിലൂടെയോ ആരെങ്കിലും പാക്കിസ്ഥാന്റെ ഭരണനേതൃത്വത്തിലെത്തിയാല് ആദ്യം അഭിനന്ദനം, പിന്നീട് ഇന്ത്യയിലേക്ക് ക്ഷണിക്കല്‍. ഇതൊരു പതിവ് പരിപാടിയാണ്. ഇന്ത്യ സന്ദര്‍ശിക്കുന്ന പാക് ഭരണാധികാരികളാവട്ടെ ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയാണ് മടങ്ങുക.
പര്‍വേസ് മുഷറഫിന്റെ സൈനിക ഭരണത്തിന് അന്ത്യം കുറിച്ച് 2008 ല്‍ ആസിഫ് അലി സര്‍ദാരി അധികാരത്തിലെത്തിയപ്പോഴും മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അത് ആഘോഷമാക്കുകയുണ്ടായി.
അഭിനന്ദനവും ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണവും മന്മോഹന് സര്‍ക്കാരില്‍നിന്ന് സര്‍ദാരിക്കും ലഭിച്ചു. എന്നാലിത് ഏകപക്ഷീയമായ സൗഹൃദമായിരുന്നുവെന്ന് വ്യക്തമാവാന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല. മുംബൈ ഭീകരാക്രമണമുള്‍പ്പടെ നിരവധി ആക്രമണങ്ങളാണ് സര്‍ദാരിയുടെ ഭരണകാലത്ത് ഇന്ത്യക്കെതിരെയുണ്ടായത്. കാശ്മീര്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ ഗുണപരമായ യാതൊരു മാറ്റവുമുണ്ടാക്കാന്‍ സര്‍ദാരിക്ക് കഴിഞ്ഞില്ല. സര്‍ക്കാരിലെ ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്, വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര് എന്നിവരടക്കം ഇന്ത്യ സന്ദര്‍ശിച്ച പാക് ഭരണാധികാരികളെല്ലാം അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തിയത്.
റഹ്മാന് മാലിക് ‘ബാബ്റി മസ്ജിദി’നെക്കുറിച്ചും ഹിന കാശ്മീരിനെക്കുറിച്ചും ഇന്ത്യയില്‍ നടത്തിയ പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അങ്ങേയറ്റം വഷളാക്കുകയുണ്ടായി. രണ്ട് സന്ദര്‍ഭങ്ങളിലും മന്മോഹന് സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നു. ഏറ്റവുമൊടുവില്‍ കള്ളക്കേസില്‍ കുടുക്കി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന സരബ്ജിത്സിംഗിനെ ജയിലില്‍ വച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ സര്‍ദാരി ഭരണകൂടം താലിബാന് ഭീകരര്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. സരബ്ജിത്തിന്റെ മൃതദേഹത്തോടുപോലും പാക് സര്‍ക്കാര്‍ അനാദരവ് കാണിച്ചു. കാശ്മീര്‍ അതിര്‍ത്തിയില്‍ കാവല്‍ നിന്നിരുന്ന രണ്ട് ഇന്ത്യന്‍ സൈനികരെ പിടിച്ചുകൊണ്ടുപോവുകയും അതിലൊരാളുടെ തലയറുക്കുകയും ചെയ്തത് ഇതേ ഭരണകാലത്താണ്. ഇന്ത്യ ആവശ്യപ്പെട്ടിട്ടും ഈ ശിരസ് വിട്ടുതരാന്‍ സര്‍ദാരി തയ്യാറായിരുന്നില്ല.
കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും നവാസ് ഷെരീഫ് രണ്ടുതവണ പാക് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇന്ത്യയോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വരുത്തിയില്ല.
രണ്ടാമത്തെ ഭരണകാലയളവില്‍ ഇന്ത്യയില്‍ അധികാരത്തിലിരുന്നത് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരായിരുന്നതിനാല്‍ സമാധാനപ്രക്രിയയ്ക്ക് നല്ല തുടക്കം കുറിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിന്റെ ബഹുമതി നവാസ് ഷെരീഫിനേക്കാള്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയിക്ക് അവകാശപ്പെട്ടതാണ്. മുഷറഫ് അട്ടിമറിച്ച ഈ സമാധാന പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോ എന്നതാണ് നവാസ് ഷെറീഫ് നേരിടുന്ന വെല്ലുവിളികളിലൊന്ന്.
നവാസിനെ ഇതിന് പ്രേരിപ്പിക്കാനാവുമോ എന്നത് ഇന്ത്യ നേരിടുന്ന വെല്ലുവിളിയുമായിരിക്കും.
നവാസ് ഷെറീഫിന്റെ വിജയത്തേക്കാളും സര്‍ദാരിയുടെ പരാജയത്തേക്കാളും പര്‍വേസ് മുഷറഫിന്റെ പതനമാണ് ഇപ്പോഴത്തെ പൊതുതെരഞ്ഞെടുപ്പ് ഫലത്തെ വ്യത്യസ്തമാക്കുന്നത്. സിയാവുള്‍ ഹക്കിനുശേഷം ഇന്ത്യയോട് ഇത്ര പകയോടെ പെരുമാറിയ മറ്റൊരു പാക് ഭരണാധികാരിയുണ്ടായിട്ടില്ല. നവാസ് ഷെറീഫും വാജ്പേയിയും തുടക്കമിട്ട സമാധാനപ്രക്രിയ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുമെന്ന് വന്നതോടെയാണ് സൈനിക അട്ടിമറിയിലൂടെ മുഷറഫ് അധികാരം പിടിച്ചത്.
നവാസ് ഷെറീഫിന്റെ ഭരണകാലത്തെ കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന്റെ പിന്നില്‍ മുഷറഫിന്റെ കറുത്ത കരങ്ങളുണ്ടായിരുന്നു. അഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച മുഷറഫിന്റെ മനസ്സില്‍ ഇന്ത്യയോടുള്ള പക കെട്ടടങ്ങിയിരുന്നില്ല.
കാര്‍ഗില്‍ യുദ്ധകാലത്ത് അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ സൈനികര്‍ക്കൊപ്പം താനുമുണ്ടായിരുന്നുവെന്ന മുഷറഫിന്റെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരിക്കാനായില്ലെങ്കിലും ഇന്ത്യാവിരോധം കുത്തിപ്പൊക്കി കുറേ സീറ്റ് നേടാനായാല്‍ കിംഗ്മേക്കര്‍ കളിക്കാനാവുമെന്നാണ് മുഷറഫ് മനക്കോട്ട കെട്ടിയത്. വന്യമായ ഈ സ്വപ്നമാണ് ഇസ്ലാമാബാദിലെ തടവറയായി മാറിയ ഫാം ഹൗസില്‍ കഴിയുന്ന മുഷറഫിന്റെ കണ്മുന്നില് തകര്‍ന്നടിഞ്ഞത്.
പാക്കിസ്ഥാനില്‍ ആര് അധികാരത്തില്‍ വരുന്നു എന്നതല്ല, ഭീകരവാദത്തോട് ആ രാജ്യം എന്ത് സമീപനം സ്വീകരിക്കുന്നുവെന്നതാണ് പ്രസക്തമായ കാര്യം. ബേനസീര്‍ ഭൂട്ടോ, നവാസ് ഷെറീഫ്, പര്‍വേസ് മുഷറഫ്, ആസിഫ് അലി സര്‍ദാരി എന്നിങ്ങനെ നാല് പ്രധാനമന്ത്രിമാരുടെ ഭരണകാലത്തും ഇക്കാര്യത്തില്‍ മൗലികമായി മാറ്റമൊന്നും സംഭവിച്ചില്ല. ഭീകരവാദികള്‍ക്ക് തങ്ങളുടെ അജണ്ട വലിയ പ്രയാസമൊന്നും കൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു. ഇന്ത്യ നിരന്തരമായ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായി. സര്‍ദാരി ഭരണകാലത്ത് ലഷ്ക്കറെ തൊയ്ബയുടെ മുന്നണി സംഘടനയായ ജമാഅത്ത് ഉദ്ദവയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം അളവറ്റതായിരുന്നു. 168 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹഫീസ് സയിദിനെ പരിപൂര്‍ണമായി സംരക്ഷിക്കുകയാണ് സര്‍ദാരി ഭരണകൂടം ചെയ്തത്.
ഭീകരവാദത്തിന്റെ പേരില്‍ പാക് ഭരണാധികാരികളെ പ്രതിക്കൂട്ടില്‍ കയറ്റുമ്പോള്‍ ആ രാജ്യവും ഭീകരാക്രമണങ്ങള്‍ക്ക് ഇരയാവുന്നില്ലേ എന്ന ചോദ്യം ഉയരാറുണ്ട്. ഈ ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഭീകരവാദത്തോടുള്ള പാക് സര്‍ക്കാരുകളുടെ ഇരട്ടത്താപ്പ് തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്. പാക്കിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യയില്‍നിന്ന് വ്യത്യസ്തമായി പള്ളികളില്‍ പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പോലും ഭീകരര്‍ ആക്രമിച്ച് കൊല്ലാറുണ്ട്.
പാക് സര്‍ക്കാരുകള്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടികളെടുക്കാറുമുണ്ട്. എന്നാല്‍ ഇവിടെ ഒരു വ്യത്യാസമുണ്ട്. പാക്കിസ്ഥാനിലെ ഭീകരസംഘടനകളില്‍ രണ്ട് തരക്കാരാണുള്ളത്. പാക്കിസ്ഥാനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. പാക്കിസ്ഥാനെ അനുകൂലിക്കുന്ന തെഹ്രിക്ക് ഇ താലിബാനോട് പാക് സര്‍ക്കാരുകള്‍ മൃദുസമീപനം സ്വീകരിക്കുമ്പോള്‍ അഫ്ഗാന് താലിബാനെ എതിര്‍ത്തെന്നുവരും. എന്നാല്‍ ഇന്ത്യയെ എതിര്‍ക്കുകയും ഇന്ത്യന്‍മണ്ണില്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഏത് ഭീകരസംഘടനകളെയും അനുകൂലിക്കുന്ന നയമാണ് മാറിമാറി വരുന്ന പാക് സര്‍ക്കാരുകള്‍ സ്വീകരിക്കാറുള്ളത്. മാറേണ്ടത് ഈ നയമാണ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: