മുസ്ലിം പെണ്‍കുട്ടികള്‍ 16ല്‍ വിവാഹിതരായാലും രജിസ്ട്രേഷന് നിയമതടസ്സമില്ലെന്ന വാര്‍ത്തയാണ് ഈ ലേഖനത്തിനാധാരം. മുസ്ലിം സമുദായത്തില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയും 21 തികയാത്ത പുരുഷനും വിവാഹിതരായാല്‍ അത് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമതടസ്സമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) ഡയറക്ടര്‍ക്ക് 6.4.2013ന് സര്‍ക്കുലര്‍ അയച്ചിരിക്കുന്നു.
1957ലെ മുസ്ലിം വിവാഹ നിയമത്തില്‍ വിവാഹ സമയം പുരുഷന്മാര്ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സും തികഞ്ഞിരിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നില്ലെന്നും കേരള ഹൈക്കോടതി, അബൂബേക്കര്‍ എതിര് മരിക്കാര്‍ (അകഞ്ഞ 1970 ഗലൃ 277) എന്ന കേസിന്റെ വിധിന്യായത്തില്‍ ഋതുവായതും വിവേകബുദ്ധിയുള്ളതുമായ എല്ലാ മുഹമ്മദനും ഒരു വിവാഹ കരാറില്‍ ഏര്‍പ്പെടാമെന്ന് ഉത്തരവായിട്ടുള്ളതാണെന്നും, 2006-ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 18 വയസ്സ് തികയാത്ത സ്ത്രീയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് പറയുന്നില്ലെന്നും കൂടാതെ പ്രസ്തുത ആക്ടിലെ 3-ാം വകുപ്പ് 1-ാം ഉപവകുപ്പില്‍ ആക്ട് നിലവില്‍ വരുന്നതിന് മുന്‍പോ പിന്‍പോ അനുഷ്ഠിക്കപ്പെട്ടിട്ടുള്ള എല്ലാ ശൈശവ വിവാഹങ്ങളും വിവാഹത്തിലേര്‍പ്പെടുമ്പോള്‍ ശിശുവായിരുന്ന ഏതൊരു വ്യക്തിയുടേയും ഹിതമനുസരിച്ച് അസാധുവാക്കാവുന്നതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും, ഈ സാഹചര്യത്തില്‍ വിവാഹ സമയത്ത് പുരുഷന് 21 വയസ്സ് തികയാതേയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും (16വയസ്സിനു മുകളില്‍) നടന്നിട്ടുള്ള മുസ്ലിം വിവാഹങ്ങള്‍ക്ക് കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം മതാധികാര സ്ഥാപനം നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സമുള്ളതായി കാണുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
ലോ കമ്മീഷന് ചെയര്‍മാനായിരിക്കെ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.ആര്. ലക്ഷ്മണന് 2008 ഫെബ്രുവരി 5ന് നിയമമന്ത്രാലയത്തിനു നല്കിയ 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഇവിടെ പ്രസക്തമാണ്(ശൈശവവിവാഹത്തിന്‍മേലുള്ള ലോ കമ്മീഷന്റെ 205-ാം റിപ്പോര്‍ട്ട്). സുപ്രീംകോടതിയില്‍ ശിശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനും ശൈശവദശയിലെ ദുര്‍വിനിയോഗം നിര്‍ത്തലാക്കുന്നതിനും വേണ്ടി ശിശു എന്ന വാക്കിന് നിലവിലുള്ള എല്ലാ നിയമങ്ങളിലും ഒരേ നിര്‍വ്വചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്യപ്പെട്ട 81/2006 നമ്പര്‍ റിട്ട് ഹരജിയുടെ ഉത്തരവിലാണ് ശൈശവ വിവാഹത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചറിയാന്‍ സുപ്രീം കോടതി ലോ കമ്മീഷന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 27.3.2006ന് പുറപ്പെടുവിച്ച പ്രസ്തുത ഓര്‍ഡറില്‍ ഇന്ന് നിലവിലുള്ള വിവിധ നിയമങ്ങളില്‍ ശിശു എന്ന വാക്കിനു നല്‍കിയിരിക്കുന്ന നിര്‍വ്വചനങ്ങളിലെ വൈരുദ്ധ്യങ്ങളും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
നിയമസഭ ഒരു നിയമനിര്‍മ്മാണം നടത്തുമ്പോഴും അത് നടപ്പില്‍ വരുത്തുമ്പോഴും കോടതികള്‍ അത് വ്യാഖ്യാനിക്കുമ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നത് ആ നിയമനിര്‍മ്മാണത്തിലൂടെ ഉന്മൂലനം ചെയ്യാനുദ്ദേശിക്കുന്ന വിപത്തുകളും തദ്വാരാ സമൂഹത്തില്‍ വരുത്താനുദ്ദേശിക്കുന്ന പരിവര്‍ത്തനങ്ങളുമാണ്. ശൈശവ വിവാഹ നിരോധന നിയമം നടപ്പില്‍ വരുത്തുവാനുണ്ടായ കാരണങ്ങള്‍ ഏതൊരു കുഞ്ഞിനും സ്നേഹത്തിനും സംരക്ഷണത്തിനും, സാമൂഹ്യ സാമ്പത്തിക സ്ഥിതികള്‍ക്കതീതമായി ഒരു പൂര്‍ണ്ണമനുഷ്യനായി വളരാനുമുള്ള അവകാശമുണ്ടെന്നതും ശൈശവ വിവാഹങ്ങള്‍ ഈ അവകാശങ്ങളുടെ ലജ്ജാവഹമായ ലംഘനമാണ് എന്നുള്ളതുമാണ്. ശൈശവ വിവാഹം ഒരു കുഞ്ഞിന്റെ അടിസ്ഥാന അവകാശങ്ങളായ നല്ല ആരോഗ്യം, പോഷണം, വിദ്യാഭ്യാസം എന്നിവ നിഷേധിക്കുന്നതോടൊപ്പം അതിക്രമം, ദുര്‍വ്വിനിയോഗം, ചൂഷണം എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യവും നിഷേധിക്കുന്നു.
ശൈശവ വിവാഹത്തിന്റെ വിപത്തുകള്‍ ഏറെ ബാധിക്കുന്നത് പെണ്‍കുഞ്ഞുങ്ങളെയാണ്. പലപ്പോഴും താന്‍ ഏര്‍പ്പെടുന്ന കാര്യത്തിന്റെ അനന്തരഫലത്തെക്കുറിച്ച് കുഞ്ഞ് അജ്ഞയാണ്. പെണ്‍കുട്ടിയെ സംബന്ധിച്ച് ശൈശവ വിവാഹം സുരക്ഷിതമല്ലാത്തതും കൂടെക്കൂടെയുള്ളതുമായ ലൈംഗിക ബന്ധത്തിനും, തത്ഫലമായി വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ലാത്ത ഗര്‍ഭപാത്രത്തിലെ ഗര്‍ഭധാരണത്തിനും വഴിവയ്ക്കുകയും, തന്നിമിത്തം പോഷകക്കുറവും പുഷ്ടിക്കുറവുമുള്ള കുഞ്ഞുങ്ങള്‍ ജനിക്കാനിടയാവുകയോ ശിശു-മാതൃ മരണനിരക്കുകള്‍ കൂടാന്‍ ഇടയാവുയോ ചെയ്യുന്നു. ശൈശവവിവാഹം മൂലം വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടുകയും കുഞ്ഞ് അശിക്ഷിതയായും തൊഴില്‍പരമായ യാതൊരു മികവും ഇല്ലാത്തവളായും ഒരു വ്യക്തി എന്ന നിലയില്‍ എന്തെങ്കിലും വരുമാനമാര്‍ഗ്ഗത്തിന് അയോഗ്യയായും സാമ്പത്തിക സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവളായും തീരുന്നു.
വ്യക്തിനിയമത്തിലെ പഴുതുകളുപയോഗിച്ച് യൗവ്വനദശയില്‍ത്തന്നെ വിവാഹമോചിതരോ ഉപേക്ഷിക്കപ്പെട്ടവരോ ആകുന്നവരും തന്മൂലം ജീവനാംശ ഹരജികളിലെ തുച്ഛമായ തുകകള്‍ ലഭിക്കുന്നതിനായി കോടതിമുറികളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നവരുമായ സ്ത്രീകളുടെ എണ്ണം ഇന്ന് ഏറിവരികയാണ്. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ശൈശവ വിവാഹങ്ങളി്ലൂടെ നടക്കുന്നത്. അത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിലെ പഴുതു കണ്ടെത്തി 42 വര്‍ഷം പഴക്കമുള്ള വിധിയുടെ പിന്‍ബലത്തില്‍ പ്രായപൂര്‍ത്തിയാകാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുത നല്കാന് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഭരണകൂടം ഈ സമൂഹത്തെ എങ്ങോട്ടാണ് നയിക്കുന്നത്? വിദ്യാഭ്യാസപരമായും ആരോഗ്യപരമായും സാമ്പത്തികപരമായും പുരോഗമിക്കുന്ന ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധരായ ഭരണകൂടത്തിന്റെ ഇത്തരം പ്രീണനനയങ്ങള്‍ക്കൊണ്ട് ബലികഴിക്കാന്‍പോകുന്നത് എത്രയോ പെണ്‍കുട്ടികളുടെ ജീവിതവും ഭാവിയുമാണ്.
ഈയടുത്ത് ദില്ലിയില്‍ അരങ്ങേറിയതുള്‍പ്പെടെ ഏതാനും മാസങ്ങളായി കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കര്‍ശനമായ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് മുറവിളി ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റ്ം നിയമസഭയും ഇതു സംബന്ധിച്ച് നിയമങ്ങള്‍ പാസ്സാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക കച്ചവടത്തിന് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകളുടെ എണ്ണം 10 ആണ്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ആറും.
കട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി വന്‍വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയതിലൂടെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും, അവരെ പീഡിപ്പിക്കുകയും ചെയ്യുന്നവരെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ട ശൈശവ വിവാഹം തിരിച്ചുകൊണ്ടുവരാനുള്ള ഈ നീക്കം സമൂഹത്തിലെ കറുത്ത ശക്തികളെ മാത്രമേ സഹായിക്കൂ. ഈ വിപത്ത് സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പോരാടിയ രാജാ റാം മോഹന്‍ റോയിയെപോലുള്ള സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെ സമരചരിത്രം ഇതിനെതിരെ പടവാളേന്താന്‍ നമുക്ക് ഊര്‍ജ്ജം പകരട്ടെ!
അഡ്വ. ഒ.എം. ശാലിന
പ്രതികരിക്കാൻ ഇവിടെ എഴുതുക: