ബംഗളൂരു: തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാവണമെന്ന പ്രശ്നത്തില്‍ തര്‍ക്കം രൂക്ഷമായി. നേതാക്കള്‍ക്കൊപ്പം ചേരിതിരിഞ്ഞ് എംഎല്‍എമാരും സജീവമായതോടെ പാര്‍ട്ടിയില്‍ പടലപിണക്കങ്ങള്‍ ശക്തമായി. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി,എ.കെ.ആന്റണി, അംബികാ സോണി എന്നിവര്‍ സോണിയയുമായി ദല്‍ഹിയില്‍ ചര്‍ച്ചനടത്തിയശേഷം കര്‍ണ്ണാടകയില്‍ എത്തിയിട്ടുണ്ട്. അവര്‍ വിവിധ നേതാക്കളുമായും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരുമായും ചര്‍ച്ച നടത്തി. തീരുമാനങ്ങള്‍ സോണിയയെ അറിയിക്കും.
മുഖ്യമന്ത്രിയാകാന്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഒരിക്കല്‍ കൂടി ആ സീറ്റില്‍ ഇരുന്നാല്‍ കയ്ക്കുകയില്ലെന്ന നിലപാടാണ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം മന്ത്രിയുമായ വീരപ്പ മൊയിലിക്ക്.ദളിത് പിന്നോക്കവിഭാഗങ്ങളുടെ പിന്തുണയും ഹൈദ്രാബാദ് കര്‍ണ്ണാടക ഭാഗങ്ങളില്‍നിന്നും കൂടുതല്‍ സീറ്റ് കിട്ടിയതും കേന്ദ്രമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെക്ക് അനുകൂല ഘടകമാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വിശ്വസ്ത വിധേയനാണ് എന്ന വലിയ മുന്‍തൂക്കം അദേഹത്തിനു തന്നെയാണുള്ളത്. എന്നാല്‍ ഒരു തെഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം മന്ത്രിസഭയെ നയിച്ചാല്‍ മതി എന്ന് തീരുമാനിച്ചാല്‍ ഖാര്‍ഗെയുടെ പ്രതീക്ഷകള്‍ അസ്തമിച്ചേക്കും.
പക്ഷെ, 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പും ഈ വര്‍ഷാവസാനം നടക്കേണ്ട ദല്‍ഹി മിസോറം, മധ്യപ്രദേശ്, രാജസ്ഥാന് തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടുവേണം മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍. ഖാര്‍ഗെക്കും സിദ്ധരാമയ്യക്കും മുപ്പതുമാസം വീതംവച്ചു കൊടുക്കാനുള്ള ഒരു കൂടുതല്‍ സമവാക്യം ഉരുത്തിരിയുന്നതായുള്ള സൂചനകള്‍ കാണുന്നുണ്ട്. അതെത്രമാത്രം അംഗീകരിക്കപ്പെടും, അങ്ങനെയെങ്കില്‍ ആരാദ്യം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാലേ അത് ഫലവത്താകാനും ഇടയുള്ളൂ.
അംഗബലമുള്ള ജാതി എന്ന പരിഗണന വെച്ചാണ് അഖില ഭാരത വീരശൈവ സഭയുടെ അധ്യക്ഷനുമായ ശ്യാമന്നൂര് ശിവശങ്കരപ്പ മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്നത്. മുന്‍പ് കെപിസിസി അധ്യക്ഷ സ്ഥാനം ചോദിച്ചിട്ട് കിട്ടാത്തതിലുള്ള പരിഭവവും അദ്ദേഹത്തിനുണ്ട്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ അല്‍പ്പം പിന്നാക്കം പോകേണ്ടിവന്നെങ്കിലും നിലവിലെ കെപിസിസി അധ്യക്ഷന്‍ ജി.പരമേശ്വര്‍ തന്റെ അവകാശവാദവുമായി മുന്നില്‍ത്തന്നെ ഉണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും വിധാന്പരിഷത് സ്ഥാനം കിട്ടിയാല്‍ അദ്ദേഹത്തിനും ആ സ്ഥാനം കിട്ടാക്കനിയാകില്ല. അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടു എന്നതും മറ്റൊരു പ്രബല ജാതിയുടെ പിന്‍ബലം ഉണ്ടെന്നുള്ളതും എസ് .എം കൃഷ്ണയുടെ ആശീര്‍വാദവുമാണ് ഡി.കെ ശിവകുമാറിന്റെ മൂലധനം. മുഴുവന്‍ എംഎല്‍എ മാരുടെ പിന്തുണയും തനിക്കുണ്ടെന്ന് അവകാശപ്പെട്ടു സിദ്ധരാമയ്യ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു. ഇനി പുതിയ സമാജികരുടെ സമ്മേളനത്തില്‍ ബാക്കി അമിട്ടുകള്‍ പൊട്ടിയെക്കും.
പരാജയത്തിന്റെ അവസാനവട്ട കണക്കെടുപ്പിലാണ് ബിജെപി. പാര്‍ട്ടിയെ പിന്തുണച്ചിരുന്ന വോട്ടിന്റെ മൂന്നായുള്ള പിളര്‍പ്പാണു പരാജയത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്നു രൂപപ്പെട്ട കേജെപി (9.68%) ബിഎസ്ആര്‍ കോണ്‍ഗ്രസ്സ് (3.64 %)എന്നിവയുടെയും വോട്ട് ഷെയര്‍ ബിജെപിയുടേതിനോട് (21.78%) ചേരുമ്പോള്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ അല്‍പ്പം വര്‍ധനയാണ് വോട്ടു ശതമാനത്തില്‍ കാണുന്നത്. മൂന്നു പാര്‍ട്ടികള്‍ ഒറ്റകെട്ടായി മത്സരിച്ചിരുന്നെങ്കില്‍ 150 സീറ്റുകളില്‍ ജയിക്കാമായിരുന്നിടത്ത് പിളര്‍ന്നുപോയ വോട്ടുകള്‍ 100 സീറ്റുകള്‍ നഷ്ടപ്പെടുത്തി. അത് കോണ്‍ഗ്രസ് നേട്ടമാക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല കോണ്‍ഗ്രസ് വോട്ടു കേവലം രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് കൂടിയിട്ടുള്ളതും. മോദി മാജിക് ഫലം ചെയ്തില്ലെന്ന് പറയുന്നതും ശരിയല്ല എന്ന് വിലയിരുത്തപ്പെടുന്നു. പാര്‍ട്ടി നേടിയ ആകെ 40 സീറ്റില്‍ 27 ഉം മോദി വന്ന മൂന്ന് ജില്ലകളിലുമാണ്. അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പാകുമ്പോഴേക്കും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ജനവിശ്വാസവും വിശുദ്ധിയും കാത്തുസൂക്ഷിച്ച നേതാക്കളെ മുന്‍ നിര്‍ത്തി ജനങ്ങള്ക്കിടയിലെക്കിറങ്ങാനുമുള്ള പദ്ധതികള്‍ മെയ് 14 ലെ പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അന്ന് തന്നെ നിയമസഭാ നേതാവിനെയും തെരഞ്ഞെടുക്കും. ജനതാദളത്തിന്റെ വോട്ട് ശതമാനം ബിജെപി യുടെതിനേക്കാള്‍ കുറവായതിനാല്‍ ബിജെപി തന്നെയാവും മുഖ്യപ്രതിപക്ഷം.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: