നമ്മുടെ പത്രമാധ്യമങ്ങള്‍ എല്ലാകാര്യത്തിലും സദുദ്ദേശ്യപരവും നിഷ്പക്ഷവുമാണെന്ന് ഉറപ്പിച്ചു പറയാന്‍ ആര്‍ക്കാണ് കഴിയുക? പത്രമാണെങ്കിലും ദൃശ്യമാധ്യമമാണെങ്കിലും പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങുന്നില്ലെന്ന് പറയാന്‍ കഴിയുമോ? ഒരാളെ തളര്‍ത്താനും വളര്‍ത്താനും മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും വിചാരിച്ചാല്‍ നിസ്സാരമായി കഴിയുമെന്നത് കാലം തെളിയിച്ചതാണ്.
ഇല്ലാത്തതിനെ ഉണ്ടെന്ന് സ്ഥാപിക്കാനും ഉള്ളതിനെ ഇല്ലാതാക്കാനും അത്യാവശ്യം പ്രചാരവും വായനക്കാരുമുള്ള ഒരു പത്രം വിചാരിച്ചാല്‍ മതിയെന്നതിന് നിരവധി തെളിവുകള്‍ നമുക്കു മുന്നിലുണ്ട്. പത്രക്കാരന് വിചാരിച്ചാല്‍ ‘ചിലതെല്ലാം’ നടക്കുമെന്നത് സാധാരണക്കാര്‍ക്കു പോലുമറിയാവുന്ന സത്യം. അതിനാല്‍ , പത്രത്തോടോ പത്രപ്രവര്‍ത്തകരോടോ ‘യുദ്ധം’ ചെയ്യാന്‍ ഒരുമാതിരിപ്പെട്ടവര്‍ തയ്യാറാകുകയില്ല. പത്രപ്രവര്‍ത്തകര്‍ക്ക് സമൂഹവും അധികാരികളും കല്പിച്ചു നല്‍കിയിരിക്കുന്ന ചില അവകാശങ്ങളും ആദരവുകളുമൊക്കെയുണ്ട്. അതിന്റെ അഹങ്കാരമുള്ളവര്‍ പത്രപ്രവര്‍ത്തകരിലും ഇല്ലാതില്ല. ആ അഹങ്കാരത്തെ തിരിച്ചറിയുന്നവരാണ് ‘പത്രപ്രവര്ത്തകനെന്താ കൊമ്പുണ്ടോ’ എന്ന ചോദ്യം ചോദിക്കുന്നത്.
ഈ പറഞ്ഞതെല്ലാം സത്യമാണെന്നിരിക്കെ, “ഒരു നാവുണ്ടെന്നു കരുതി ആര്‍ക്കെതിരെയും ഇല്ലാത്തതു ചൊല്ലി വല്ലാത്ത പൂരപ്പാട്ടു പാടാന്‍ നീയെന്താ പത്രമെഴുത്തു തൊഴിലാളിയോ?” എന്ന വരികളോട് വെറുതെയെന്തിനാണ് പ്രതിഷേധിക്കുന്നത്?
ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ വളരെ സജീവമായ സ്വാധീനം ചെലുത്തിയത് കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുള്ളിലാണ്. വാര്‍ത്തകള്‍ ഏതുവിധേനെയും സൃഷ്ടിക്കാനും അതു പ്രചരിപ്പിച്ച് തങ്ങളുടെ മാധ്യമത്തിന്റെ കാഴ്ചക്കാരെ കൂട്ടാനും ദൃശ്യമാധ്യമങ്ങളില്‍ ചിലരെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നവ സമൂഹത്തിന് അറിവുള്ളതാണ്. നമ്മുടെ ദൃശ്യമാധ്യമ സംസ്കാരം മോശപ്പെട്ട നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നു പരിതപിക്കുന്ന സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകരുടെ എണ്ണവും കൂടിക്കൂടി വരുന്ന കാലമാണിത്. അത്തരമൊരവസ്ഥയില്‍ “രണ്ടു കണ്ണുകളുണ്ടെന്ന് കരുതി എന്തുമേതും ഒളിഞ്ഞുമാത്രം നോക്കാന്‍, അതു കാഴ്ചപ്പൂരമാക്കാന്‍, നീയെന്താ ദൃശ്യമാധ്യമ കൂലിക്കാരനോ?” എന്ന വാക്കുകളോട് എന്തിനാണ് നീരസം പ്രകടിപ്പിക്കുന്നത്?
സര്‍ക്കാരുദ്യോഗസ്ഥരില്‍ വലിയൊരു ശതമാനം ജോലിയോടും സമൂഹത്തോടും ആത്മാര്‍ത്ഥതയുള്ളവരാണ്. എന്നാല്‍ ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത സര്ക്കാരുദ്യോഗസ്ഥരുമുണ്ടെന്നുള്ളതിന് നൂറുക്കണക്കിന് സാക്ഷ്യപ്പെടുത്തലുകള് നിരത്താന്‍ കഴിയും. കൈക്കൂലി വാങ്ങുന്നവരെയും സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ മറവില്‍ വഴിവിട്ട നേട്ടങ്ങള്‍ ഉണ്ടാക്കുന്നവരെയും അനധികൃതമായി സ്വത്തു സമ്പാദിക്കുന്നവരെയും ഉദ്ദേശിച്ചെഴുതിയ “രണ്ടു കയ്യും നീട്ടി എപ്പോഴും ചുറ്റുമുള്ളതൊക്കെ സ്വന്തമാക്കി, പച്ചയുള്ളതൊക്കെ വെട്ടി വില്ക്കാന്, നീയെന്താ സര്‍ക്കാരുദ്യോഗസ്ഥനോ” എന്നു ചോദിച്ചു പോയതിലെന്താണു തെറ്റ്?
“രണ്ടു കാലുണ്ടെന്നു കരുതി ആരെയും കാലുവാരാന്‍, കുതികാല് വെട്ടാന്‍, നീയെന്താ രാഷ്ട്രീയക്കാരനോ?” എന്ന ചോദ്യത്തെ എങ്ങനെ തെറ്റാണെന്ന് പറഞ്ഞ് തള്ളാന്‍ കഴിയും? ഇന്നത്തെ രാഷട്രീയ കാലാവസ്ഥയും രാഷ്ട്രീയ നാടകങ്ങളും കൊച്ചു കുട്ടിയുടെ മനസ്സില്‍ പോലും രാഷ്ട്രീയക്കാരെക്കുറിച്ച് മോശം അഭിപ്രായമാണ് ജനിപ്പിക്കുന്നത്. ആത്മാര്‍ത്ഥതയില്ലാത്ത രാഷ്ട്രീയക്കാരുടെ വലിയ പട പെരുകിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ അഴിമതി നടത്തുന്നവരും കുതികാല്വെട്ടുന്നവരും കാലുവാരുന്നവരുമായി രാഷ്ട്രീയക്കാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയക്കാരെ ആദരവോടെ കണ്ടിരുന്ന കാലഘട്ടത്തിലല്ല നമ്മള് ജീവിക്കുന്നത്. ഗാന്ധിജിയും വല്ലഭായ്പട്ടേലും ലാല്ബഹദൂര്ശാസ്ത്രിയുമൊന്നും ഇന്നില്ല. ഇന്നത്തെ തലമുറയ്ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് അറിയുകയുമില്ല. ഇന്നത്തെ തലമുറകാണുന്ന രാഷ്ട്രീയക്കാര്‍ സ്യൂട്ടും കോട്ടുമിട്ട് കോടികള്‍ വിലയുള്ള കാറുകളില്‍ സഞ്ചരിക്കുന്ന, കോടിക്കണക്കിനു ധനത്തിന്റെ ഉടമസ്ഥരായ, സമ്പന്നതയില്‍ നിന്ന് സമ്പന്നതയിലേക്ക് സഞ്ചരിക്കുന്നവരാണ്. അല്ലാതുള്ളവര്‍ തുലോം കുറവുതന്ന. “രണ്ടു കാലുണ്ടെന്നു കരുതി ആരെയും കാലുവാരാന്‍, കുതികാല് വെട്ടാന്‍, നീയെന്താ രാഷ്ട്രീയക്കാരനോ?” എന്ന് എങ്ങനെ ചോദിക്കാതിരിക്കും.
എല്ലാത്തിലും തെറ്റുകാണുന്ന, മോശപ്പെട്ടതുമാത്രം ചെയ്തുകൊണ്ടിരിക്കുന്ന സമൂഹം അവരുടെ മൂക്കിലൂടെ ദുര്‍ഗന്ധം മാത്രമല്ലെ ശ്വസിക്കൂ. അത്തരക്കാര്‍ ശവത്തിന്റെ ‘മണം’ മാത്രമിഷ്ടപ്പെടുന്ന കഴുതപ്പുലികളല്ലെ ആകൂ.
“ഒരുമൂക്കുള്ളതുകൊണ്ട്
ദുര്‍ഗന്ധം മാത്രം ശ്വസിക്കാന്‍
ശവഗന്ധം മാത്രമിഷ്ടപ്പെടാന്
നീയെന്താ കഴുതപ്പുലിയോ?”
രണ്ടുവയസ്സുള്ള കുഞ്ഞിനെ മുതല്‍ എഴുപതിലെത്തിയ വൃദ്ധയെ വരെ കാമക്കണ്ണുകളോടെ നോക്കുകയും കാമഭ്രാന്തിനിരയാക്കുകയും ചെയ്യുന്ന പേ പിടിച്ചവരുടെ നാടായി മാറി, നമ്മള് ജീവിക്കുന്നിടവും. ഓരോ ദിവസവും ഓരോ പുതിയ പീഡനത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നു. പെണ്‍കുഞ്ഞുങ്ങളുടെ, സ്ത്രീകളുടെ, വൃദ്ധരുടെ വേദനകള്‍ കണ്ടുകൊണ്ട് മനഃസാക്ഷി മരവിച്ചിട്ടില്ലാത ഒരാള്‍ക്ക് എങ്ങനെ പ്രതികരിക്കാതിരിക്കാന്‍ കഴിയും. “ത്വക്കുണ്ടെന്ന് കരുതി തൊടുന്നതെല്ലാം കാമബിംബമെന്നു തോന്നാന്‍, തച്ചുടച്ചു കശക്കാന്‍ നീയെന്താ കാമഭ്രാന്തനോ?” എന്നു ചോദിക്കാതിരുന്നാലല്ലെ തെറ്റായി വ്യാഖ്യാനിക്കേണ്ടതുള്ളു.
“അക്ഷരം മരിച്ചെങ്കിലും പത്രം.
പ്രകൃതിയുടെ ശബ്ദം നിലച്ചെങ്കിലും
ശബദമലിനീകരണം.
സംസ്കാരം നശിച്ചെങ്കിലും
നൂറുകണക്കിനു ദൃശ്യമാധ്യമങ്ങള്‍.
കലവറയില്ലാത്ത സേവന-കച്ചവടം.
നദികള്‍ മരിച്ചെങ്കിലും മദ്യനദി,
രാഷ്ട്രീയം നശിച്ചെങ്കിലും മാഫിയ.
കൃഷി വേരേറ്റ്ങ്കിലും ഷവര്‍മ.
സാന്ത്വന സ്പര്ശമില്ലെങ്കിലും നീലച്ചിത്രം.
ഒക്കെയുള്ള ഈ നാട്ടിലെ
വെറുമൊരു പൗരന്മാത്രം
എനിക്കിങ്ങനെയേ ആവാന്‍ കഴിയൂ!”
എങ്ങനെയാണ് ആകാന്‍ കഴിയുന്നതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. നമ്മുടെ എഡിജിപി ബി.സന്ധ്യ ഒരു വാരികയിലെഴുതിയ കവിതയും ആ വരികള്‍ക്ക് ഉറച്ച പിന്തുണ നല്‍കിക്കൊണ്ടുള്ള വിശകലനവുമായിരുന്നു ഇതുവരെ. പത്രക്കാരെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ച് കവിതയെഴുതിയതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ വിമര്‍ശനവുമായി ചില മാധ്യമങ്ങള്‍ രംഗത്തുവരികയും അതിനെ തുടര്‍ന്ന് സന്ധ്യയോട് ഡിജിപി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഇതിത്രയും കുറിക്കുന്നത്. സന്ധ്യയുടെ കവിത സമൂഹത്തിന്റെ ദുര്‍നടപ്പിന്റെ ദൃക്സാക്ഷി വിവരണമായിരുന്നു. അതത്രയും ശരിയും സത്യസന്ധവുമായിരുന്നു. അതിനാലാണ് ആ വാക്കുകള്‍ക്ക് പിന്തുണ നല്‍കുന്നത്.
വെറുമൊരു കവിക്ക് കവിതമാത്രമെഴുതി, സമൂഹത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കാം. പരമാവധി പ്രതികരണം സ്വരൂപിക്കലാണ് കവിയുടെ ധര്‍മ്മം. എന്നാല്‍ സന്ധ്യയെപ്പോലെ പരിചയസമ്പന്നയായ ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്ക് കവിതയെഴുതി, വെറുതേ കയ്യും കെട്ടിയിരിക്കാന്‍ കഴിയില്ല. അതു ശരിയുമല്ല. അതിനാല്‍ തന്നെ ‘എനിക്കിങ്ങനെയേ ആവാന്‍ കഴിയൂ’ എന്ന വാക്കുകള്‍ ശരിയല്ല, പ്രസക്തവുമല്ല. പ്രതികരണ ശേഷിയും അധികാരവുമുള്ള ഒരു ഉദ്യോഗസ്ഥ, സമൂഹത്തിന്റെ ജീര്‍ണ്ണതയ്ക്കെതിരെ കവിതയിലൂടെ പ്രതികരിക്കുന്നതിനൊപ്പം തന്റെ അധികാരമുപയോഗിച്ച് ജനങ്ങള്‍ക്ക് സഹായം ചെയ്യുകയും വേണം. അപ്പോഴാണ് കവിതയിലൂടെ ലക്ഷ്യം വച്ചത്, ലക്ഷ്യത്തില്‍ തന്നെ എത്തുകയുള്ളു.
ഈ കവിതയുടെ പേരില്‍ വിവാദം സൃഷ്ടിക്കുകയും നടപടി ആവശ്യപ്പെടുകയുമൊക്കെ ചെയ്യുന്നവര്‍ കോഴിയെ മോഷ്ടിച്ചവന്റെ തലയില്‍ പൂടയുണ്ടാകുമെന്ന ചൊല്ലിനെ ഓര്‍മ്മപ്പെടുത്തുന്നു. രാഷ്ട്രീയക്കാരിലെയും പത്രക്കാരിലെയും മോശപ്പെട്ടവരെയും പെണ്ണുപിടിയന്മാരായ അധമന്മാരെയും പ്രകൃതിയെ കൊല്ലുന്നുവരെയും അതിനു കൂട്ടുനില്ക്കുന്നവരെയുമൊക്കെയാണ് കവിതയില്‍ വിമര്‍ശിച്ചിരിക്കുന്നത്. അതെന്നെക്കുറിച്ചാണ്, എന്നെക്കുറിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നവരാണ് എതിര്‍പ്പുമായി രംഗത്തു വന്നിരിക്കുന്നത്. അവരോട് കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: