ദൂരത്തെ ബന്ധുവിനെക്കാളും നല്ലത് അയല്പക്കത്തെ ശത്രു എന്നാണ് പഴമൊഴി. അതിന് കാരണം ശത്രുവാണെങ്കിലും അയല്പക്കക്കാരന് ഒരാപത്തില്‍ സഹായിക്കാനുണ്ടാകും എന്ന ഉത്തമ വിശ്വാസമായിരുന്നു.
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ സന്ധ്യക്ക് വരാന്തയില്‍കൂടി ഓടി കളിക്കുമ്പോള്‍ കത്തിച്ചുവച്ചിരുന്ന നിലവിളക്കിന്റെ മുകളില്‍നിന്ന് ഉടുപ്പിന് തീപിടിച്ച് നെഞ്ച് പൊള്ളിയപ്പോള്‍ ഞങ്ങളുടെ അയല്പക്കക്കാരന് ഓടിവന്ന് പറമ്പിലെ ഏതോ മരത്തില്‍നിന്ന് തൊലി ചെത്തി നീരെടുത്ത് പുരട്ടിയത്. എന്റെ ദേഹത്ത് പൊള്ളലിന്റെ പാട് പോലും അവശേഷിപ്പിക്കാത്തത്ര ഗുണപ്രദമായിരുന്നു ആ മരുന്ന്. അദ്ദേഹം ശത്രുവായിരുന്നില്ല. പക്ഷെ മിത്രമായും കരുതപ്പെട്ടിരുന്നില്ല. ഗ്രാമീണസംസ്കാരം അതായിരുന്നു.
എന്നാല്‍ ഇന്ന് അയല്പക്കങ്ങളില് മിത്രമോ ലൈംഗിക കഴുകന്മാരോ എന്നറിയാത്ത കാലമാണ്. സ്ത്രീകളെക്കാള്‍ കൂടുതല്‍ ലൈംഗിക അക്രമത്തിന് വിധേയരാകുന്നത് ഇന്ന് ചെറിയ പെണ്‍കുട്ടികളാണ്. സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് അവളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കുന്നത് എന്ന ചൊല്ല് നിരര്‍ത്ഥകമാക്കി സെക്സി എന്ന് വിളിക്കാന്‍ പ്രായമാകാത്ത പിഞ്ചുകുട്ടികള്‍ പോലും ഇന്ന് ലൈംഗിക കഴുകന്മാരാല്‍ കൊത്തിപ്പറിക്കപ്പെടുന്നു. ആറുവയസുകാരി പെണ്‍കുട്ടിക്ക് എന്ത് ലൈംഗിക ചോദനയാണ് ഉണര്‍ത്താന്‍ കഴിയുക?
ശിശുപീഡനം സാമൂഹിക ജീര്‍ണതയുടെ ലക്ഷണമാണ്. ഇന്ന് കേരള സമൂഹം അധഃപതനത്തിന്റെ നെല്ലിപ്പലകവരെ എത്തിയിരിക്കുന്നു എന്നാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ശിശു-ബാലികാ-ബാല പീഡനങ്ങള്‍ തെളിയിക്കുന്നത്. സൂര്യനെല്ലിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പെണ്‍വാണിഭത്തിന്റെ ആദ്യ ഇര. അവള് ശിശുവായിരുന്നില്ല- മൈനര്‍ മാത്രമായിരുന്നു. അതുപോലും ആ കാലഘട്ടത്തില്‍ കേരളത്തെ ഞെട്ടിച്ചിരുന്നു. കുട്ടികളോടും കുഞ്ഞുങ്ങളോടും ആര്‍ദ്രതയുള്ള സമൂഹമായിരുന്നു ഒരിക്കല്‍ കേരളത്തിലുണ്ടായിരുന്നത്. പക്ഷെ ഇന്ന് അമ്മ-പെങ്ങള് തിരിച്ചറിവ് അപ്രത്യക്ഷമായി. മൂല്യങ്ങള്‍ എന്നാല്‍ എന്താണ് എന്ന് കുട്ടികള്‍ ചോദിക്കുന്ന നിലയിലേക്ക് സമൂഹം അധഃപതിച്ചു.
മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് കുടുംബത്തിലാണ്. പക്ഷെ ഇന്ന് കുടുംബങ്ങളില്‍ പോലും മൂല്യച്യുതി നടക്കുമ്പോള്‍, മൂല്യം എന്നാല്‍ ആസ്തി എന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍ കുട്ടികള്‍ക്ക് എന്ത് മൂല്യങ്ങളാണ് നേടാനാകുക? പണ്ടൊക്കെ ഒന്നാംക്ലാസില്‍ “ദൈവമേ കൈതൊഴാം കാക്കുമാറാകണം” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയില്‍ പോലും സത്യം പറയാനും നേര്‍വഴി നടക്കാനും എല്ലാം കരുത്തുനല്കേണമേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ഇന്ന് നമ്മള് “ഗോഡ് സേവ് ദ ക്യൂന്‍” എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ക്യൂന്‍ എലിസബത്താണോ ഇറ്റാലിയന്‍ ക്യൂന്‍ സോണിയ ആണോ എന്ന സംശയം പോലും ഉയരുന്നു.
വീടുകളില്‍ മൂല്യങ്ങള്‍ അപ്രത്യക്ഷമാകുന്നു എന്ന് മാത്രമല്ല സ്വന്തം പെണ്മക്കള് പോലും ലൈംഗിക ഉപഭോഗ വസ്തുവാകുന്നു. അച്ഛന്മാര് ഭോഗികളും അമ്മമാര്‍ വ്യാപാരികളുമാകുമ്പോള് കുഞ്ഞുങ്ങള്‍ക്ക് രക്ഷ എവിടെ? സ്വന്തം അച്ഛന് കുഞ്ഞായിരിക്കുന്ന മകളെ ബലാല്‍സംഗം ചെയ്യുമ്പോള്‍ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ പിതാവിന്റെയും സഹോദരന്റെയും മാതുലന്റെയും അപ്പൂപ്പന്റെയും വരെ ലൈംഗികാസക്തി പൂരണത്തിനുള്ള ഉപാധിയായി മാറുന്നു.
അയല്പക്കം നല്ലതാണെങ്കില്‍ ഈ ചൂഷണ വ്യവസായം പോലീസിനെ അറിയിച്ച് നടപടിയെടുപ്പിക്കാം. പക്ഷെ ഇന്ന് അയല്‍പക്കത്തുള്ളത് ബാലികയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാനുള്ള അവസരം കാക്കുന്ന ലൈംഗിക കഴുകന്മാരാണ്. വഴിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുന്ന അയല്‍വാസികളാണ് ഇന്ന് സമൂഹത്തില്‍. സ്നേഹം, ദയ, കാരുണ്യം മുതലായ മൂല്യങ്ങളോട് ഇന്ന് സമൂഹത്തിന് വിപ്രതിപത്തിയാണ്.
സ്കൂളില്‍ പോകുമ്പോള്‍ സ്കൂളിന് സമീപമുള്ള മിഠായി കടക്കാരനും മിഠായി നല്‍കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയി കുട്ടികളെ പീഡിപ്പിക്കുന്ന വാര്‍ത്തയുണ്ട്. സ്കൂള്‍മുറ്റത്ത് കളിക്കുന്ന കുട്ടിയെ മാമ്പഴം കാണിച്ച് പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോകുന്ന കാമവെറിയന്മാരും ഇന്നുണ്ട്. സ്കൂളുകളില്‍ അധ്യാപകരും മദ്രസയില്‍ അധ്യാപകരും കുട്ടികളെ പീഡിപ്പിക്കുന്നു. ഒരു മിഠായി വച്ചുനീട്ടിയാല്‍ കാന്തത്തിന് പുറകെ ഇരുമ്പ് കണക്കെ നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് പോകുന്നു? പരിചയമില്ലാത്തവര്‍, പുറത്തുനിന്നുള്ളവര്‍ മുതലായവര്‍ തരുന്നത് സ്വീകരിക്കരുതെന്ന് അമ്മമാര്‍ പറഞ്ഞുകൊടുത്താല്‍ കുട്ടികള്‍ ഈ കെണിയില്‍ വീഴാതിരിക്കും. നാലാംക്ലാസ് വരെ മാത്രം പഠിച്ച എന്റെ അമ്മ എന്നോട് നിഷ്കര്‍ഷിച്ചിരുന്നത് പുറമെനിന്ന് ആര്? എന്ത് തന്നാലും വാങ്ങിക്കഴികരുതെന്നായിരുന്നു. അയല്‍പക്കത്തുനിന്നുപോലും. എന്റെ വലിയമ്മയുടെ വീട്ടില്‍നിന്ന് മാത്രമേ എനിക്ക് എന്തെങ്കിലും കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
മഹാരാഷ്ട്രയില്‍ ഭക്ഷണം തേടി ഇറങ്ങിയ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടബലാല്‍സംഗം ചെയ്ത് കിണറ്റിലെറിഞ്ഞത്, ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ദല്‍ഹി ലോക ബലാല്‍സംഗ തലസ്ഥാനമെന്ന പദവിയിലേക്കുയരുമ്പോഴും കേരളവും മഹാരാഷ്ട്രയും ബീഹാറും മറ്റും ബാലികാപീഡനത്തിലാണ് മുന്നില്‍ നില്‍ക്കുന്നത്. കുട്ടികള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലങ്ങള്‍ ഇന്ന് കോളനികളാണ്. അമ്മയും അച്ഛനും പണിക്കുപോകുമ്പോള്‍ വീട്ടില്‍ ഒറ്റക്കാകുന്ന മക്കളെ അയല്പക്കത്തുള്ളവര് സംരക്ഷിക്കുന്ന അവസ്ഥയാണ് അപ്രത്യക്ഷമായത്. കിഴക്കന്‍ ദല്‍ഹിയിലെ കോളനിയില്‍ ഒരു അഞ്ച് വയസുകാരി പുറത്ത് കളിച്ചുകൊണ്ടിരുന്നത് അമ്മ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഏതോ ഒരു അഭിശപ്ത നിമിഷത്തില്‍ കണ്ണ് തെറ്റിയപ്പോള്‍ കുട്ടിയെ കാണാതായി. അവളെയാണ് ബീഹാറി ബലാത്സംഗംചെയ്ത് മുറിയില്‍ അടച്ചിട്ട് സ്ഥലംവിട്ടത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് ഇത്ര ക്രൂരത ഒരു കുട്ടിയോട് കാണിച്ചത് തന്റെ ആദ്യത്തെ അനുഭവം എന്നായിരുന്നുവത്രേ.
ഇന്ന് ആണ്-പെണ് ഭേദമില്ലാതെ ബാലികാ-വൃദ്ധഭേദമില്ലാതെ കാമവെറിയന്മാര് ബലാല്‍സംഗത്തിന് മുതിരുന്നത് വ്യാപകമായ നീല വിപ്ലവം കാരണമാണ്. ദല്‍ഹിയില്‍ അഞ്ച് വയസുകാരിയെ ബലാല്‍സംഗം ചെയ്തവര്‍ക്ക് മദ്യപിച്ചുകൊണ്ട് മൊബെയില്‍ഫോണില്‍ നീലച്ചിത്രം കണ്ട് കാമഭ്രാന്ത് തലയ്ക്ക് പിടിച്ചിരുന്നു. ഇങ്ങനെയാണ് കുട്ടിയെ എടുത്തുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്ന് കുറ്റവാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇത് ഒറ്റപ്പെട്ട സംഭവമോ ദല്‍ഹി ഒറ്റപ്പെട്ട സ്ഥലമോ അല്ല. വികസനത്തില്‍ മുന്നിലായ കേരളം സ്ത്രീപീഡന-ബലാല്‍സംഗ കേസുകളിലും വികസനമാതൃകതന്നെയാണ്. ഇവിടുത്തെ മദ്യോപയോഗവും കഞ്ചാവ് ഉപയോഗവും മാത്രമല്ല നീല വിപ്ലവവും ഇവരെ കാമവെറിയന്മാരാക്കുന്നു. ഇന്ന് കുട്ടികളില്‍നിന്ന് പോലും കഞ്ചാവ് പിടിക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജുകളിലും വില്‍പ്പന ലക്ഷ്യമിട്ട് കഞ്ചാവ് വ്യാപാരികള്‍ ഇന്ന് കൊച്ചി നഗരത്തില്‍ വ്യാപകമാണ്. വൃദ്ധകളാണ് കഞ്ചാവ് വില്‍പ്പനക്ക് നിയോഗിക്കപ്പെടുന്നത്.
കേരളത്തില്‍ ഇന്ന് ഏറ്റവും വികസിക്കുന്ന വ്യവസായം പെണ്‍വാണിഭമാണ്. ഇതില്‍ പുരുഷന്മാരേക്കാളും സ്ത്രീകളാണ് കൂടുതല്‍ ആക്ടീവ്. സ്ത്രീകളെ പെണ്‍കുട്ടികള്‍ വിശ്വസിക്കുന്നതിനാലാണിത്. സൂര്യനെല്ലി-വിതുര-കിളിരൂര്‍ കേസുകളിലെല്ലാം സ്ത്രീകളുടെ റോള്‍ ശ്രദ്ധേയമായിരുന്നല്ലോ. ഇപ്പോഴും പെണ്‍വാണിഭക്കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ സ്ത്രീകളും ധാരാളമുണ്ട്. സ്ത്രീകളാണ് ഇടനിലക്കാരായി നിന്ന് ‘ചേച്ചി’ ചമഞ്ഞ് ജോലിയോ സഹായമോ വാഗ്ദാനംചെയ്ത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പെണ്‍വാണിഭ മാഫിയക്ക് കൈമാറുന്നത്.
ഈ വിഷയത്തില്‍ പോലീസ് നിസ്സംഗത പുലര്‍ത്തുന്നു. ദല്‍ഹി കൂട്ടബലാല്‍സംഗത്തിനുശേഷം നിയമനിര്‍മ്മാണത്തിന് തുനിഞ്ഞ സര്‍ക്കാര്‍ ജസ്റ്റിസ് വര്‍മ്മ കമ്മീഷനെ നിയമിച്ചു. നിയമസംവിധാനങ്ങള്‍ കര്‍ക്കശമാക്കണമെന്ന അഭിപ്രായം ഉയരുമ്പോഴും നിലവിലുള്ള നിയമസംവിധാനങ്ങള്‍ പോലും പ്രവര്‍ത്തനക്ഷമമല്ല എന്ന നഗ്നസത്യം ഇന്ന് എല്ലാവര്‍ക്കുമറിയാം. കേരളം ഈ വിഷയം പരിഗണിക്കുന്നതിന് മാത്രമായി കോടതി രൂപീകരിച്ച ആദ്യ സംസ്ഥാനമാണ്. പക്ഷെ കേരളത്തിലും ബലാല്‍സംഗവീരന്മാര്‍ വിലസുന്നത് പോലീസിന്റെ മൂക്കിന് താഴെയാണ്. കഞ്ചാവ് കേസില്‍ പിടിയിലായതില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടിരുന്നല്ലോ. വാസ്തവത്തില്‍ ഈ മൂല്യച്യുതി തടയാന്‍ ഉണരേണ്ടത് സമൂഹ മനഃസാക്ഷിയാണ്. സാമൂഹ്യസേവന സംഘടനകളാണ്. പക്ഷെ അവബോധം ജനിപ്പിക്കല്‍ പ്രക്രിയ ഇന്ന് ഏട്ടിലെ പശുവാണ് എന്നതാണ് സത്യം.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: