ശ്രീനഗര്‍: ഹിമാലയന്‍ അതിര്‍ത്തിയിലെ അനധികൃത ബങ്കറുകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ചൈനയുടെ ചില ആവശ്യങ്ങള്‍ ഇന്ത്യ അംഗീകരിച്ചതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പതുക്കെ പുരോഗമിപ്പിച്ച് ഭീഷണി ഇല്ലാതാക്കാമെന്നാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കരാര്‍. എന്നാല്‍ അത്തരത്തില്‍ ഒരു കരാറുമുണ്ടാക്കിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അതേസമയം ചൈനയും ഇന്ത്യയും അതിര്‍ത്തിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കരാറിലെത്തിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് ബീജിംഗില്‍ പ്രസ്താവിച്ചു.
ഇപ്പോഴുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ ചുമ്മാര്‍ മേഖലയിലും തര്‍ക്കമുള്ള അതിര്‍ത്തിയിലെ മറ്റ് പ്രദേശങ്ങളിലെയും ബങ്കറുകള്‍ നശിപ്പിക്കാമെന്ന് ഇന്ത്യ ചൈനയ്ക്ക് ഉറപ്പുനല്‍കിയതായാണ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയത്. അവസാനത്തെ ഫ്ലാഗ് മീറ്റിംഗില്‍ ചുമ്മാറിലെ ബങ്കര്‍ നശിപ്പിക്കാമെന്ന് ചൈനയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. ഈ ബങ്കറുകളെല്ലാം സദാ പ്രവര്ത്തനസജ്ജമായിരുന്നെന്നും സൈനിക ഉദ്യോഗസ്ഥന് ചൊവ്വാഴ്ച വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഹിമാലയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഏപ്രില്‍ 15ന് 50 ചൈനീസ് പട്ടാളക്കാര്‍ കടന്നുകയറിയിരുന്നു. ഈ പ്രദേശത്ത് ഇന്ത്യന്‍ സാന്നിധ്യം കൂടുതലായതിലുള്ള ചൈനയുടെ പ്രതിഷേധമാണ് കടന്നുകയറ്റത്തിലൂടെ സൂചിപ്പിച്ചതെന്ന് ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരും വിദഗ്ധരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ചൈനീസ് പട്ടാളം കാശ്മീരിലെ ലഡാക്ക് അതിര്‍ത്തി കടന്ന് 19 കിലോമീറ്ററോളം ഉള്ളിലെത്തിയെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വാക്കാല്‍ പറയുന്ന അതിര്‍ത്തി രേഖ ഇരുകൂട്ടര്‍ക്കും സമ്മതമല്ലെന്നും ഇതിലൂടെ തെളിഞ്ഞിരുന്നു. ചൈനയാകട്ടെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്ന വാദം നിഷേധിച്ചു.
1962ലെ അതിര്‍ത്തി യുദ്ധത്തില്‍ ചൈന വിജയിച്ചിരുന്നു. അതോടെ പതിറ്റാണ്ടുകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം തകര്‍ന്നിരുന്നു. എന്നാല്‍ സമീപകാലത്ത് ഏഷ്യയിലെ ഭീമന്മാര് തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. ചൈന ഇന്ത്യയുടെ പ്രമുഖ വ്യാപാര പങ്കാളിയാണിപ്പോള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തന്ത്രപ്രധാന മേഖലയായ ലഡാക്കില്‍ ചൈനയുടെ സൈനിക സാന്നിധ്യം വര്‍ധിച്ചതില്‍ ഇന്ത്യ ഏറെ ആശങ്കപ്പെട്ടിരുന്നു. തര്‍ക്കം നിലനില്‍ക്കുന്ന അക്സായി ചിന് പ്രദേശത്ത് റോഡുകളും റണ്‍വേകളും നിര്‍മിച്ച് ചൈന ആശങ്ക വര്‍ധിപ്പിച്ചു. സംഭവം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍വീഴ്ച വരുത്തിയെന്ന പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തലുകള്‍ക്ക് ഇപ്പോഴത്തെ തീരുമാനം കൂടുതല്‍ ശക്തി നല്‍കും. പ്രത്യേകിച്ചും ബങ്കറുകള്‍ പൊളിച്ചു നീക്കാമെന്ന തീരുമാനം. 1962ല്‍ യുദ്ധം നടന്ന സ്ഥലത്ത് വാക്കാല്‍ പറഞ്ഞിരിക്കുന്ന അതിര്‍ത്തി രേഖയില്‍ ബങ്കറുകളും തുരങ്കങ്ങളും നിര്‍മിക്കാന്‍ ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാല്‍ ചൈനീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം ഇത് നിര്‍ത്തിവച്ചിരുന്നതായും ഇന്ത്യന്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഇന്ത്യയില്‍ നിന്നുള്ള അലഞ്ഞു നടക്കുന്ന നാടോടികള്‍ അതിര്‍ത്തി കടന്ന് ചൈനയുടെ ഭൂമിയിലേക്ക് കടക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു. ഇപ്പോഴത്തെ കരാര്‍ പകരത്തിന് പകരമാണെന്നും ടിബറ്റില്‍ കൂടി കടന്നുപോകുന്ന ചൈനീസ് റോഡിന് ഏറ്റവും അടുത്തുള്ള ചുമ്മാര്‍ പ്രദേശത്തു നിന്നും ഇന്ത്യയുടെ നിരീക്ഷണ പോസ്റ്റ് പിന്‍വലിക്കണമെന്നും ചൈന കര്‍ശനമായി ആവശ്യപ്പെട്ടതായും ഇന്ത്യന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
നിലനിന്നിരുന്ന യുദ്ധഭീഷണി ഇന്ത്യയുടെ വിദേശകാര്യമന്ത്രിയുടെ ബീജിംഗ് സന്ദര്‍ശനത്തിന് പോലും കരിനിഴല്‍ വീഴ്ത്തിയിരുന്നു. അതുപോലെ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാംഗ് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: