ഒരാള്‍ ഒറ്റയ്ക്കൊരു ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. എതിര്‍വശത്തുനിന്ന് മറ്റൊരു ബോട്ട് തന്റെ നേരെ വരുന്നത് അയാള്‍ കണ്ടു. ആ ബോട്ട് നിയന്ത്രണംവിട്ട് തന്റെ ബോട്ടില്‍ വന്നിടിച്ചേക്കുമോ എന്ന് അയാള്‍ ഭയന്നു. “ഹേ ഇങ്ങോട്ട് വരല്ലേ… വരല്ലേ” എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. തന്റെ ബോട്ട് മറ്റൊരു ദിക്കിലേക്ക് തിരിച്ച് അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അയാള്‍ കഴിയുന്നത്ര ശ്രമിച്ചു. എന്നാല്‍, എതിരെ വന്ന ബോട്ട് അയാളുടെ ബോട്ടിന്റെ നേര്ക്കതന്നെ വന്നുകൊണ്ടിരുന്നു. ഒടുവില്‍ ആ ബോട്ട് അയാളുടെ ബോട്ടില്‍ ചെറുതായൊന്നു തട്ടുകതന്നെ ചെയ്തു. അയാള്‍ വളരെ ശ്രദ്ധിച്ചതുകൊണ്ട് കാര്യമായ അപകടമൊന്നും പറ്റിയില്ല. എങ്കിലും ദേഷ്യമടക്കാന്‍ കഴിയാതെ അയാള്‍ രണ്ടാമത്തെ ബോട്ടുകാരനെ ശരിക്കു ശകാരിച്ചു. പക്ഷേ, അപ്പുറത്തുനിന്നും ഒരു പ്രതികരണവുമുണ്ടായില്ല. അപ്പോള്‍ അയാള്‍ക്ക് സംശയമായി. അയാള്‍ ആ ബോട്ടിനുള്ളിലേക്ക് നോക്കി. അതില്‍ ആരെയും കണ്ടില്ല. ഒന്നുകൂടി വിശദമായി പരിശോധിച്ചു. അതില്‍ ആരുമില്ല. എവിടെയോ നങ്കൂരമിട്ടുകിടന്നിരുന്ന ഒരു ബോട്ട്. നങ്കൂരമഴിഞ്ഞ് നദിയിലെ ഒഴുക്കില്‍പ്പെട്ട് വന്നതാണെന്ന് അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്. ഇല്ലാത്ത ഒരാളോട് ദേഷ്യപ്പെട്ട തന്റെ വിഡ്ഢിത്വം ഓര്‍ത്ത് അയാള്‍ അറിയാതെ പൊട്ടിച്ചിരിച്ചു. ഇതുപോലെ ശരിയായ ജ്ഞാനം കൈവരുമ്പോള്‍ അഹങ്കാരം – ‘ഞാന്‍’ എന്ന ഭാവം, ഇല്ലാത്തതാണെന്ന് നമുക്ക് മനസ്സിലാകും. ‘ഞാന്‍’ ഇല്ലാതാകുന്നതോടെ സ്വാര് ത്ഥതയ്ക്കും അഹങ്കാരത്തിനും അതീതമായി എല്ലാവരെയും സ്നേഹിക്കുവാന്‍ നമുക്ക് സാധിക്കും.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: