അതിര്‍ത്തി കടന്നുവന്ന ചൈനാക്കാര്‍ ഏകദേശം മൂന്നാഴ്ചക്കാലമാണ് ഭാരതത്തിന്റെ ഭൂപ്രദേശത്ത് ടെന്റടിച്ച് കഴിഞ്ഞുകൂടിയത്. ആദ്യം പറഞ്ഞത് അവര്‍ പത്ത് കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് കടന്നുവെന്നാണ്. പിന്നീട് പ്രഖ്യാപിച്ചു 19 കിലോമീറ്ററാണെന്ന്. ഒടുവില്‍ വിഫലമായ മൂന്ന് ഫ്ലാഗ് മീറ്റിംഗുകള്‍ക്കുശേഷം അവര്‍ സ്വയം പിന്മാറിയെന്നാണ് ഏറ്റവും പുതിയ മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഈ മൂന്ന് ആഴ്ചക്കാലം കണ്ടത് ഇന്ത്യയുടെ ചിന്താക്കുഴപ്പം പിടിച്ച നടപടികളാണ്. സര്‍ക്കാരും പ്രതിപക്ഷവും സൈന്യവും മാധ്യമങ്ങളും ബുദ്ധിജീവികളുമൊക്കെ ചൈനയുടെ നഗ്നമായ കടന്നാക്രമണങ്ങളെ അപലപിക്കുന്നത് കാണാമായിരുന്നു.
പതിവുപോലെ സര്‍ക്കാരിന്റെ പ്രതികരണം ദുര്‍ബലവും ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രതിബന്ധതയോ കാഴ്ചപ്പാടോ പുലര്ത്താത്തതുമായിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് സര്‍ക്കാരിന് യാതൊരു രൂപവുമുണ്ടായിരുന്നില്ല. ചൈന സൈന്യത്തെ പിന്‍വലിക്കുന്ന അത്ഭുതത്തിനുവേണ്ടി സര്‍ക്കാര്‍ കാത്തിരിക്കുന്നതുപോലെയാണ് തോന്നിയത്. രാഷ്ട്രത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാനുള്ള കഴിവും പ്രതിബദ്ധതയും രാഷ്ട്രത്തെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
പ്രധാനമന്ത്രി അതൊരു ‘പ്രാദേശിക പ്രശ്ന’മാണെന്ന് പറഞ്ഞപ്പോള്‍ വിദേശകാര്യമന്ത്രിയാകട്ടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്ന പതിവുപല്ലവി ആവര്‍ത്തിക്കുകയാണ് ചെയ്തത്. അതിര്‍ത്തി സംബന്ധിച്ച ഭൂപടം പരസ്പ്പരം കൈമാറണമെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടായിട്ടും ചൈന ബോധപൂര്‍വം അത് ചെയ്യാതിരിക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖ നാം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ അതിര്‍ത്തിയാണ് ചൈന മറികടക്കുന്നത്. ചൈനയുടെ ഇപ്പോഴത്തെ അതിര്‍ത്തി ലംഘനം ഒറ്റപ്പെട്ട സംഭവവുമല്ല. മൂന്ന് വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ഈ ലംഘനമുണ്ടായിട്ടുണ്ട്. ഈ വസ്തുതകളെല്ലാം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുകയാണ്. “അതിര്‍ത്തി രേഖ സംബന്ധിച്ച് വീക്ഷണപരമായ ഭിന്നതയാണുള്ളത്” എന്ന് കുറച്ചു ദിവസം മുമ്പ് ചൈനയുടെ വിദേശകാര്യമന്ത്രി ഉന്നയിച്ച വാദഗതി ആവര്‍ത്തിക്കുകയാണ് നമ്മുടെ വിദേശകാര്യമന്ത്രി ചെയ്തത്.
ഇത്തരത്തിലുള്ള ആത്മവഞ്ചന രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. 1962 ലെ ചൈനീസ് ആക്രമണത്തിന്റെ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നമ്മുടെ തയ്യാറെടുപ്പുകളെക്കുറിച്ചും ചൈനയുടെ ഗൂഢാലോചനകളെക്കുറിച്ചും യാതൊരു പാഠവും പഠിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ സമീപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ആക്രമണകാരികളെ പ്രീണിപ്പിച്ച് എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്ന പണ്ഡിറ്റ് നെഹ്റുവിന്റെ വിഡ്ഢിത്തം നാം ആവര്‍ത്തിക്കുകയാണ്.
വിനാശകരമായ ഇന്തോ-ചൈന യുദ്ധത്തിന്റെ അറുപതാം വാര്‍ഷികത്തിലാണ് നാം. ആഘോഷി ക്കാനൊന്നുമില്ല. 1962 നെക്കുറിച്ച് പുനരാലോചന നടത്തി പാഠങ്ങള്‍ പഠിച്ച് ആസന്നമായ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാനുള്ള ധൈര്യവും പക്വതയും പ്രകടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പഞ്ചശീലതത്വങ്ങളോടുള്ള അനാവശ്യമായ വിധേയത്വംകൊണ്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തെക്കുറിച്ചാണ് പണ്ഡിറ്റ് നെഹ്റു വാചാലനായിരുന്നത്. ഇതിന് മറുപടിയായി 1961 ല്‍ ചെയര്മാന് മാവോ പറഞ്ഞത് ഇന്ത്യയും ചൈനയും ‘സായുധ സഹവര്‍ത്തിത്വം’ പഠിക്കണമെന്നാണ്. മാവോ പറഞ്ഞതിന്റെ പ്രാധാന്യവും നമ്മുടെ തയ്യാറെടുപ്പില്ലായ്മയാണ് ’62 ലെ നാണംകെട്ട പരാജയത്തിന് കാരണമെന്നും ഇന്ത്യ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യ പോരാടാതിരുന്ന ഒരു യുദ്ധമായിരുന്നു അത്. ചൈനയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഭാരതം മനസ്സിലാക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്.
രണ്ടായിരത്തി പതിനൊന്ന് മാര്‍ച്ചില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം ഇവിടെ പരാമര്‍ശിക്കുന്നത് പ്രസക്തമായിരിക്കും.
“ചൈനയുടെ ഭാഗത്തുനിന്നും ഉയരുന്ന ബഹുമുഖ ഭീഷണിയിലും അത്തരത്തിലുള്ള കയ്യേറ്റങ്ങളോടും ഭയപ്പെടുത്തുന്നതും ആക്രാമികവുമായ തന്ത്രങ്ങളോടും ഭാരത സര്‍ക്കാര്‍ പുലര്‍ത്തുന്ന അലക്ഷ്യമായ പ്രതികരണങ്ങളില്‍ അഖില ഭാരതീയ പ്രതിനിധി സഭ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ സൈന്യം നിരന്തരം നടത്തിവരുന്ന അതിര്‍ത്തി കയ്യേറ്റങ്ങള്‍ക്കെതിരെ നമ്മുടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന സാധാരണ മനോഭാവവും സ്ഥിരമായ നിഷേധങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ യോജിപ്പില്ലായ്മ വര്‍ധിപ്പിക്കും. അങ്ങനെ ഭൂവിസ്തൃതി കൂട്ടി സ്വന്തം സാമ്രാജ്യത്വ അജണ്ട നടപ്പാക്കുന്ന ചൈന നമ്മുടെ ദേശീയ താത്പര്യങ്ങള്‍ക്ക് മാരകമായ അപകടം വരുത്തിവയ്ക്കും”, പ്രമേയം മുന്നറിയിപ്പു നല്കുന്നു.
ഇന്ത്യ-ചൈന ബന്ധം സംബന്ധിച്ച് ചില ശുപാര്‍ശകളും പ്രമേയം മുന്നോട്ടു വയ്ക്കുന്നുണ്ട്.
1) ചൈന നമ്മളില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ഭൂമിയും ഒരിഞ്ചു പോലും വിട്ടുകൊടുക്കാതെ തിരിച്ചെടുക്കണമെന്നുള്ള 1962ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ അനൗദ്യോഗിക പ്രമേയം ആവര്‍ത്തിക്കുക.
2) നമ്മുടെ സൈനിക സംവിധാനത്തില്‍ അടിയന്തര ആധുനികവത്കരണവും നവീകരണവും നടപ്പാക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുക. അതിര്‍ത്തി പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുക. ഇതിന്റെ ഭാഗമായി ബോര്‍ഡര്‍ റീജിയണ്‍ ഡെവലപ്മെന്റ് ഏജന്‍സിയുടെ പ്രവര്‍ത്തനപദ്ധതി ആവിഷ്കരിച്ച് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ കുടിയേറ്റം തടയുക.
3) ചൈനയുടെ നീക്കങ്ങള്‍ ആഗോള തലത്തില്‍ ബോധ്യപ്പെടുത്താന്‍ നയതന്ത്ര നീക്കം നടത്തുക. ഇക്കാര്യത്തില്‍ അഭിപ്രായരൂപീകരണം നടത്താന്‍ ആവശ്യമായ എല്ലാ മാര്‍ഗങ്ങളും തേടുക.
4) ചൈനീസ് ഉത്പന്നങ്ങള്‍ നമ്മുടെ വിപണിയില്‍ സ്വതന്ത്രമായി വിറ്റഴിക്കുന്നത് തടയുക. ചൈനീസ് ഉത്പന്നങ്ങളായ കളിപ്പാട്ടങ്ങള്‍, മൊബെയിലുകള്‍, ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുക. ബോര്‍ഡര്‍ പാസ്സുപയോഗിച്ച് അനധികൃതമായി നടക്കുന്ന വില്‍പ്പന ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുക.
5) വിസാ ചട്ടങ്ങള്‍ കര്‍ക്കശമാക്കി ഭാരതത്തില്‍ തൊഴിലെടുക്കുന്ന ചൈനീസ് പൗരന്മാരെ കര്‍ശനമായി നിരീക്ഷിക്കുക.
6) തന്ത്രപ്രധാന മേഖലകളിലേക്കും സുരക്ഷാ മേഖലകളിലേക്കുമുള്ള ചൈനീസ് കമ്പനികളുടെ കടന്നുകയറ്റത്തിന് തടയിടുക.
7) നദികള്‍ കുറവായ മ്യാന്മാര്, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളെ ഒരുമിപ്പിച്ച് നദീജലം അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന നിലപാട് അവസാനിപ്പിക്കാന്‍ ചൈനയോട് ആവശ്യപ്പെടുക.
ഈ നിര്‍ദേശങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഇത് എത്രത്തോളം ആത്മാര്‍ഥതയോടെ സര്‍ക്കാര്‍ ആക്രമണസ്വഭാവമുള്ള അയല്ക്കാരന് മുന്നില്‍ അവതരിപ്പിക്കുമെന്നത് വലിയ ചോദ്യമാണ്. ചില ജാപ്പനീസ് പാര്‍ലമെന്റംഗങ്ങള്‍ ടോക്കിയോയിലെ വിവാദമായ യാസുക്കുനി ദേവാലയം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുമായുള്ള ചര്‍ച്ച ചൈന റദ്ദാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ജപ്പാന് സൈന്യത്തിലെ ജനറല്‍മാരുടെ സ്മാരകം അവിടെയുണ്ടെന്ന കാരണത്താലായിരുന്നു ഇത്. മറ്റേതെങ്കിലുമൊരു പ്രദേശത്താകട്ടെ തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ചെറിയൊരു അപമാനത്തോട് പോലും എങ്ങനെ പ്രതികരിക്കുമെന്ന് ചൈന ഇതിലൂടെ കാട്ടിത്തന്നു. ഈ മാസം നമ്മുടെ വിദേശകാര്യമന്ത്രി നടത്തേണ്ട ചൈനീസ് സന്ദര്‍ശനം റദ്ദാക്കിയിട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ വൈമനസ്യം കാണിക്കുന്ന സര്‍ക്കാരിന്റെ നടപടി അമ്പരിപ്പിക്കുന്നതാണ്. മെയ് അവസാനം ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിംഗിന്റെ നാലാം സന്ദര്‍ശനം സത്യത്തില്‍ നമ്മള് ഏകപക്ഷീയമായി ബഹിഷ്കരിക്കേണ്ടതാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധവും ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടില്‍ ചൈനയില്‍ നിന്നും 60 ദശലക്ഷം യുഎസ് ഡോളറിന്റെ ഇറക്കുമതി നാം നടത്തുമ്പോള്‍ വെറും പത്ത് ദശലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടത്തുന്നതെന്ന് സത്യവും നമ്മുടെ സര്‍ക്കാര്‍ വാസ്തവത്തില്‍ മറച്ചുപിടിക്കുന്നു. നമ്മുടെ സാമ്പത്തിക സുരക്ഷ മുന്‍നിര്‍ത്തി ചൈന നടത്തിക്കൊണ്ടിരിക്കുന്ന ഈ ചൂഷണ വ്യാപാരത്തില്‍ നിന്നും നാം സമ്പൂര്‍ണമായും പിന്മാറണം. ഇത് ഒരുപക്ഷേ നമ്മെ സാമ്പത്തിക ഞെരുക്കത്തിലാക്കിയേക്കാം. കൂടുതല്‍ ഡോളര്‍ കൊടുത്ത് മറ്റേതെങ്കിലും രാജ്യത്തിനെ ആശ്രയിക്കേണ്ടിയും വന്നേക്കാം.
അവസാനമായി, 1962ല്‍ സംഭവിച്ച തെറ്റ് നാം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി പറയാനുള്ളത്. കാഴ്ചപ്പാടിലെ വ്യത്യാസം മൂലം അതിര്‍ത്തി വ്യക്തമായി നിര്‍ണയിച്ചിട്ടില്ലാത്തതിനാല്‍ സംഭവിക്കുന്ന പ്രാദേശിക പ്രശ്നം മാത്രമായി ഇതിനെ കരുതാതിരിക്കുക. ചൈനയിലെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി നേതൃസ്ഥാനങ്ങള്‍ തമ്മിലുള്ള വടംവലിയില്‍ നിന്നുണ്ടായതാണ് ചൈനീസ് കടന്നാക്രമണമെന്ന് കുറച്ചുകാണിക്കാനുള്ള ചില ബുദ്ധിജീവികളുടെ ശ്രമം തികച്ചും നിര്‍ഭാഗ്യകരമാണ്. അതില്‍ ചിലരാകട്ടെ നമ്മള് അതിര്‍ത്തിയില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ചൈനയെ പ്രകോപിപ്പിക്കുന്നതെന്ന് പറഞ്ഞ് ഭാരതത്തെ പരോക്ഷമായി കുറ്റപ്പെടുത്തുക വരെ ചെയ്തു. അത്തരം തെറ്റിദ്ധാരണാജനകമായ വിദഗ്ധോപദേശത്തില്‍ നമ്മുടെ സര്‍ക്കാര്‍ വീണുപോകരുത്. എന്തുവില കൊടുത്തും ചൈന ഉയര്‍ത്തുന്ന ഈ തുറന്ന വെല്ലുവിളി നാം നേരിടുക തന്നെ വേണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ നല്കി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ നമ്മുടെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. അരുണാചല്‍ പ്രദേശിലെ തവാംഗ് മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചൈനയുടെ അപ്രതീക്ഷിത കടന്നുകയറ്റം മുന്‍കൂട്ടി കണ്ട് പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.
പരമ്പരാഗതമായി ഭാരതം ലോകസമാധാനമെന്ന ആശയമാണ് പിന്തുടരുന്നത്. എന്തായാലും സമാധാനം നിലനിര്‍ത്താന്‍ സദാ യുദ്ധസന്നദ്ധരായി നിലകൊള്ളുക എന്ന പഴഞ്ചൊല്ല് ഒരിക്കലും മറക്കാതിരിക്കുക.
രാംമാധവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: