പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രമേ ചെറുകിട ധാതുഖനനത്തിന് അനുമതി നല്‍കാവൂ എന്ന് 2012 ഫെബ്രുവരി 27 ന് സുപ്രീംകോടതി ഉത്തരവായിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര ഖാനി വകുപ്പിന്റെയും 2010 ലെ ശുപാര്‍ശകളുടെയും മാതൃകാ നിര്‍ദ്ദേശങ്ങളുടെയും 2006 ലെ പരിസ്ഥിതി ആഘാത പഠന നോട്ടിഫിക്കേഷന്റേയും വെളിച്ചത്തില്‍ ആറുമാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിനോട് പുതിയ ഖാനന ചട്ടങ്ങള്‍ തയ്യാറാക്കണമെന്നും സുപ്രീംകോടതി ഉത്തരവായിരുന്നു. അതുവരെ നിലവിലുള്ള ഖാനനാനുമതികള് പുതുക്കുവാനോ പുതിയവ കൊടുക്കുവാനോ പാടില്ലാത്തതായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ കുതന്ത്രപരമായി ഈ ഉത്തരവിനെയും നിര്‍ദ്ദേശങ്ങളെയും അട്ടിമറിക്കുകയായിരുന്നു. കേരളത്തില്‍ മണ്ണ്, പാറ, കരിമണല്‍, ചെങ്കല്ല്, കരമണല്‍, കളിമണ്ണ് എന്നിവയുടെ അനിയന്ത്രിതമായ ഖാനനങ്ങള്‍ സുപ്രീംകോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ നിര്‍ത്തി വെയ്ക്കുന്നതിന് പകരം 2012 ഡിസംബര്‍ 12 ന് സര്‍ക്കാര്‍ പുതിയ ഒരു ഉത്തരവിറക്കുകയായിരുന്നു. സ്വകാര്യ ഭൂമിയില്‍ ഖാനനത്തിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം പെര്മിഷന് ചോദിച്ചിട്ടുള്ള അപേക്ഷകള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നടത്തിയില്ലെങ്കിലും മറ്റ് നിയമങ്ങള്‍ക്ക് വിധേയമാണെങ്കില്‍ അനുമതി നല്‍കാവുന്നതാണ് എന്നായിരുന്നു ഉത്തരവ്. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ വെളിച്ചത്തിലാണത്രെ ഈ ഉത്തരവ്. ഈ സര്‍ക്കാര്‍ ഉത്തരവ് ഭാവിയില്‍ കേരള സര്‍ക്കാര്‍ 2012 ഫെബ്രുവരി 27 ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തന്നെ സമര്‍പ്പിക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ടിരിക്കുന്ന വിശദീകരണ ഹര്‍ജിയില്‍ ഉണ്ടാകാനിടയുള്ള ഉത്തരവുകള്‍ക്ക് വിധേയമായിരിക്കും എന്നുംകൂടെ എഴുതിച്ചേര്‍ത്തു. (സുപ്രീം കോടതി കേസ് നമ്പര്‍ എസ്.എന്‍.പി. 19628/2009 27/2/2012).
ഈ ഉത്തരവ് സാമാന്യബുദ്ധിയുള്ള ആര്‍ക്കെങ്കിലും മനസ്സിലാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഖാനന ലോബികള്‍ക്ക് ഒരു കാര്യം മനസ്സിലാക്കാന്‍ സാധിച്ചു. അടുത്തുതന്നെ മണ്ണെടുപ്പിനും പാറമടകള്‍ക്കും കരമണല്ഖനനത്തിനും മലയിടിക്കുന്നതിനും കളിമണ്‍ ഖാനനത്തിനും കരിമണല്‍, ചെങ്കല്ല് ഖാനനത്തിനും പുതുക്കിയ നിയമങ്ങള്‍ വരാനിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാം എത്രയും വേഗം വെട്ടിപ്പിടിക്കുക. വ്യവസായ വകുപ്പിന്റെ ജി.ഒ(എം.എസ്.) നമ്പര്‍ 144/2012/ഐ.ഡി. 11/12/12 ഉത്തരവ് നല്കിയ സൂചനകളാണിത്. കുടിവെള്ള ക്ഷാമം, വരള്‍ച്ച, മഴക്കുറവ്, കാര്‍ഷിക രംഗത്തെ തകര്‍ച്ച, ചൂടു കാറ്റടിയ്ക്കല് ഇതൊന്നും കണക്കിലെടുക്കേണ്ടതില്ല. ധാതുഖനനത്തിലൂടെ സര്‍ക്കാരിന് മുതല്‍ക്കൂട്ടാകേണ്ട പണം പോലും നഷ്ടപ്പെടുത്തി വ്യവസായ വകുപ്പ് നടത്തുന്ന ഖജനാവ് മുടിയ്ക്കല്‍ പ്രക്രിയയുടെ ഭാഗമായി മാത്രമേ ഇതിനേ കാണാനാകൂ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2013 മാര്‍ച്ച് 22 ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അനഭിമതങ്ങളായ കാര്യങ്ങള്‍ക്കുള്ള മറുപടി ഇങ്ങനെയാണ്: ഖാനനാനുമതി നല്‍കിയിട്ടുള്ള അഞ്ച് ഹെക്ടറിന് താഴെ പ്രവര്‍ത്തിക്കുന്ന വിവിധ പ്രകൃതി വിഭവങ്ങളുടെ ഖാനനങ്ങള്‍ നിര്‍ത്തിവെപ്പിക്കുകയും പരിസ്ഥിതി ആഘാത പഠനത്തിന്റെ വെളിച്ചത്തില്‍ പരിസ്ഥിതി നാശം ഇല്ലെങ്കില്‍ മാത്രം പരിസ്ഥിതി ക്ലിയറന്‍സ് നല്‍കുകയും ചെയ്യുക. മൈനിംഗ് ജിയോളജി വകുപ്പ് മനംനൊന്ത് പറയുന്നത് ഇതൊന്നും പ്രായോഗികമല്ലെന്നാണ്. സുപ്രീംകോടതി വിധി ഖാനനം നടത്തുന്ന അഞ്ച് ഹെക്ടറിന് താഴെയുള്ള സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുമ്പോള്‍ കേരളത്തില്‍ ഖാനനം നടക്കില്ല എന്ന വലിയ പ്രശ്നമായി അവരെ വിഷമിപ്പിക്കുന്നത്. കരിങ്കല്ല്, ചെങ്കല്ല്, ചെമ്മണ്ണ്, കളിമണ്ണ്, കരമണല്‍, കരിമണല്‍ എന്നിവയുടെ ഖാനനം നടത്തുന്നത് ചെറിയ സ്വകാര്യ സ്ഥലങ്ങളിലായതിനാല്‍ ഈ നിര്‍ദ്ദേശം അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമത്രെ! അതായത് ഖാനന മുതലാളിമാരോട് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നും പ്രകൃതി നശിപ്പിക്കരുതെന്നും പറയുവാന്‍ നമ്മുടെ മൈനിംഗ് ആന്റ് ജിയോളജിക്കാര്ക്ക് ബുദ്ധിമുട്ടാണത്രെ!
ഖാനന ലീസ് ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും നല്‍കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. കേരളത്തില്‍ അനുമതികള്‍ കളിമണ്ണിന് മൂന്ന് മാസവും മണലിന് ഒരു മാസവുമാണത്രെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നല്‍കുന്നത്. പാറമടകള്‍ക്കും ചെങ്കല്ലിനും കരിമണല്‍ ഖാനനത്തിനും നല്കുന്ന ഖാനന കാലാവധിയെക്കുറിച്ച് വകുപ്പ് വെബ്സൈറ്റില്‍ ഒന്നും പറയുന്നില്ല. അഞ്ചുവര്‍ഷം ഖാനന കാലാവധി നല്‍കാവുന്നതാണെന്ന ഉത്തരവിനെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എന്തിനാണ് ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. അനുമതികള്‍ അടിക്കടി പുതുക്കുമ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന എന്തെങ്കിലും നഷ്ടപ്പെടുമെന്ന പേടിയാണോ ഇത്. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മറികടക്കുവാന്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പറയുന്നത് അതിന് പറ്റിയ ഒരേ ഒരു കേന്ദ്രം മാത്രമാണ് സംസ്ഥാനത്ത് ഉള്ളതെന്നാണ്. പരിസ്ഥിതി ക്ലിയറന്‍സ് നല്കുവാന് സംസ്ഥാനത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്നോളജി മാത്രമേ ഉള്ളൂവെന്നും അപേക്ഷകള്‍ എല്ലാം അവര്‍ക്ക് കൈകാര്യം ചെയ്യാനാകില്ലെന്നും വകുപ്പ് വിലപിക്കുന്നു. അക്രഡിറ്റേഷന് ഉള്ള ഈ സ്ഥാപനം പരിസ്ഥിതി ആഘാത പഠനം നടത്തിയതിനുശേഷം മാത്രം പരിസ്ഥിതി ക്ലിയറന്‍സ് നല്കിയാല് എന്താണ് കുഴപ്പം? മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ കേരളം വേഗത്തില്‍ കുഴിച്ച് കുളം തോണ്ടുവാന്‍ ആര്‍ക്കാണിത്ര ധൃതി.
സാധാരണ മണ്ണെടുപ്പിനും പരിസ്ഥിതി ക്ലിയറന്‍സ് വേണമെന്ന നിബന്ധനയില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പറയുന്നത്, ഭൂമി നിരപ്പാക്കുവാനാണ് മണ്ണ് ആവശ്യമായിട്ടുള്ളതെന്നും മണ്ണെടുപ്പിന് വന്‍ തോതിലാണ് അപേക്ഷകരുള്ളതെന്നും ജനവാസ കേന്ദ്രങ്ങളില്‍ മണ്ണെടുപ്പിന് പരിസ്ഥിതി ക്ലിയറന്‍സ് ലഭിക്കില്ലെന്നും ഈ വകുപ്പ് മനസ്സിലാക്കുന്നുണ്ട്. എന്നിട്ടും ജനങ്ങളെ ദ്രോഹിക്കുവാനും സമാധാന ജീവിതം നിരസിക്കുവാനും വേണ്ടി മലയിടിച്ചും കുന്നിടിച്ചും മണ്ണെടുപ്പ് നടത്തി കേരളമൊന്നാകെ തട്ടി നിരത്തി ഫുട്ബോള്‍ ഗ്രൗണ്ടാക്കുവാന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ശ്രമിക്കുന്നതെന്തിനാണ്? പ്രകൃതിക്ക് അനുകൂലമല്ലാത്ത രീതിയില്‍ സാധാരണമണ്ണെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതെന്തിനാണെന്നാണ് മനസ്സിലാകാത്തത്. പരിസ്ഥിതി ആഘാതപഠനത്തെ ഇത്രയേറെ ഭയപ്പെടുന്നത് അഴിമതിയുടെ മുന ഒടിയും എന്നതുകൊണ്ടാണോ? പരിസ്ഥിതി ആഘാതപഠനം നടത്തുന്നവരുമായി അഴിമതി പണം പങ്കുവെയ്ക്കേണ്ടി വരുമെന്നതാണോ വകുപ്പിന്റെ വിഷമം?
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര ഖാനന മന്ത്രാലയവും നിര്‍ദ്ദേശിച്ചിരിക്കുന്ന 2010 ലെ മൈനര്‍ മിനറല്‍ (സംരക്ഷണവും വികസനവും) നിയമങ്ങള്‍ അനുസരിച്ച് ഖാനനത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് അംഗീകൃതവും വേണ്ടത്ര യോഗ്യതയും ഉള്ള ആള് സ്ഥലത്തെക്കുറിച്ചും ഖാനനത്തെക്കുറിച്ചും പഠിച്ച് നല്കുന്ന ഖാനന പ്ലാനും ഖാനനം നിര്‍ത്തല്‍ പ്ലാനും ആവശ്യമാണ്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പ്രശ്നമായി കാണുന്നത് ചെറിയ കാലത്തേയ്ക്കുള്ള ഖാനനത്തിനും ഖാനന വിസ്തീര്‍ണം പത്ത് ഏക്കറിന് താഴെയുള്ള സുപ്രീംകോടതി വിധി പ്രകാരം ഖാനനത്തിനും പരിസ്ഥിതി ആഘാതപഠനം നടത്തേണ്ടി വരുന്നു എന്നതാണ്. ഓരോ തവണ അപേക്ഷ നല്‍കുന്നതിനുമുമ്പും ഇത്തരത്തില്‍ പരിസ്ഥിതി ആഘാത പഠനം നടത്തുന്നത് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് സഹിക്കാവുന്നതിലേറെയാണ്. 2010 ലെ നിയമത്തില്‍ മൈനര്‍ മിനറല്‍ സംരക്ഷണവും ഉണ്ടെന്ന കാര്യം വകുപ്പ് മറക്കുകയാണ്. പ്രകൃതി വിഭവങ്ങള്‍ എല്ലാം ഒറ്റയടിക്ക് എടുത്ത് വിറ്റ് കാശാക്കുന്നത് തടയുകയെന്നതാണ് യഥാര്‍ത്ഥത്തില്‍ നിയമം ഉദ്ദേശിക്കുന്നത്. നാടുമുഴുവന്‍ കരിങ്കല്‍ ക്വാറികളും ചെങ്കല്‍ മടകളും നിരപ്പായ ഗ്രൗണ്ടുകളും കുഴികളും ഉണ്ടാക്കുകയെന്നതാണ് മൈനിംഗ് ആന്റ് ജിയോളജിയുടെ ലക്ഷ്യമെങ്കില്‍ സുപ്രീംകോടതി വിധിയെ ഇന്നത്തേതുപോലെ ധിക്കരിക്കാവുന്നതാണ്. നമുക്ക് മുമ്പുണ്ടായിരുന്ന തലമുറകള്‍ സംസ്ഥാനം കുഴിച്ച് മുടിയ്ക്കാതിരുന്നത് അവര്‍ക്കതിന് കഴിയാതിരുന്നതുകൊണ്ടല്ല, മറിച്ച് ഭാവിതലമുറകള്‍ക്കും ഇവിടെ സ്വസ്ഥമായി ജീവിക്കാനായി വിട്ടു നല്‍കിയതാണെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഓര്‍ക്കുന്നത് നല്ലത്.
മൈനിംഗ് നിയമത്തിലെ ഭേദഗതി പ്രകാരം ഹ്രസ്വകാല ക്വാറിയിംഗ് പെര്‍മിറ്റ് നല്‍കുന്നത് മൂന്ന് വര്‍ഷത്തേയ്ക്ക് എന്നത് മൂന്ന് മാസമായി ചുരുക്കണം. ഒരു സീസണില്‍ കൂടുതല്‍ (മൂന്നുമാസം) ഒരു പ്രദേശത്ത് പാറമടകള്‍ അനുവദിക്കരുത്. പാറപൊട്ടിയ്ക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കണം. ഖാനന സ്ഥലങ്ങളുടെ ചുരുങ്ങിയ വിസ്തീര്‍ണം 10 ഏക്കര്‍ എന്നത് അഞ്ച് ഏക്കര്‍ എന്നാക്കണം. അനുമതിക്കായി വിസ്തീര്‍ണത്തേക്കാള്‍ പാരിസ്ഥിതിക പ്രശ്നങ്ങളാണ് കണക്കിലെടുക്കേണ്ടത്. ചെങ്കല്ല്, കളിമണ്ണ്, കരമണല്‍, കരിമണല്‍, മണ്ണ് എന്നിവയുടെ ഖാനനത്തിനും നിശ്ചിത ഏരിയ ഉറപ്പാക്കേണ്ടതാണ്.
ചെറുകിട, വന്‍കിട ഖാനനത്തിനും ദീര്‍ഘകാല ഹ്രസ്വകാല ഖാനനത്തിനും പരിസ്ഥിതി ആഘാത പഠനവും പരിസ്ഥിതി ക്ലിയറന്‍സും നിര്‍ബന്ധമാക്കണം. ഖാനനം നടക്കുന്ന സ്ഥലത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം ഖാനന പ്ലാനിന് വ്യക്തമാക്കിയിരിക്കണം. ഖാനനം എത്ര ചുരുങ്ങിയ കാലമാണെങ്കിലും പാരിസ്ഥിതിക ആഘാതപഠനവും പരിസ്ഥിതി ക്ലിയറന്‍സും നിര്‍ബന്ധമാക്കണം. ഒരു തവണ ഖാനനം നടത്തിയ മേഖലകളില്‍ പിന്നീട് ലീസ് നല്കുവാനോ അനുമതി നല്കുവാനോ പാടില്ല. ഏതെങ്കിലും കാരണം കൊണ്ട് ഖാനന അനുമതി ലഭിച്ചശേഷം അത് നിര്‍ത്തിവെയ്ക്കേണ്ടി വന്നാലും നിര്‍ത്തിവെച്ച കാലാവധി പിന്നെ ദീര്‍ഘിപ്പിച്ച് നല്കാന് പാടില്ല.
കൃഷി വകുപ്പ്, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റവന്യൂ വകുപ്പ്, വനംവകുപ്പ്, ജലസേചനം, ജലവിഭവ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരിക്കണം ഖാനനാനുമതി നല്‍കേണ്ടത്. ഖാനന അനുമതി നല്കല് മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ മാത്രമായി നിക്ഷിപ്തമാക്കരുത്. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഖാനനം വീടുകളില്‍നിന്നും 250 മീറ്റര്‍ അകലെ എന്ന ദൂരപരിധി നിര്‍ബന്ധമാക്കണം. എല്ലാത്തരം ഖാനനങ്ങളില്നിന്നും സര്‍ക്കാരിന് ലഭിയ്ക്കേണ്ട റോയല്‍റ്റി ഗണ്യമായി ഉയര്‍ത്തണം. ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സന്തുലനം, ജലസുരക്ഷ എന്നിവയെ ബാധിക്കുന്ന തരത്തില്‍ ഖാനനം അനുവദിക്കരുത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും കേന്ദ്ര ഖാനന മന്ത്രാലയത്തിനും മാത്രമേ ഖാനന നിയമങ്ങളില്‍ മാറ്റം വരുത്തുവാനുള്ള അനുവാദം ഉണ്ടാകുവാന്‍ പാടുള്ളൂ. ഈ ഭൂമി വരും തലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണ്. രാഷ്ട്രീയ സ്വാധീനവും പണാധിപത്യവും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച് അവസാനിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ സര്‍ക്കാരും മൈനിംഗ് ആന്റ് ജിയോളജി വകുപ്പും അടിപ്പെട്ടു പോകരുത്. സുപ്രീംകോടതി വിധിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കരുത്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: