പള്ളിക്കത്തോട്: ആനിക്കാട് റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തിയ ഇന്നലെ യുവമോര്‍ച്ച വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍വ്യൂ നടക്കുന്ന പള്ളിക്കത്തോട് ബാങ്കിന്റെ ഹെഢാഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ടൗണില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഉപരോധം ഒരുമണിക്കൂര്‍ നീണ്ടു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
വെറും പ്രഹസനം ആണ് ഈ ഇന്റര്‍വ്യൂ. ബോര്‍ഡ് മെമ്പര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി ഒഴിവുകള്‍ വീതം വച്ചിരിക്കുകയാണ്. പിന്‍വാതില്‍ നിയമനത്തിനെതിരെ പോരാടുന്നവരാണ് ഇതിനു കൂട്ടുനില്‍ക്കുന്നത്. രാഷ്ട്രീയ കക്ഷികളുടെ യുവജനസംഘടനാ നേതാക്കള്‍ക്കാണ് ജോലി ലഭിച്ചിരിക്കുന്നതെന്നും എന്‍.ഹരി പരസ്യമായി പ്രസ്താവിച്ചു. നിലവില്‍ പട്ടികജാതി വിഭാഗത്തിന്റെ പ്രതിനിധി മരിച്ചുപോവുകയും നിലവിലുള്ള ഏക വനിതാമെമ്പര്‍ ഒരു മാസം മുമ്പ് രാജിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്ക് ഭരണസമിതി അസ്ഥിരപ്പെട്ടിരിക്കുകയാണ്. നിയമപരമായി ഈ ഭരണസമിതിക്ക് ഇന്റര്‍വ്യൂ നടത്താന്‍ കഴിയില്ല. നിയമപരമായി ഇതിനെ നേരിടും. ഇപ്പോള്‍ നടക്കുന്ന നിയമനത്തെപ്പറ്റി സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എന്‍.ഹരി പറഞ്ഞു. എം.എ. അജയ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രജീഷ് കുമാര്‍, സലീം ആന്‍ഡ്രൂസ്, ആല്ബിന് തങ്കച്ചന്, ശരത്ലാല്, രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: