ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ കേരളത്തില്‍ ആകാശംമുട്ടെ ഉയര്ന്നുനില്ക്കുന്നത് ചോരപുരണ്ട ചോദ്യങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനം വള്ളിക്കാട്ടെ റോഡരികില്‍ തളംകെട്ടി കിടന്ന കടും ചോര പാടുകളില്‍നിന്ന് ഉയര്‍ന്നു നില്ക്കുന്ന ആ വലിയ ചോദ്യംതന്നെയാണ്:
ടി.പി. ചന്ദ്രശേഖരനെ ആരാണ് കൊലചെയ്യിച്ചത്? അതിനുള്ള മറുപടി ആ ചോദ്യത്തിന്റെ തീ പറക്കുന്ന കണ്ണിലേക്കു നോക്കി കൃത്യമായി വെളിപ്പെടുത്തേണ്ടത് ഈ വാര്ഷികദിനത്തിലെങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റി)ന്റെ കേരള നേതൃത്വമാണ്. കാരണം, കൃത്യം ഒരു വര്‍ഷം മുമ്പാണ് 51 വെട്ടുകളുടെ മുറിപ്പാടില്‍നിന്ന് ഒഴുകി പരന്ന ആ കമ്മ്യൂണിസ്റ്റുകാരന്റെ ചോരയില്‍നിന്ന് വട്ടിക്കാട്ടെ നിരത്തുവക്കില്‍ പൊടുന്നനെ ഈ ചോദ്യം ഉയര്‍ന്നത്. അന്ന് ആദ്യം പ്രതികരിച്ചത് സിപിഎം നേതൃത്വമാണ്. ഞങ്ങളുടെ ആര്‍ക്കും ഈ പാതകത്തില്‍ പങ്കില്ലെന്ന്. ഞങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഈ ദാരുണകൃത്യം മറ്റാരൊക്കെയോ ആണ് ചെയ്യിച്ചതെന്ന്. പലരുടെയും പേരുകള്‍ മാറ്റിമാറ്റി പറഞ്ഞ് അതവര് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
അത് നിങ്ങളാണോ ചെയ്യിച്ചത്, അല്ലെങ്കില്‍ മറ്റാരാണ് എന്ന് ആരും അവരോട് ചോദിക്കാതെതന്നെ. ഇപ്പോള്‍ 74 പേരെ പ്രതികളായി നിയമത്തിന്റെ മുമ്പില്‍ കുറ്റം ചുമത്തി വരിയായി നിര്‍ത്തിയിട്ടുണ്ട്. അവരെല്ലാംതന്നെ നിരപരാധിത്വം അവകാശപ്പെടുന്ന സിപിഎമ്മിന്റെ അകത്തുള്ളവരാണ്. വാടകക്രിമിനലുകള്പോലും. അവരെ കേസില്‍ ബോധപൂര്‍വ്വം തെറ്റായി ഉള്‍പ്പെടുത്തി എന്നാണ് പാര്‍ട്ടി സത്യം ചെയ്യുന്നത്. എന്നിട്ടും സിപിഎം നേതൃത്വം ജനങ്ങളുടെ വികാരങ്ങളെ ‘മാനിക്കു’കയും ‘മഹാമനസ്ക്കത’ കാണിക്കുകയും ചെയ്തു: ആ പാര്‍ട്ടിയില്‍പെട്ട ആരെങ്കിലും ചന്ദ്രശേഖരനെ വധിക്കാന്‍ കൂടിയോയെന്ന് സ്വയം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന്.
ആ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞെന്നു ജനറല്‍ സെക്രട്ടറിതന്നെ ഇപ്പോള്‍ സമ്മതിക്കുന്നു. പക്ഷെ, അതു കണ്ടിട്ടും കേന്ദ്ര നേതൃത്വം ഇപ്പോഴും വെളിപ്പെടുത്തുന്നില്ല ആരാണ് ഈ ക്രൂരത ചെയ്തതും ചെയ്യിച്ചതും എന്ന്. ആരുടെയൊക്കെ നിരപരാധിത്വം തെളിഞ്ഞു എന്ന്. പാര്‍ട്ടിക്ക് ഒരു കാര്യം തുടക്കത്തിലേ വ്യക്തമായിരുന്നു. ദല്‍ഹിയിലിരുന്ന് അവരുടെ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ കണ്ണിലെണ്ണയൊഴിച്ചും കണ്ണീരൊഴുക്കിയും തയ്യാറാക്കിയ പ്രമേയത്തില്‍ ആവര്‍ത്തിച്ച് അത് പറയുകയും ചെയ്തു.
‘ചന്ദ്രശേഖരന്റെ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി. ബോധപൂര്‍വ്വമായ മാധ്യമ പ്രചാരണം ഇതു തീവ്രമാക്കി. വധം നടന്നയുടന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് സിപിഐഎം ആണ് ഇതിന് ഉത്തരവാദി എന്നാരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാറും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു…. പോലീസ് അന്വേഷണം പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ട്ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വ്വം തെറ്റായി ഉള്‍പ്പെടുത്തപ്പെട്ടു.’
നമ്മുടെ രാജ്യത്തെ ഭരണഘടനാ വ്യവസ്ഥകളും നിയമവാഴ്ചയുമനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളല്ല കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്നതും പ്രോസിക്യൂട്ടു ചെയ്യുന്നതും വിധി പറയുന്നതും. അതു പോലീസും അതതു കാലത്തെ സര്‍ക്കാറിന്റെ പ്രോസിക്യൂട്ടര്‍മാരും കോടതികളും മാത്രം നിര്‍വ്വഹിക്കേണ്ട നടപടിക്രമങ്ങളാണ്. വാടകക്കൊലയാളികള്‍ക്ക് 35 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയതെന്നും കോഴി – ബാര്‍ മാഫിയയും പി.സി ജോര്‍ജും ശെല്വരാജുമൊക്കെയാണ് ഗൂഢാലോചന നടത്തി കൊലചെയ്യിച്ചതെന്നുമൊക്കെ കൃത്യമായി പറഞ്ഞുപോന്നത് സിപിഎം നേതൃത്വമാണ്. മാറ്റിമാറ്റിയാണെങ്കിലും.
പോലീസ് ബോധപൂര്‍വ്വം പിടിച്ച് അകപ്പെടുത്തിയത് ആ പാര്‍ട്ടിയുടെ നേതാക്കളെയും പ്രവര്ത്തകരെയുമാണെങ്കില് ശരിയായ ഗൂഢാലോചനക്കാരെയും പ്രതികളെയും കോടതിക്കുമുമ്പാകെ അവതിരിപ്പിക്കാനും തെളിവുകള്‍ ഹാജരാക്കാനും തീര്‍ച്ചയായും സിപിഎമ്മിന് ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ വാടകക്കൊലയാളികളെ സംഭവപിറ്റേന്ന് സ്വന്തം പാര്‍ട്ടി ആഫീസിലും പിന്നീട് മനുഷ്യര്‍ എത്തിപ്പെടാത്ത മലയിടുക്കുകളിലും ഒളിപ്പിച്ചു പാര്‍പ്പിച്ചത് അവര്‍തന്നെയാണ്. . മറ്റൊരു പ്രമുഖ പാര്‍ട്ടി നേതാവിനെ ഒളിത്താവളങ്ങള്‍ മാറ്റിമാറ്റി ഒടുവില്‍ കോടതിയില്‍തന്നെ നേരില്‍ ഹാജരാക്കിയതും അവരാണ്. കേസില്‍ പോലീസിനു മുമ്പില്‍ മാത്രമല്ല മജിസ്ട്രേറ്റ് മുമ്പാകെപോലും തെളിവുനല്‍കിയ സാക്ഷികളെ കോടതിയില്‍ കൂറുമാറ്റിക്കുന്നതും അവര്‍തന്നെയാണ്. ആ കൂറുമാറ്റത്തില്‍ ഏറ്റവുമേറെ ആഹ്ലാദിക്കുന്നതും, അതുപോലും പോലീസിന്റെ പിഴയാണെന്ന് കുറ്റപ്പെടുത്തുന്നതും സിപിഎം നേതൃത്വവും മുഖപത്രവുമാണ്.
1957 – ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാലത്തും സിപിഎം ആയതിനുശേഷം പല ഘട്ടങ്ങളിലും കേരളത്തില്‍ ഭരണത്തിനു നേതൃത്വംകൊടുത്ത പാര്‍ട്ടിയാണ് സിപിഎം. ഈ കാലയളവുകളിലെല്ലാം രാഷ്ട്രീയക്കാരും അല്ലാത്തവരുമായ നിരവധിപേര്‍ ഇവിടെ കൊലചെയ്യപ്പെട്ടിട്ടുണ്ട്. സിപിഎം പ്രതിപക്ഷത്തിരുന്നപ്പോഴും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. അപ്പോഴൊക്കെയും മറ്റു സംസ്ഥാനങ്ങളിലെന്നപോലെ ഇവിടെയും അതതുകാലത്തെ പോലീസും പ്രോസിക്യൂഷനും കോടതികളുംതന്നെയാണ് പ്രതികളെ അന്വേഷിച്ചതും കുറ്റം ചുമത്തിയതും വിചാരണ നടത്തിയതും തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുകയോ വിട്ടയക്കുകയോ ചെയ്തതും. ഒരിക്കല്‍പോലും ഈ സംവിധാനമല്ലാതെ സിപിഎമ്മിനേയോ ജനങ്ങളേയോ വിശ്വസിപ്പിക്കുന്ന മറ്റൊരു ബദല്‍ അന്വേഷക നീതി നിര്‍വ്വഹണ സംവിധാനം സിപിഎം സൃഷ്ടിച്ചിട്ടില്ല. വേണ്ടതാണെന്ന് ആവശ്യപ്പെട്ടിട്ടുപോലുമില്ല.
ഇപ്പോള്‍ പാര്‍ട്ടിയുടെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രോസിക്യൂഷനെയും തെളിവെടുപ്പിനെയും അപഹസിക്കുകയും കുറ്റപ്പെടുത്തുകയും സാക്ഷികളുടെ മനോനില തകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈയൊരു രീതി മുമ്പൊരിക്കലും സിപിഎം പോകട്ടെ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിച്ച ചരിത്രമില്ല. ദാരുണവും ക്രൂരവുമെന്ന് പാര്‍ട്ടി രേഖകളില്‍ ആവര്‍ത്തിച്ച് എഴുതി പിടിപ്പിച്ച ആ പാര്‍ട്ടിക്ക് മറ്റാരെങ്കിലുമാണ് ഘാതകരെന്ന് ഉറപ്പുണ്ടെങ്കില്‍ നീതിപീഠത്തിനുമുമ്പില്‍ അവരെ കൊണ്ടുവരാന്‍ നിയമത്തിന്റെ മാര്‍ഗങ്ങള്‍തന്നെ പലതുമുണ്ട്. അതെന്താണ് സ്വീകരിക്കാത്തത്? അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ കൈവശമുള്ള സ്വന്തം മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവരെ ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാട്ടി നിയമപാലകരെക്കൊണ്ട് അവരുടെ ചുമതല നിര്‍വ്വഹിപ്പിക്കാനുള്ള തന്റേടം എന്തുകൊണ്ടാണ് പാര്‍ട്ടി കാണിക്കാതെപോയത്?
സിപിഎം വിട്ടുപോയി ആര്‍എംപി രൂപീകരിച്ച രാഷ്ട്രീയ എതിരാളിയാണ് ടി.പി. ചന്ദ്രശേഖരനെന്ന കാര്യമിരിക്കട്ടെ. ഇന്ത്യന്‍ ഭണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്ന ജീവന്റെ സുരക്ഷിതത്വവും ജീവിക്കാനുള്ള മൗലികാവകാശവും റോഡരികില്‍ വെട്ടിനശിപ്പിച്ച കാപാലികരാരെന്ന് കണ്ടെത്തി ശിക്ഷ വാങ്ങിപ്പിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വമുള്ള സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നേതാവാണ് സിപിഎം. ടി.പി. ചന്ദ്രശേഖരനെ ആരാണ് വെട്ടിക്കൊന്നത്? ആ ദാരുണ ക്രൂരകൃത്യം ആരും ചെയ്തില്ല എന്നാണോ അവസാനമായി സിപിഎം നേതൃത്വം എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം?
കേരള പോലീസ് ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎമ്മിനെ വളഞ്ഞാക്രമിക്കുകയും യുഡിഎഫ് തിരക്കഥയ്ക്കനുസരിച്ച് കേസ് എടുക്കുകയും ചെയ്ത കള്ളക്കൂട്ടമാണ്. അതുകൊണ്ട് ഈ പൊലീസ് സാക്ഷികളില്നിന്നെടുത്ത മൊഴികളോ അവര്‍ ശേഖരിച്ച തെളിവുകളോ സിപിഎം വിശ്വസിക്കുന്നില്ല, അംഗീകരിക്കുന്നില്ല. കാരണം, ഈ പോലീസ് യുഡിഎഫിനുവേണ്ടി സിപിഎമ്മിനെ തകര്‍ക്കാന്‍ രാഷ്ട്രീയമായി ചന്ദ്രശേഖരന് വധക്കേസ് ഉപയോഗപ്പെടുത്തുകയാണ്.
ഈ നിലപാടെടുത്ത സിപിഎം പിണറായി വിജയന്റെ നേരെ വധശ്രമം നടന്നതോടെ പോലീസ് അന്വേഷണത്തിലും സാക്ഷി മൊഴികളിലും പൂര്‍ണ്ണ സംതൃപ്തരും വിശ്വസ്തരുമായി. എങ്കിലും ചന്ദ്രശേഖരന് കേസില്‍ പഴയ നിലപാടുതന്നെ തുടരുന്നു. പാര്‍ട്ടിയുടെ വിശ്വാസ്യതയാണോ പോലീസിന്റെ വിശ്വാസ്യതയാണോ നഷ്ടമാകുന്നത് എന്നവര്‍ തിരിച്ചറിയുന്നില്ല.
സംസ്ഥാന പോലീസിനെ അവിശ്വസിക്കുന്ന പാര്‍ട്ടി, അതിലേറെ സിബിഐ ഏജന്‍സിയെ ഭയപ്പെടുന്ന പാര്‍ട്ടി. പിന്നെ ആരെക്കൊണ്ടാണ് ഈ കേസിലെ സത്യം അന്വേഷിപ്പിച്ച് പുറത്തുകൊണ്ടുവരിക? അല്ല ടി.പി. ചന്ദ്രശേഖരന് അനാഥനെപ്പോലെ അജ്ഞാതനെപ്പോലെ വെട്ടേറ്റ് മരിച്ചുവീണതുപോലെ ഈ കേസും അനാഥമാക്കി അജ്ഞാതമാക്കി വെട്ടിവെട്ടി നശിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തെറ്റിദ്ധരിക്കുന്നു എന്നതാണ് വസ്തുത. ഈ ജനാധിപത്യക്രമത്തില്‍ ഭരണാധികാരം കയ്യാളാന്‍ വെമ്പുന്ന സിപിഎം- അതിന് എന്നോ കുപ്പായം തുന്നിച്ച് നടക്കുന്ന അതിന്റെ നേതാക്കള്‍- നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണത്തിന് കേരളത്തില്‍ നാളെ എന്തു മാര്‍ഗമാണ് സ്വീകരിക്കുക. പോലീസിനും സിബിഐയ്ക്കും അപ്പുറം. പാര്‍ട്ടിയുടെ ഒരു അന്വേഷണ കമ്മീഷനോ?
സത്യത്തിന്റെ മുഖം വെട്ടിവെട്ടി ഇരുട്ടു പരത്താന്‍ ശ്രമിക്കുമ്പോഴും പാര്‍ട്ടി നേതൃത്വം ഓര്‍മ്മിക്കുക. ഇതെല്ലാം ജനങ്ങള്‍ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. അവരുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും കൊച്ചു കൊച്ചു ചക്രവാളങ്ങളിലും ആയിരക്കണക്കില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതും വെട്ടി തീര്‍ക്കാമെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ വെട്ടുവഴികള്ക്കും ഒരു അവസാനവും അന്തിമ തിരുത്തുമുണ്ട്. അത് മറക്കാതിരിക്കുക. ടി.പി. ചന്ദ്രശേഖരന്റെ ഒന്നാം രക്തസാക്ഷിത്വത്തിന്റെ ഈ വാര്‍ഷികം കേരളത്തില്‍ ഇത്തരം ചോദ്യങ്ങളുടെ രാമബാണങ്ങള്‍ ഏറെ ഉയര്‍ത്തിയിരിക്കുന്നു. അത് അസ്വസ്ഥതയുടെയും ഉറക്കമില്ലായ്മയുടെയും ദിവസങ്ങളാണ് സിപിഎം നേതൃത്വത്തിന് നല്കുന്നതെങ്കില് അതിനുത്തരവാദി മറ്റാരുമല്ല. അവര്‍തന്നെയാണ്.
അപ്പുക്കുട്ടന് വള്ളിക്കുന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: