പാലാ: ശൂന്യമായ ഫ്രെയിമില്‍ ശ്രീനാരായണ ഗുരുദേവനെ പ്രത്യക്ഷപ്പെടുത്തി അഞ്ചുവയസുകാരായ കുട്ടി മാന്ത്രികര്‍ അവതരിപ്പിച്ച മായാജാലം നിറഞ്ഞ സദസ്സിന് വിസ്മയവും കൗതുകവുമായി. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല വ്യക്തിത്വ വികസനക്യാമ്പ് ആനന്ദം 2013 ന്റെ ഉദ്ഘാടന വേദിയില്‍ യുകെജി വിദ്യാര്‍ത്ഥികളായ കണ്ണന്‍മോനും രാജകൃഷ്ണ പ്രദീപും ഇവരുടെ ഗുരുനാഥന് എട്ടുവയസ്സുകാരന് റിച്ചിന് കുഴിക്കാട്ടും ചേര്‍ന്നാണ് വിസ്മയ വിരുന്നൊരുക്കിയത്.
എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് സെക്രട്ടറി കെ.എം.സന്തോഷ്കുമാറിന്റെ പ്രസംഗം ശ്രോതാക്കളിലുണര്ത്തുന്ന ചിന്തയും ആഹ്ലാദവും മാധുര്യവും പ്രതീകാത്മകമായി ഇവര്‍ അവരിപ്പിച്ചപ്പോള് അവ മിഠായിയും പൂക്കളുമായി രൂപാന്തരപ്പെട്ടു. പ്രസംഗം രേഖപ്പെടത്തിയ കടലാസ് കത്തിച്ച് വേദിയിലെ ഒരു കൊച്ചു ചെപ്പില്‍ ഇട്ടപ്പോള്‍ ഞൊടിയിടയിലാണ് അവ പൂക്കളായും മിഠായിയായും മാറിയത്. ആനന്ദം 2013ന്റെ ഉദ്ഘാടനവേദിയെ തങ്ങളുടെ വിസ്മയപ്രകടനം കൊണ്ട് ഉണര്‍ത്തുകയായിരുന്നു ഈ കൊച്ചു കൂട്ടുകാര്‍. വിസ്മയ സ്വാഗതം എന്നു പേരിട്ട 20മിനിട്ട് പരിപാടിയില്‍ പത്തോളം ഇനങ്ങള്‍ അവതരിപ്പിച്ചു. പത്രപ്രവര്‍ത്തകനായ സുനില്‍ പാലായുടെയും അദ്ധ്യാപിക ശ്രീജയുടെയും മകനാണ് കണ്ണന്മോന്. മുരിക്കുംപുഴ കുന്നത്ത് പ്രദീപിന്റെയും പാലാ നഗരസഭാംഗം രഞ്ജിനി പ്രദീപിന്റെയും മകനാണ് കൃഷ്ണന് എന്ന രാജകൃഷ്ണപ്രദീപ്. കുട്ടികലാകാരന്മാരെ യൂണിയന് നേതാക്കള്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: