ബംഗളൂരു: പ്രചാരണം അവസാനിക്കാന്‍ ഒരുദിവസം ശേഷിക്കെ മംഗലാപുരത്തും ബല്‍ഗാമിലും നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗുല്‍ബര്‍ഗയിലും ബാംഗ്ലൂരിലും പ്രചാരണം നടത്തി. രാഹുല്‍ഗാന്ധിയുടെയും പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെയും സദസ്സുകളെപ്പോലെ ശുഷ്കവും വികാരരഹിതവുമായിരുന്നു സോണിയയുടെ രണ്ടിടത്തെയും യോഗങ്ങള്‍. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ജ്വലിപ്പിക്കാനും പാര്‍ട്ടിയിലുണ്ടായ ചില പ്രശ്നങ്ങള്‍ പെരുപ്പിച്ചു കാട്ടാനുമാണ് കോണ്‍ഗ്രസ് പ്രചാരകര്‍ ശ്രദ്ധ കാട്ടുന്നത്.
ഏതാണ്ട് 33 മണ്ഡലങ്ങളില്‍ നേരിടുന്ന വിമതശല്യം ഇനിയും പരിഹരിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. അത്രതന്നെ മണ്ഡലങ്ങളില്‍ പ്രമുഖ നേതാക്കള്‍ പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് തടയാന്‍ ഒന്‍പതോളം രണ്ടാം നിര നേതാക്കളെ പുറത്താക്കിയിട്ടും ഫലം കണ്ടിട്ടില്ല. എസ് എം കൃഷ്ണയും പ്രമുഖ നടനും മണ്ട്യയിലെ ശക്തനായ നേതാവുമായ അംബരീഷുമായുള്ള ശീതസമരം രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ തന്നെ പൊട്ടിത്തെറിയോളം എത്തിയത്, അനുയായികള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. പരസ്പരം കാലുവാരുന്ന നേതാക്കള്‍ക്കിടയില്‍ കഴിഞ്ഞ തവണത്തെ 80 സീറ്റ് അവര്‍ നിലനിര്‍ത്തുമോ എന്ന സംശയം തെരെഞ്ഞെടുപ്പടുക്കും തോറും കനപ്പെടുന്നുണ്ട്. മാണ്ഡ്യ,ശ്രീരംഗപ്പട്ടണം, ഭദ്രാവതി, കാര്‍വാര്‍ വടക്കന്‍കര്‍ണാടകത്തിലെ ചിലഭാഗങ്ങള്‍ എന്നിങ്ങനെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലാണ് വിമതശല്യം രൂക്ഷമായിട്ടുള്ളത്. സംഗമേശ്, ആത്മാനന്ദ്, ശ്രീകണ്ടയ്യ, ദിവാകര്ബാബു തുടങ്ങിയ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ധൈര്യം ഇല്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി ഹൈക്കമാണ്ട്. അതേസമയം പാര്‍ട്ടി ആന്തരികമായി മൂന്നായി പിളര്‍ന്ന നിലയിലുമാണ്.
എന്നാല്‍ ബിജെപി മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ഓടിയെത്താനും ശക്തമായ പ്രചാരണം നടത്താനും മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അദ്വാനി, സുഷമാസ്വരാജ്, രാജ്നാഥ് സിംഗ്, വെങ്കയ്യ നായിഡു, വരുണ്‍ഗാന്ധി, നരേന്ദ്ര മോദി, ഉമാഭാരതി, ജെറ്റ്ലി തുടങ്ങിയ ദേശീയ നേതാക്കളുടെ ശക്തമായ സാന്നിധ്യവും പാര്‍ട്ടിയില്‍ ഭരണം നിലനിര്‍ത്താന്‍ മാത്രമല്ല, ഭൂരിപക്ഷം കൂട്ടാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: