മാറാട് എട്ടു ഹിന്ദുക്കളെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന്റെ പത്താം വാര്‍ഷികമാണ് നാളെ. പത്തുവര്‍ഷമായിട്ടും നാടിനെ നടുക്കിയ സംഭവത്തിന്റെ പിന്നിലെ കറുത്തശക്തികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ജുഡീഷ്യല്‍ കമ്മീഷനും അന്വേഷണസംഘങ്ങളുമെല്ലാം മാറാട് സംഭവം ആസൂത്രിത ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാറാട് സംഭവം എന്തിന്? എങ്ങിനെ? ആര്? എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. തുടക്കംമുതല്‍ തന്നെ ഹിന്ദുസംഘടനകള്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ആദ്യമൊക്കെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത ഭരണപക്ഷവും പ്രതിപക്ഷവും പിന്നീട് ചുവട്മാറ്റിയതായി ധാരണ പരത്തിയിരുന്നു. മാറാട് സംഭവം സിബിഐ അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചതായി സര്‍ക്കാരുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം മാത്രം ഇനിയും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പരിശീലനം ലഭിച്ച ഭീകരന്മാരെ പണവും ആയുധവും നല്കി കശാപ്പിനയച്ചവര് ഇന്നും വിലസി നടക്കുകയാണ്.
2002 മേയ് രണ്ട് വെള്ളിയാഴ്ചയാണ് മാറാട് കടപ്പുറത്ത് ഓര്‍ക്കാപ്പുറത്ത് ഒരു കൂട്ടര് ആര്‍പ്പും അട്ടഹാസവുമായി സായുധരായി എത്തിയത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുനിന്നുപോയ ജനങ്ങളെയാണ് വാഴവെട്ടുംപോലെ അരിഞ്ഞുവീഴ്ത്തിയത്. മൊത്തം ഒന്‍പതുപേരാണ് തല്‍ക്ഷണം മരിച്ചത്. അക്രമികളില്‍ പലരും പരസ്പരം പരിചയമില്ലാത്തവരായതിനാല്‍ സംഘത്തില്‍പ്പെട്ട ഒരാളും അക്രമികളുടെ തന്നെ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട എട്ടു ഹിന്ദുക്കള്‍ക്ക് പുറമെ സ്ത്രീകളടക്കം നിരവധിപേര്‍ അക്രമിക്കപ്പെട്ടിരുന്നു. വീടുകള്‍ ചാമ്പലാക്കി. മുന്‍ നിശ്ചയിച്ചതുപ്രകാരം കൃത്യം വിജയകരമായി നിര്‍വഹിച്ചു എന്ന ആശ്വാസത്തോടെ രക്തം ചിന്തിയ ആയുധങ്ങളുമായി തലേന്നുമുതല്‍ തമ്പടിച്ച മാറാട് പള്ളിയില്‍ തിരിച്ചെത്തി. ഒരുപോറലുമേല്‍ക്കാതെ പള്ളി അധികൃതര്‍ അവര്‍ക്ക് സംരക്ഷണവും നല്കി. തുടര്‍ന്ന് ജില്ലാഭരണകൂടം ആ പള്ളി പൂട്ടി സീല്ചെയ്യുകയുമുണ്ടായി. പ്രതികളെ മുഴുവന്‍ പിടികൂടാനും ദുരന്തം നേരിട്ട കുടുംബങ്ങളെ സംരക്ഷിക്കാനും അന്ന് സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ല. പ്രതിപക്ഷവും സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
സ്വതവേ കടപ്പുറത്തുള്ളവര്‍ ധീരന്മാരാണ്. അടിക്ക് തിരിച്ചടിയാണ് അവരുടെ നീതി. എന്നാല്‍ മാറാട് കടപ്പുറത്തുള്ള ഹിന്ദുക്കള്‍ ഹിന്ദുസംഘടനകളുടെ അഭ്യര്‍ത്ഥന ശിരസാവഹിച്ചു. തിരിച്ചടിക്കാനല്ല നീതിക്കുവേണ്ടി സഹനസമരത്തിനാണവര് സജ്ജരായത്. അഞ്ച് മാസക്കാലം കേരളത്തിലങ്ങോളമിങ്ങോളം സമരം നടത്തേണ്ടിവന്നു. ഈ നിഷ്ഠൂര സംഭവത്തെക്കുറിച്ച് ഒരു ചര്‍ച്ചക്കെങ്കിലും സര്‍ക്കാര്‍ തയ്യാറാകാന്‍. 2002 ഒക്ടോബര്‍ 5ന് സമരക്കാരും സര്‍ക്കാരും ഉണ്ടാക്കിയ ധാരണയിലെ ഒരിനം സംഭവത്തെകുറിച്ച് സിബിഐ അന്വേഷണം ശുപാര്ശചെയ്യാമെന്നായിരുന്നു. ആദ്യകാലത്ത് നിയമതടസ്സമെല്ലാം ചൂണ്ടിക്കാട്ടിയവരെല്ലാം സിബിഐ അന്വേഷണം വേണമെന്ന നിലപാടിലെത്തുകയും ചെയ്തു. അതിനായി ശുപാര്‍ശ ചെയ്തെന്നും പറയുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. തുടര്‍ന്നാണ് വിവിധ ഹിന്ദുസംഘടനകള്‍ തിങ്കളാഴ്ച ഈ ആവശ്യവുമായി ഉപവാസസമരം ആസൂത്രണം ചെയ്തത്. കൊടുംകുറ്റവാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉപവാസത്തിനൊരുങ്ങിയ കേരളത്തിലെ സമാരാദ്ധ്യരായ സംഘടനാനേതാക്കളെ കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്.
മാറാട് സംഭവത്തിനുശേഷം സര്‍ക്കാര്‍ സ്വീകരിച്ച കുറ്റകരമായ നിഷ്ക്രിയത്ത്വവും അലംഭാവവുമാണ് കേരളത്തെ ഭീകരന്മാരുടെ സംരക്ഷിത മേഖലയാക്കിയത്. തടിയന്റവിട നസീര്മാരടക്കം തഴച്ചുവളര്‍ന്നത് ഈ നിഷ്ക്രിയത്ത്വത്തിന്റെ തണലിലാണ്. കേരളത്തെ കുരുതിക്കളമാക്കാന്‍ ആളും അര്ത്ഥവുമൊരുക്കുകയും അയല്‍സംസ്ഥാനത്ത് സ്ഫോടകപരമ്പരകള്ക്ക് ഒത്താശ ചെയ്യുകയുമെല്ലാം ചെയ്യുന്ന മദനിയെപോലുള്ളവരുടെ പറുദീസയാണ് കേരളം. ഇപ്പോള്‍ ആയുധ നിര്‍മാണവും പ്രയോഗവും പരിശീലിക്കാന്‍ കണ്ണൂരിലെ നാറാത്ത് ഉള്‍പ്പെടെ കേരളത്തിലെ പലഭാഗത്തും താവളങ്ങള്‍ അവര്‍ സൃഷ്ടിച്ചിരിക്കുകയാണ്.
നാറാത്ത്നിന്ന് പിടികൂടിയവരില്‍ കൊലയാളികളടക്കമുള്ള ക്രിമിനലുകളുണ്ട്. പ്രതികളെ സംരക്ഷിക്കാന്‍പോലും ഭരണപക്ഷത്തുനിന്നും നീക്കങ്ങളാരംഭിച്ചതായാണ് വിവരം. ഇത്തരം കറുത്തശക്തികളെ സഹായിക്കുന്നവരുടെ കൈകകളിലാണ് ഭരണമെന്നതാണ് കോഴിക്കോട് നടന്ന അറസ്റ്റ് വ്യക്തമാക്കുന്നത്. ഉപവാസത്തിനെത്തിയവരുടെ ആവശ്യം അംഗീകരിക്കുന്നതിനുപകരം അറസ്റ്റ് ഭീഷണി ഉയര്‍ത്തി സര്‍ക്കാര്‍ ആശ്വാസിച്ചാല് ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: