വൈക്കം: അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പന്റെ സന്നിധിയില്‍ ഇനി അത്താഴപ്പട്ടിണിക്കാര് ഉണ്ടാവില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നിന്നുപോയ അത്താഴഭക്ഷണം വൈക്കത്തമ്പലത്തില്‍ ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് പ്രാതല്‍ വഴിപാട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നു വരുന്നതാണ്.
ക്ഷേത്രത്തിന്റെ നാലുനടകള് അടയ്ക്കുന്നതിനുമുമപ് അത്താഴപ്പട്ടിണിക്കാരുണ്ടോ എന്നു ചോദിക്കണമെന്ന ആചാരം നിന്നുപോയിട്ട് വര്‍ഷങ്ങളായി. മൂന്ന് തവണ വിളിച്ചു ചോദിച്ച ശേഷം ഭക്ഷണം കഴിക്കാത്തവര്‍ക്ക് അത്താഴം നല്‍കിയതിനു ശേഷമായിരുന്നു നട അടച്ചിരുന്നത്. രാജഭരണം അവസാനിച്ചതിനു ശേഷമാണ് ഈ ചടങ്ങ് നിന്നുപോയത്. ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ നടത്തുന്ന പ്രാതല്‍ വഴിപാടിന്റെ വിഭവങ്ങള്‍ പാകം ചെയ്യുന്നതിനുള്ള അവകാശം മുട്ടസ് നമ്പൂതിരിക്കാണ്.
ഒരിക്കല്‍ മദ്ധ്യാഹ്നത്തോടടുത്തസമയത്ത് വൈക്കത്തപ്പനെ ദര്‍ശിക്കാനെത്തിയ വില്വമംഗലം സ്വാമിയാര് ശ്രീകോവിലില്‍ നോക്കിയപ്പോള്‍ ദേവസാന്നിദ്ധ്യം കണ്ടില്ല. ക്ഷേത്രത്തിനു ചുറ്റും നടന്നു നോക്കിയപ്പോള്‍ ബ്രാഹ്മണവേഷധാരിയായി പ്രാതലിനു വിഭവങ്ങള്‍ പാകം ചെയ്യുന്ന വലിയ അടുക്കളയില്‍ വൈക്കത്തപ്പന് ദേഹണ്ഡിക്കുന്നതായി കണ്ടു. സ്വാമിയാരെ കണ്ട വൈക്കത്തപ്പന് ചട്ടുകം അടുത്തു നിന്നിരുന്ന മുട്ടസ് നമ്പൂതിരിയെ ഏല്‍പ്പിച്ച് അപ്രത്യക്ഷനായി. അന്നുമുതലാണ് മുട്ടസ്സിന് ദേഹണ്ഡത്തിനുള്ള അധികാരംവന്നത്. പ്രാതല്‍ ദിവസം വെളുപ്പിനെ കുളിച്ച് തറ്റുടുത്ത് നിവേദ്യം പാകം ചെയ്യുന്ന അടുപ്പില്‍ നിന്നും ചട്ടുകത്തില്‍ തീക്കനലെടുത്ത് നടയ്ക്കുനേരെ വന്ന് മണിയടിച്ച് തൊഴുതശേഷമേ ദേഹണ്ഡം തുടങ്ങാവൂ എന്നാണ് ആചാരം. രോഗശാന്തിക്കും മറ്റും പ്രാതല്‍ ഭുജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ഇന്ന് വൈകിട്ട് 7ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ അത്താഴക്കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: