ചങ്ങനാശേരി: ഭരണപരിഷ്കര്ത്താവും വാഗ്ഗേയകാരനുമായ സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ 200-ാം ജന്മവാര്ഷികത്തില് പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനമൂര്‍ത്തി ക്ഷേത്രത്തില്‍ ഡോക്യുമെന്ററിയുടെയും ഫിക്ഷനും കൂടിച്ചേര്‍ന്ന പ്രത്യേക കലാരൂപം ശ്രദ്ധേയമായി. കലാപ്രമികളുടെ നിറസാന്നിദ്ധ്യത്തില്‍ അരങ്ങേറിയ ഈ കലാരൂപത്തിന്റെ രചനയും സംവിധാനവും പെരുന്ന വിജയന് നിര്‍വ്വഹിച്ചു. സ്വാതി തിരുനാളിന്റെ നിരവധി രചനകള്‍, അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങള്‍, സംഗീത രംഗത്തെ മികവ്, ബ്രിട്ടീഷ് കാലഘട്ടത്തിലെ അടിമത്തത്തിനെതിരെയുള്ള ചെറുത്തുനില്പ് ഇവയെല്ലാം ആവിഷ്കരിക്കുവാന്‍ ആധുനിക നാടക സങ്കേതങ്ങളും ദീപസംവിധാനവും സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. ദീപസംവിധാനത്തില്‍ നാടകരംഗത്ത് ഏറെ പ്രശസ്തനായ റോബിന് പ്രകാശ് സംവിധാന്‍ നിര്‍വ്വഹിച്ചു. ഈ പുതിയ കലാരൂപത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ചലച്ചിത്രരംഗത്ത് ഏറെ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് പെരുന്ന മനുവാണ്. ഡോ.സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐടിഐയും സിബിഎസ്ഇ ഭാരതീയ വിദ്യാവിഹാറും ചേര്‍ന്ന് ചെയര്മാന് കെ.എ.ലത്തീഫിന്റെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്ന ഈ കലോപഹാരത്തില് മുപ്പതിലധികം കലാകാരന്മാരും കലാകാരികളും മികച്ച സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുത്തു. ചലച്ചിത്രത്തിലോ മറ്റ് കലാരൂപങ്ങളിലോ പരാമര്‍ശിക്കപ്പെടാത്ത സ്വാതി തിരുനാളിന്റെ വ്യത്യസ്തമായ ജീവിതമാണ് ഇതിലൂടെ ചുരുളഴിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: