കേരളം തമിഴ്നാടിന്റെ സാമന്ത രാജ്യമായി മാറുമ്പോള്‍ മലയാളികള്‍ ധനലാഭത്തിനുവേണ്ടി തമിഴ്നാടിനായി ചാരപ്പണിയും നടത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുടിവെള്ളം നല്‍കുക മനുഷ്യത്വമാണെങ്കിലും അത് കൊടുക്കുന്ന സംസ്ഥാനം വറുതിയിലായാലും കൃഷി നശിച്ചാലും സ്വന്തം താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന തമിഴ്നാടിന്റെ വിനീത വിധേയരായി ചാരന്മാര് മാത്രമല്ലസര്ക്കാരിലെ ചിലരും കൂടി ശ്രമിക്കുന്നത് കാണുമ്പോള്‍ മലയാളികളുടെ ദുരവസ്ഥ അവര്‍ സ്വയം ക്ഷണിച്ചു വരുത്തുന്നതാണെന്ന് തോന്നും. കേരളത്തില്‍ 44 നദികള്‍ ഉണ്ട്. എണ്ണമറ്റ കിണറുകളും. പക്ഷെ കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മുന്‍പിന്‍ നോക്കാതെ മാറി മാറി വന്ന സര്‍ക്കാരുകള്‍ തമിഴ്നാടിനനുകൂലമായി കരാറുണ്ടാക്കിയപ്പോള്‍ കേരളത്തിന്റെ മഹാനദിയായ പെരിയാറിന്റെയും ആളിയാറിന്റെയും നിയന്ത്രണം അയല്‍സംസ്ഥാനമായ തമിഴ്നാടിന്റേതായി. ഇതിന് കൂടുതല്‍ തെളിവുകളാണ് രേഖ ചോര്‍ത്തല്‍ വിവരത്തില്‍ കൂടി പുറത്തുവന്നിരിക്കുന്നത്. നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേരളത്തിന്റെ രേഖകള്‍ തമിഴ്നാടിന് ചോര്‍ത്തിക്കൊടുത്ത് തന്റെ ജന്മനാടിനെ ചതിക്കാന്‍ തയ്യാറായത് തമിഴ്നാട് പിആര്‍ഒ ആയ മലയാളിയാണ്. ഇതിന് ഒത്താശ നല്‍കിയത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും. സാധാരണ അഴിമതി പുറത്തുകൊണ്ടുവരുന്നത് പത്രങ്ങളും ചാനലുകളുമാണ്. ‘മതി അഴിമതി! എന്ന് മറ്റും കൊട്ടിഘോഷിക്കുന്ന ചാനലിന്റെ ഉടമയായ പത്രത്തിന്റെയും മറ്റു രണ്ടു പ്രമുഖ പത്രങ്ങളുടെയും ലേഖകരാണ് ഇപ്പോള്‍ രേഖ ചോര്‍ത്തല്‍ സംഭവത്തില്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. “പേയ്ഡ് ന്യൂസ്” ലേഖകരുടെ മുഖത്ത് കരിവാരി ത്തേച്ചിരുന്ന ഇവരുടെ പെരുമാറ്റം അന്വേഷണ വിധേയമാക്കണമെന്നും ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ജലവകുപ്പ് സെക്രട്ടറി വി.ജെ.കുര്യനും നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി പോലും ഒരു പത്രത്തിന്റെ സൃഷ്ടിയും നോമിനിയും ആകുമ്പോള്‍ ഇതെത്രത്തോളം സാര്‍ത്ഥകമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ മലയാളിയായ ഉണ്ണികൃഷ്ണനെതിരെ ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മൂന്ന് പത്രങ്ങളിലെ ലേഖകരും ഉണ്ണികൃഷ്ണനും സഹായം പാരിതോഷികത്തിന് വേണ്ടി പറ്റി എന്ന റിപ്പോര്‍ട്ട്. കുടിച്ച മുലപ്പാലിനോടുള്ളതിനേക്കാള് കൂറ് തിന്നുന്ന ചോറിനോടാണ് ഇവര്‍ക്ക്. മാധ്യമരംഗം മലീമസമായി എന്നത് ഇന്ന് കേള്‍ക്കുന്ന സ്ഥിരം ആരോപണമാണ്. തലസ്ഥാനത്തെ ഒരു മാധ്യമപ്രവര്‍ത്തകന്റെ നിരന്തരമായ ചെന്നൈ യാത്രകളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ഉണ്ണികൃഷ്ണനിലേയ്ക്ക് തിരിഞ്ഞത്. ഉണ്ണികൃഷ്ണന് സെക്രട്ടറിയേറ്റിലെ സ്ഥിരം സന്ദര്ശകന് മാത്രമല്ല മാധ്യമബന്ധം ഉപയോഗിച്ച് സുപ്രധാന രേഖകള്‍ ചോര്‍ത്തി എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇപ്പോള്‍ ഉണ്ണികൃഷ്ണനെ സെക്രട്ടറിയേറ്റ് കയറിയിറങ്ങുന്നതില്നിന്നും വിലക്കിയിരിക്കുകയാണ്. നദീജല പ്രശ്നത്തില്‍ തമിഴ്നാട്-കേരള തര്‍ക്കത്തിന് ദീര്‍ഘനാളത്തെ പഴക്കമുണ്ട്. ഈ വിഷയത്തില്‍ തമിഴ്നാടിന് അനുകൂലമായ വാര്‍ത്തകള്‍ ചോര്‍ത്തി കേരളത്തെ ചതിക്കുകയാണ്. ഉണ്ണികൃഷ്ണനും മൂന്ന് പത്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും ചെയ്തുവരുന്നതും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കാനിരിക്കെ ഉണ്ണികൃഷ്ണന്റെ കയ്യില്‍നിന്നും പ്രതിഫലം പറ്റി വാര്‍ത്ത ചോര്‍ത്തുകയും അനുകൂല വാര്‍ത്തകള്‍ എഴുതുകയും ചെയ്തിട്ടുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.
ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്നും ഏപ്രില്‍ 15 ന് കിട്ടിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പക്ഷെ ജലവിഭവമന്ത്രി അജ്ഞതയാണ് പ്രകടിപ്പിച്ചത്. മാത്രമല്ല, ഇത് അസംഭവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആഭ്യന്തര വകുപ്പിലെ അണ്ടര്‍സെക്രട്ടറിയാണ് ഉണ്ണികൃഷ്ണന് സെക്രട്ടറിയേറ്റില്‍ കയറാന്‍ പാസ് നല്കിയതും നദീജല തര്‍ക്കം സംബന്ധിച്ച തീരുമാനങ്ങള്‍ തമിഴ്നാടിന് ചോര്‍ത്തിക്കൊടുക്കാന്‍ വഴി ഒരുക്കിയതും. സെന്‍കുമാര്‍ റിപ്പോര്‍ട്ട് പ്രകാരം ഉണ്ണികൃഷ്ണന് നല്ലൊരു ഇടനിലക്കാരന് മാത്രമല്ല സുഖിപ്പിക്കാന്‍ വിദഗ്ദ്ധനുമാണത്രെ. സുഖിപ്പിക്കല്‍ അനുഭവിക്കാനുള്ള മലയാളിയുടെ ആര്‍ത്തി സുവിദിതമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെ ഉണ്ണികൃഷ്ണന്റെ ചാരപ്രവര്‍ത്തനം മറനീക്കി പുറത്തുവന്നത് കേരളത്തിന് അനുഗ്രഹമായി.
ജലസമൃദ്ധമായിരുന്ന ഇടുക്കിപോലും ഇന്ന് ജലക്ഷാമത്തിലാണെങ്കിലും പരിഹാരം തേടാനുള്ള കേരളത്തിന്റെ അവകാശംപോലും തമിഴ്നാട് നിരോധിക്കുന്നു. പറമ്പിക്കുളം ആളിയാര്‍ ഡാമില്‍നിന്നും വളരെയധികം വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് 200 ഘന അടി ജലം നല്‍കാമെന്ന് സമ്മതിച്ചത്. ഇതോടെ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പാലക്കാട് ചിറ്റൂര്‍ മേഖലയ്ക്ക് അല്‍പ്പം ആശ്വാസമാകും.
ഷോളയാറില്‍നിന്നും കേരളത്തിനര്‍ഹമായ ജലം നല്കാന് തമിഴ്നാട് വിസമ്മതിക്കുന്നു. നെയ്യാര്‍ ഡാമില്‍നിന്നും തമിഴ്നാട് ജലം ആവശ്യപ്പെടുന്നു. പക്ഷെ തമിഴ്നാടിന് മുമ്പില്‍ കേരളം നിസ്സഹായാവസ്ഥയിലാണ്. തമിഴ്നാടിന്റെ അരിയും പച്ചക്കറികളും കോഴിയും അറവുമാടും എല്ലാം ആണ് കേരളത്തെ പട്ടിണി വിമുക്തമാക്കുന്നത്. നശിച്ചു നാമാവശേഷമാകുന്ന കേരളത്തില്‍ കൃഷി ചെയ്യാനുള്ള മനഃസ്ഥിതിയോ തൊഴിലാളികളോ ഇല്ല. ഇന്ത്യയില്‍ തൊഴിലില്ലായ്മയില്‍ മുന്നിലായ കേരളത്തില്‍ ലക്ഷക്കണക്കിന് അന്യദേശ തൊഴിലാളികളാണ് പണി എടുക്കുന്നത് എന്ന വിരോധാഭാസവും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: