കേരളത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥ തിരിച്ചറിയുന്ന ധാരാളംപേര്‍ സമൂഹത്തിലുണ്ട്. ഈ പോക്ക് അപകടത്തിലാണെന്നും അടുത്ത തലമുറയ്ക്ക് ജീവിക്കാനുള്ള പരിസ്ഥിതി ഇല്ലാതാക്കുകയാണെന്നും അവര്‍ക്കറിയാം. പക്ഷേ അവര്‍ അസംഘടിതരാണ്. കൂട്ടായ്മയുടെ ശക്തി അവരിലില്ല. അതാണേറ്റവും വലിയ പ്രതിസന്ധിയും.
മദ്യപാനം, ആത്മഹത്യ, റോഡപകടങ്ങള്‍, ഗുണ്ടാ മാഫിയകള്‍, പരിസ്ഥിതിനാശം, ഗാര്‍ഹിക പീഡനം, കുടുംബശൈഥില്യം, മാനസികരോഗം, വിവാഹമോചനം ഇവയിലൊക്കെ മുന്‍നിരയിലെത്തിയിരിക്കുന്നു മലയാളി. നവോത്ഥാന പ്രസ്ഥാനങ്ങളും കര്‍ഷകരും സാംസ്കാരിക മതനേതാക്കളും പ്രബുദ്ധരാഷ്ട്രീയക്കാരും സൃഷ്ടിച്ച കേരളമെന്തേ ഇങ്ങനെയാകാന്‍? 44 നദികളും, കിണറും, കുളവും, ജലാശയങ്ങള്‍, പച്ചപുതപ്പിച്ച കേരളമെന്തേ മരുഭൂമിപോലെ ചുട്ടുപൊള്ളാന്‍ കാരണം?.
ഏറ്റവും പ്രധാനകാരണം നാം മണ്ണിനെ മറന്നു എന്നതുതന്നെയാണ്. മണ്ണും കൃഷിയുമായുള്ള ബന്ധം മലയാളി ഏതാണ്ട് പൂര്‍ണമായിത്തന്നെ ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു. ഭൂമിയില്‍ ജീവന് നിലനില്ക്കാന് ഏറ്റവും അനിവാര്യമായ വായു, വെള്ളം, ഭക്ഷണം എന്നിവ നിര്‍മിക്കാന്‍ കഴിയുന്ന ഏറ്റവും അടിസ്ഥാനപരമായ മണ്ണിനെ, ഭൂമിയെ മറന്നാല്‍, പ്രകൃതിമാതാവ് പിന്നെ നമ്മെ സംരക്ഷിക്കുമോ?
അതിബുദ്ധിയും ആര്‍ത്തിയും ആക്രാന്തവും കാട്ടി അഴിമതിയിലൂടെ കള്ളപ്പണം നേടി എന്തും കമ്പോളത്തില്‍ നിന്നുവാങ്ങി ജീവിച്ചുകൊള്ളാം എന്ന അഹങ്കാരത്തിലാണ് മലയാളി. പണം കുന്നുകൂട്ടാന്‍ വണ്ണം വെള്ളവും വായുവും നശിപ്പിച്ചാലും തലമുറകളെ മറന്നാലും കുഴപ്പമില്ലെന്ന് ധിക്കാരിയായ ഈ വിഡ്ഢി കരുതുന്നു. ഭരണകൂടമാണെങ്കില്‍ ഇതിനെല്ലാം അരുനില്‍ക്കുന്നു. പ്രകൃതിയോ മനുഷ്യരേയോ ആര്‍ക്കും കുത്തിക്കവരാം. ധനം നേടിയവന് ശിക്ഷ എന്നൊരു കാര്യമേയില്ല.
എത്രതവണ കൃഷി പിഴച്ചിട്ടും, നഷ്ടം വന്നിട്ടും ആവര്‍ത്തിച്ചു കൃഷിചെയ്തുകൊണ്ടേയിരുന്നു. നമമ്മുടെ പാവം കൃഷിക്കാര്‍ എന്തിനേയും ധിക്കരിക്കണമെന്നും അമിതകൂലിക്കായി പണിയെടുക്കാതെ സമരം ചെയ്യണമെന്നും നോക്കുകൂലിയും അട്ടിമറിക്കൂലിയും കൂടെ മെയ്യനങ്ങാതെ പണം നേടണമെന്നും പഠിപ്പിച്ച ദാരിദ്ര്യത്തിന്റെ വികല തത്ത്വശാസ്ത്രം വിളമ്പിയ ഒരു രാഷ്ട്രീയ വിഭാഗമായിരുന്നു ഇതിന് പ്രധാനമായും ഉത്തരവാദികള്‍.
ആകെ ചുട്ടുപൊള്ളി കുടിവെള്ളത്തിനായി നിലവിളിച്ചുകൊണ്ട് നെട്ടോട്ടമോടുമ്പോഴെങ്കിലും മലയാളി ” എല്ലാ മരങ്ങളും മുറിച്ചുകഴിയുമ്പോള്‍, എല്ലാ മൃഗങ്ങളേയും വേട്ടയാടിക്കഴിയുമ്പോള്, മുഴുവന്‍ വെള്ളവും മലിനമായിക്കഴിയുമ്പോള്, വായു ശ്വസിക്കാന്‍ പറ്റാത്തത്ര ദുഷിപ്പിച്ചുകഴിയുമ്പോള്….. അപ്പോള്‍ മാത്രം നിങ്ങള്‍ക്ക് മനസിലാകും പണം തിന്നു ജീവിക്കാനാകില്ലാ എന്ന്” എന്ന ഗോത്രവര്‍ഗക്കാരുടെ അര്‍ത്ഥവത്തായ വചനങ്ങള്‍ ശ്രദ്ധിക്കണം.
ഇതൊക്കെ വിധിയാണെന്നും ഇനി കാര്യങ്ങള്‍ ഇങ്ങനെയൊക്കയേ നടക്കൂ എന്നുമുള്ള ഒരു മനോഭാവം സമൂഹത്തില്‍ പടര്‍ത്താന്‍ കുത്സിത ശക്തികള്‍ കാര്യമായി ശ്രമിക്കുന്നു. അങ്ങനെയല്ലെന്നും സമൂഹം ഉണര്‍വോടെ, ജാഗ്രതയോടെ പ്രവര്‍ത്തിക്കാമെങ്കില്‍ ഈ ദുഷ്ട മാഫിയകളുടെ കൊടുംക്രൂരതകള്‍ ഉദിച്ചിടത്തുതന്നെ അസ്തമിപ്പിക്കാമെന്നും നമ്മള് മനസിലാക്കണം. ഭരണകൂടം നിഷ്ക്രിയരായിരിക്കുകയല്ല വേണ്ടത്. കര്‍ശന നിയമനടപടികള്‍ കര്‍ക്കശമായി കൈക്കൊള്ളണം. ദുഷ്ടശക്തികളുടെ വിനാശം ധര്‍മ സംസ്ഥാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുമെന്ന് ഭഗവാന് കൃഷ്ണന് പറഞ്ഞ സത്യം ഭരണാധികാരികള്‍ ഓര്‍ക്കണം. കഠിനശിക്ഷ നടപ്പാക്കാന്‍ അവയ്ക്ക് ധീരതവേണം. ഏറ്റവും വലിയ കുറ്റകൃത്യങ്ങള്‍ നടത്തുന്നത് വിദ്യാഭ്യാസം നേടാത്തവരല്ലാ വിദ്യാസമ്പന്നരാണ്. അഴിമതിയിലൂടെ നേടിയ സമ്പത്തുകൊണ്ട് സമര്‍ത്ഥമായി നിയമത്തെ മറികടക്കുന്ന ഇവരെ തളയ്ക്കാന്‍, കയ്യാമം വയ്ക്കാന്‍, അഴിമതിയുടെ തന്നെ ഭാഗമായി മാറിയ ഭരണകൂടങ്ങള്‍ക്കു കഴിയുന്നുമില്ല. ദുഷ്ടതകള്‍ക്ക് കഠിനശിക്ഷ അനിവാര്യം.
ധീരരായ മനുഷ്യരുണ്ടാകണം. അവര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. അപ്പോള്‍ മാത്രമേ കാര്യങ്ങളില്‍ മാറ്റം വരൂ. വിവേകാനന്ദസ്വാമി പറഞ്ഞ ‘ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ സിരകളുമുള്ള’ നേതാക്കള്‍ ജന്മമെടുക്കണം. പക്ഷേ നല്ല വ്യക്തികള്‍ ജന്മമെടുക്കാന്‍ പരിസ്ഥിതി വളരെ പ്രധാനം. മത്സരപരീക്ഷകള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന് സര്‍ഗവൈഭവമുള്ള മനുഷ്യരെ സൃഷ്ടിക്കാനാവില്ല. അദ്ധ്വാനബോധം എന്തെന്നറിയാത്ത, അവകാശബോധം മാത്രം അറിയുന്നവരില്‍നിന്ന് നന്മയുള്ളവര് ഉയര്‍ന്നുവരില്ല. നല്ല വ്യക്തികള്‍ ജന്മമെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ നാം ഒരോരുത്തരും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിച്ചേ പറ്റൂ. സമയം ഏറെ വൈകിപ്പോയിരിക്കുന്നു.
സമൂഹത്തില്‍ ഏതുരംഗത്തും ധീരരായ മനുഷ്യര്‍ കടന്നുവരുമ്പോള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ചന്ദ്രനുദിക്കുമ്പോഴൊക്കെ കുറുനരികള്‍ ഓരിയിടാറുണ്ട്. ഗ്രാമത്തിലെ പാതയില്‍ വാഹനം കടന്നുവരുമ്പോള്‍ ശ്വാനന്മാര് എന്തിനെന്നറിയാതെ കുരച്ചുകൊണ്ട് പുറകേ ഓടാറുമുണ്ട്. ചന്ദ്രനോ, വാഹനത്തിനോ ഇതും ഒരുപോറലുമേല്പ്പിക്കാറില്ല. ഭാരതത്തിന്റെ രാഷ്ട്രീയ നഭസിലേയ്ക്ക് നരേന്ദ്രമോദി എന്ന ശശിബിംബം ഉദിച്ചുയരുമ്പോഴും ഉള്‍ഭയം കാരണം പലര്‍ക്കും ഓരിയിടാന്‍ തോന്നുന്നു. സഹതാപത്തോടെ കാണേണ്ട കാര്യമേയുള്ളൂ. എന്ത് നന്മവരുമ്പോഴും ഇവര്‍ ഇങ്ങനെതന്നെയാണ് ചെയ്തിരുന്നതെന്ന് ഒന്നു തിരിഞ്ഞുനോക്കിയാല്‍ വ്യക്തമാകും. പാവം വിഡ്ഢികള്‍! 75വര്‍ഷംപോലും തികയ്ക്കാതെ കൊട്ടിഘോഷിക്കലുകളോടെ കൊണ്ടുവന്ന തികച്ചും അഭാരതീയമായ ഒരിറക്കുമതി തത്ത്വശാസ്ത്രം മൂക്കുകുത്തി വീണ് ലോകത്തുനിന്നുതന്നെ നിഷ്ക്കാസിതമായി. ഇനിയും ഉയിരിടും, പുനര്‍ജനിക്കും എന്നൊക്കെ സ്വന്തം മനസമാധാനത്തിനായി വീമ്പിളക്കുമ്പോഴും സത്യം അവര്‍ക്ക് നന്നായറിയാം. ഉള്ഭയംകൊണ്ടവരുടെ മുട്ടു വിറയ്ക്കുകയാണെന്ന് നാം അറിയണം.
പാര്‍ട്ടിയുടെ തത്ത്വശാസ്ത്രം കപടമായിരുന്നു എന്ന സത്യം ലോകം അറിഞ്ഞുപോയല്ലോ എന്ന ഞെട്ടലിലാണവര്‍. പാര്‍ട്ടിയെ പൂര്ണമായിത്തകര്ക്കാന് ഇനി ഒരു കരിയിലക്കാറ്റുപോലും മതി എന്നവര്‍ക്കറിയാം. അതുകൊണ്ടാണവര്‍ കൊതുകിനെക്കൊല്ലാന്‍ പോലും വാളുപയോഗിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കെട്ടിട സ്വത്തുടമയും സഹകരണരംഗത്തെ ഏറ്റവും വലിയ തൊഴിലുടമയുമാണ് ഈ രാഷ്ട്രീയ നികൃഷ്ടജീവി. പ്രവാസികളും പോലീസുകാരും സര്‍ക്കാര്‍ ജീവനക്കാരും വരെ സകലരേയും രാഷ്ട്രീയമായി സംഘടിപ്പിച്ചുവച്ചിരിക്കുന്നു ഈ അധികാരപാര്‍ട്ടി. പക്ഷേ നിയമവാഴ്ചയും നൈതികതയും കൊടുംകൊലപാതകത്തേയും ക്രൂരതകളേയും തിരിച്ചറിയുമ്പോള്‍ അങ്കലാപ്പും വേവലാതിയും സ്വാഭാവികം. എതിരാളിയെ കൊല്ലാന്‍ മാത്രമല്ല, കൊല്ലപ്പെട്ടവനും സമൂഹത്തിനും മരണാനന്തരനീതി കിട്ടാതിരിക്കാനും ഉള്ള ഇവരുടെ നികൃഷ്ടശ്രമങ്ങള് ലോകം കാണുന്നുണ്ടല്ലോ എന്ന തത്രപ്പാടുകൊണ്ടാണിവരുടെ ഉള്ള് വിറയ്ക്കുന്നത്. കത്തിയും വാളുമൊക്കെ തങ്ങളുടെ ജീവിതത്തില്‍ നിത്യമാണെന്ന കപടധീരത കാട്ടാനുള്ള വിഫലശ്രമമാണ് നേതാക്കള്‍ നടത്തുന്നത്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഭൂരിപക്ഷം സാക്ഷികളേയും കോടതിയില്‍ കൂറുമാറ്റിച്ച് ശിക്ഷയില്‍നിന്ന് രക്ഷനേടാനുള്ള കൈകാലിട്ടടിയിലാണ് അവരിപ്പോള്‍. ഈ ഭയഗ്രസ്ഥമായ പരിതാപകരാവസ്ഥയില്‍ അവര്‍ക്ക് മോദിക്കെതിരെ ഉറഞ്ഞുതുള്ളാതിരിക്കാനെങ്ങനെയാവും?.
ദേശീയ മതേതര പ്രസ്ഥാനമെന്നൊക്കെ വീമ്പിളക്കാമെങ്കിലും ഭരണകക്ഷിക്കും ഉള്ളില്‍ വിഭ്രാന്തിതന്നെ. അതുകൊണ്ടാണവരും ശിവഗിരിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി വരുമ്പോള്‍ തടയാന്‍ നോക്കിയത്. ഇവരെല്ലാം ഒരു സത്യമറിയണം. നിയതി, വിധി, ഈശ്വരന് എന്നൊന്നുണ്ട്. ആ അദൃശ്യശക്തിയുടെ പ്രവര്‍ത്തനം പുറമേയില്ല. സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് 10വര്‍ഷം മുമ്പ് ധരിച്ചിരുന്നു. നിയതിയുടെ ഗതി, അന്നുരംഗത്ത് സജീവംപോലുമല്ലായിരുന്ന മന്മോഹന്സിംഗിന് എങ്ങനെയോ അനുകൂലമായി. അദ്ദേഹം പ്രധാനമന്ത്രിയുമായി.
കാര്യങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്ക് ഇക്കുറി വിധി മോദിക്ക് അനുകൂലമാണെന്ന് അറിയാന്‍ കഴിയും. ഒരുവനുണ്ടാകേണ്ട പ്രഥമഗുണം ധീരതയാണ്. മേറ്റ്ല്ലാ ഗുണങ്ങളും ധീരതയുണ്ടെങ്കില്‍ വന്നുചേരും. സര്‍വ എതിര്‍പ്പുകളേയും ധീരതയോടെ നേരിട്ട മോദി 3-ാം തവണയാണ് ഗുജറാത്ത് ഭരിക്കുന്നത്. അവിടെ നന്നായി വികസനവും നടക്കുന്നു. ഭാരതത്തിന് ഇന്ന് അതിധീരനായ ഒരു പ്രധാനമന്ത്രി അത്യാവശ്യം. എല്ലാരംഗത്തും ധീരതയും നന്മയുമുള്ളവരെ ആവശ്യം. ഭാരതീയ പൈതൃകവും ധീരതയുമുള്ള മോദിയെ നിയതി തെരഞ്ഞെടുക്കുകയാണെങ്കില്‍ സന്തോഷപൂര്‍വം സ്വീകരിക്കുക. ഭാരതത്തിന് ഒരു നല്ല മാറ്റം അനിവാര്യം.
വി.മോഹന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: