കോട്ടയം: അവഗണനയ്ക്കെതിരെ ശക്തമായ താക്കീതുമായി കേരള ഹിന്ദു പരവര്‍ ആന്റ് ഭരതര്‍ സര്‍വ്വീസ് സൊസൈറ്റി പത്താം സംസ്ഥാന സമ്മേളനം സമാപിച്ചു. കോട്ടയത്ത് 26ന് ആരംഭിച്ച സംസ്ഥാന സമ്മേളനം ഇന്നലെ പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തോട് സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും കാണിക്കുന്ന അവഗണന സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
ദളിതു ക്രൈസ്തവരെയും ദളിതു മുസ്ലീങ്ങളെയും പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തി സംവരണാനുകൂല്യങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കുവാന്‍ സമ്മേളനം തീരുമാനിച്ചു. പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം ആയിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മലബാര്‍ തണ്ടാര് സമുദായത്തെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്നും എ.പി.അനില്‍കുമാറില്‍ നിന്നും പട്ടികജാതി വികസന വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പട്ടികജാതി -പട്ടിക വര്‍ഗ്ഗ സമൂഹത്തിന് അവകാശപ്പെട്ട ഭൂമി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ സമ്മേളനങ്ങളും ചര്‍ച്ചകളും പുസ്തകപ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സമ്മേളനത്തില്‍ നടന്നു. ഇന്നലെ വൈകുന്നേരം പ്രകടനത്തോടെയാണ് സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രസിഡന്റ് എ.ആര്.മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.കെ.കൃഷ്ണന്‍കുട്ടി, ഖജാന്‍ജി സി.സി.ഭാസ്കരന്, പബ്ലിസിറ്റി കണ്‍വീനര്‍ ടി.കെ.രാജന്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.കെ.പാര്ത്ഥന് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: