ആലപ്പുഴക്കാരന് പി.ജെ. തോമസിനും കാഞ്ഞിരപ്പള്ളിക്കാരന് പി.സി. ചാക്കോയ്ക്കും പൊതുവായുള്ള വിശേഷണമെന്താണെന്ന ചോദ്യത്തിന് ഒരേയൊരുത്തരമേയുള്ളു. കാവലേറ്റ കള്ളന്മാര്. കോഴിയെ കാക്കാന്‍ കുറുക്കനെത്തന്നെ വേണമല്ലോ നിയോഗിക്കാന്‍. ആ തത്വമറിഞ്ഞുതന്നെയാകണം ഇറ്റാലിയന്‍ മെയ്ഡ് യുപിഎ പ്രസിഡന്റ് പെരുംകുംഭകോണങ്ങള് അന്വേഷിക്കാന്‍ മേല്‍പ്പറഞ്ഞ അച്ചായന്മാരെത്തന്നെ നിയോഗിച്ചത്. ഒരാള്‍ക്ക് സിവിസിയുടെ തലപ്പത്തായിരുന്നു നിയമനമെങ്കില്‍ രണ്ടാമന് ജെപിസിയുടെ തലവനായി. രണ്ടുപേരുടെയും അന്വേഷണ മിടുക്കുകൊണ്ട് സിവിസി കോണ്‍ഗ്രസ് വിജിലന്‍സ് കമ്മിറ്റിയും ജെപിസി ജെസ്റ്റ് പ്രൊട്ടക്ട് ടു കോണ്‍ഗ്രസുമായി മാറി എന്നതു വേറെ കാര്യം.
പാമോയില്‍ കേസില്‍ കുറ്റാരോപിതനായ പഴയൊരു കടലാസിന്റെ പുറത്ത് ആലപ്പുഴക്കാരന് അച്ചായന് തെന്നിവീണതോടെ സിവിസി നിയമനത്തിന്റെ കഥകഴിഞ്ഞു. പക്ഷേ ചാക്കോച്ചന്റെ പടയോട്ടം തുടങ്ങാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു. 176000 കോടിയുടെ കൂറ്റന്‍ കുംഭകോണക്കണക്കുകള് തൊട്ട് എണ്ണിയാല്‍ തീരാത്ത അഴിമതിക്കഥകള്‍ ഒന്നിനുപിറകേ ഒന്നായി വന്ന് മൂടിയപ്പോഴാണ് സോണിയാമാഡത്തിന് ആ ബുദ്ധി തോന്നിയത്. ഡോ.മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പിഎസി പ്രധാനമന്ത്രിയടക്കമുള്ളവരെ പിടുത്തമിടും എന്ന ഘട്ടമെത്തുകയും പാര്‍ലമെന്റ് ടുജിയില്‍ തുടങ്ങി കല്‍ക്കരിയില്‍ വരെ മുങ്ങിത്താഴുകയും ചെയ്തപ്പോഴാണ് ജെപിസി വന്നത്. അദ്ധ്യക്ഷന്‍ കോണ്‍ഗ്രസിന്റെ വക്താവും തൃശൂരിലെ എംപിയുമായ പി.സി. ചാക്കോ.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയുള്ളവരാണ് പൊതുവെ ചാക്കോച്ചന്റെ കൂട്ടര്. ചാക്കോയും വ്യത്യസ്തനാകില്ല. സത്യക്രിസ്ത്യാനികളായ ജോണ്‍ ചാക്കോയുടെയും ലയാമ്മയുടെയും മകനായി പിറന്ന് മാമോദീസ വെള്ളം തലയില്‍വീണ കാലംമുതല്‍ ചാക്കോച്ചന് അങ്ങനെയാണ്. പോപ്പിന്റെ കൈമുത്താന്‍ അവസരം കിട്ടിയില്ലെങ്കിലും പോപ്പിന്റെ മനസ്സറിഞ്ഞ സോണിയയുടെ കൈമുത്തി അനുഗ്രഹം വാങ്ങാമെന്ന ഒരു സാധാരണ ക്രിസ്ത്യാനിയുടെ ആവേശവും ആവേഗവുമാണ് 67കാരനായ അച്ചായനുണ്ടായതെന്ന് കരുതണം.
അതൊക്കെക്കൊണ്ടാണ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ച കേസിലെ പ്രധാനപ്രതി ‘എന്നെ ഒന്നു ചോദ്യം ചെയ്യൂ സാര്‍’ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടും ചാക്കോച്ചന് കണ്ണുതുറക്കാഞ്ഞത്. സ്പെക്ട്രം അഴിമതിയില്‍ കരുണാനിധിയുടെ മകള്‍ കനിമൊഴിയും ആശ്രിതവല്സലന് എ. രാജയും അഴികള്ക്കുള്ളിലായിട്ടും സോണിയയെ ചാരിനിന്ന ഒരുത്തന്റെയും രോമത്തിന് പോലും പോറലേറ്റില്ല. ആഴ്ചയ്ക്കാഴ്ചയ്ക്ക് കോടതിയില്‍ നിന്ന് ശകാരവും ശാസനയും നിര്‍ദേശങ്ങളും അടിക്കടി വന്നിട്ടും കോണ്‍ഗ്രസ് ഏമാന്മാര് ലവലേശം ഉളുപ്പില്ലാതെ കമഴ്ന്നുവീണാല്‍ കാല്പ്പണമെന്ന അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചുനീങ്ങി. തൊട്ടവനും പിടിച്ചവനുമൊക്കെ അഴികള്‍ക്കുള്ളിലായി. പ്രതിപക്ഷം പാര്‍ലമെന്റ് ബഹിഷ്ക്കരിച്ചും സ്തംഭിപ്പിച്ചും പ്രതിഷേധിച്ചു. പൊതുജനം അഴിമതിക്കാരെ തെരുവില്‍ കൈകാര്യം ചെയ്യുമെന്ന മുദ്രാവാക്യവുമായി രാംലീലയിലും ജന്തര്‍മന്തറിലും തമ്പടിച്ചു.
ആഗോളസാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അടിച്ചുമാറ്റപ്പെട്ട സമ്പത്തിന്റെ അളവു തിട്ടപ്പെടുത്താനാകാതെ പാര്‍ലമെന്റിനുള്ളില്‍ അന്തംവിട്ടുനിന്നു. കോമണ്‍വെല്‍ത്തും ടുജിയും കല്‍ക്കരിയും മുതല്‍ ഹെലികോപ്ടര്‍ ഇടപാട് വരെ തന്റെ സഹയാത്രികര്‍ വെട്ടിവിഴുങ്ങുന്നതെല്ലാം കണ്ടിട്ടും മിണ്ടാന്‍ ശേഷിയില്ലാതെ പോയ മൗനമോഹനസിംഹന്. പാര്‍ലമെന്റ് സമ്മേളനം പിരിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ രഹസ്യമായി കണ്ട് പതംപറഞ്ഞ് കരഞ്ഞു. ഇപ്പോള്‍ ‘ജെപിസി യുപിഎയുടെ രക്ഷ’ എന്ന ബോര്‍ഡും വച്ച് വേളാങ്കണ്ണിമാതാവിന്റെ ചിത്രത്തിന് പകരം സോണിയയുടെ പടവും തൂക്കി ഭരണമെന്ന് പറയപ്പെടുന്ന എന്തോ ഒന്നിന് കാര്‍മ്മികത്വം കൊടുക്കുകയാണ്.
എ. രാജ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ചാക്കോ കേട്ട മട്ട് കാട്ടിയില്ല. ‘കട്ട നീ അവിടെ നില്ക്ക്, കള്ളന്റെ കൂടെ നില്ക്കുന്ന ഞാന്‍ പറയാം ‘ എന്ന മട്ടില്‍ അദ്ദേഹം മൗനമോഹനസിംഹത്തിന് ക്ലീന്‍ചിറ്റ് നല്കി. ടുജി അന്വേഷിക്കാന്‍ ജെപിസി കുപ്പായത്തില്‍ ചാക്കോ ഇരുന്നപ്പോഴേ ചീട്ട് മുന്നില്‍ കിട്ടിയതാണ്. 1998 മുതല്‍ 2009 വരെയുള്ള ഇടപാടുകള്‍. വെച്ചുനീട്ടാതെ ചാക്കോ പട്ടിക എഴുതിയുണ്ടാക്കി. എന്‍ഡിഎ സര്‍ക്കാരിലെ ഒട്ടുമിക്കപേരും, എന്തിന് അടല്‍ബിഹാരി വാജ്പേയ് വരെ ചാക്കോയുടെ പട്ടികയില്‍ ഇടംപിടിച്ചു. പിന്നിങ്ങോട്ട് ഒന്നും ചാക്കോച്ചന് കണ്ടില്ല. കള്ളന് നേരിട്ടുവന്ന് ചൂണ്ടിക്കാണിച്ചിട്ടും കോങ്കണ്ണുളളവര് നോക്കുംപോലെ ചാക്കോ എന്‍ഡിഎ കൂട്ടത്തിലേക്ക് തന്നെ കണ്ണുനട്ടു. ചില മരപ്പാവകള്‍ കറക്കിവിട്ടാലും ഒരേദിശയിലേക്ക് തന്നെ വിരല്‍ ചൂണ്ടുംപോലെ. എ. രാജ തന്നെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് നാലുതവണ കത്തുകൊടുത്തിട്ടും ചാക്കോ അത് കണ്ടില്ല. അതും പോരാഞ്ഞ് 112 പേജുള്ള വിശദീകരണം തയാറാക്കി ജെപിസി ചെയര്‍മാന്റെ മേശപ്പുറത്ത് വച്ചിട്ട് അത് പോയവഴി കാണാനില്ല. കാണാതിരിക്കാനുള്ള പ്രായോഗിക പരിജ്ഞാനം കത്തോലിക്കാമതം ഇതിനകം കയ്യടക്കിയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കുപ്പത്തൊട്ടിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിക്കാരന് നേടിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. എ. രാജയുടെ 112 പേജുള്ള വിശദീകരണം പ്രധാനമന്ത്രിക്കെതിരായ കുറ്റപത്രം തന്നെയായിരുന്നു എന്ന് അറിയുമ്പോഴേ ചാക്കോയുടെ വിധേയത്വത്തിന്റെ ആഴം മനസ്സിലാകു.
ഇനിയിപ്പോള്‍ ജെപിസി ചെയര്‍മാനെതിരെ അന്വേഷണത്തിന് ആവശ്യമുയരുന്നു. അതിനും വേണമല്ലോ ജെപിസി. കള്ളന് തന്നെ പോലീസാകുന്ന വൈചിത്ര്യത്തിന് സാക്ഷികളാവുകയേ പൊതുജനത്തിന് വഴിയുള്ളു.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: