കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ വിശദ വിശകലനത്തിനായി ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡിയുടെ ഉന്നതതല സംഘം മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. എഎഫ്ഡി നഗരഗതാഗത വിദഗ്ധന്‍ സാവിയര്‍ ഹോയാങ്ങിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് ഇന്നലെ രാവിലെ മുതല്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
ആലുവ ബൈപ്പാസ് ജംഗ്ഷനിലെ നിര്‍ദ്ദിഷ്ട മെട്രോ സ്റ്റേഷന് പദ്ധതി പ്രദേശവും മുട്ടം യാര്‍ഡ് മേഖലയും സംഘം സന്ദര്‍ശിച്ചു. ഉച്ചയ്ക്കു ശേഷം കൊച്ചി മെട്രോ റെയ്ല് ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതരുമായി സംഘം ചര്‍ച്ച നടത്തി. ഇന്നു കെഎംആര്‍എല്‍ ഓഫീസില്‍ വച്ചു എഎഫ്ഡി സംഘം ഡിഎംആര്‍സി അധികൃതരുമായി ചര്‍ച്ച നടത്തും. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണു സൂചന. 1000 കോടി രൂപയുടെ വായ്പ സംബന്ധിച്ചുളള അന്തിമ തീരുമാനം ചര്‍ച്ചയില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ജെയ്ക വായ്പ വൈകാനുളള സാധ്യത മുന്നില്‍ക്കണ്ടാണ് ഒന്നിലേറെ സ്രോതസുകളില്‍നിന്നും വായ്പയ്ക്കായുളള ശ്രമം തുടങ്ങിയത്. ആയിരം കോടിക്കു മുകളില്‍ വായ്പയാണു കെഎംആര്‍എല്‍ എഎഫ്ഡിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. 2,170 കോടി രൂപയാണു കൊച്ചി മെട്രോയ്ക്കായി മൊത്തം വിദേശ വായ്പ തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: