ന്യൂദല്‍ഹി: വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ തടയുന്നതില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും യുപിഎ സര്‍ക്കാരും സമ്പൂര്‍ണമായും പരാജയപ്പെട്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. സ്ത്രീ പീഡനങ്ങള്‍ വര്‍ധിക്കുന്നത് സര്‍ക്കാരിനെ ഒട്ടും തന്നെ ബാധകമല്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.
രാജ്യത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല, പ്രത്യേകിച്ചും തലസ്ഥാനത്ത്. സ്ത്രീകളും പെണ്‍കുട്ടികളും മാത്രമല്ല പിഞ്ചുബാലികമാര്‍ വരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഇത് അവസാനിപ്പിക്കാനും കുറ്റവാളികള്‍ക്ക് ശരിയായ ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിവില്ലാത്ത ശക്തിഹീനമായ കേന്ദ്രസര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി സിംഹത്തെപ്പോലെയായിരിക്കണം. അതോടൊപ്പം അദ്ദേഹത്തിന് നല്ല തിരിച്ചറിവും വേണം. ഓരോ ദിസവും പുതിയ പുതിയ പീഡനക്കേസുകള്‍ വെളിച്ചത്തുവരുന്നു. കേന്ദ്രസര്‍ക്കാരാകട്ടെ ദല്‍ഹി സര്‍ക്കാരാകട്ടെ രണ്ടുകൂട്ടരും ഈ പ്രശ്നം തിരിച്ചറിയുന്നില്ലെന്നും സിംഗ് വ്യക്തമാക്കി.
ഏറ്റവും ഒടുവില്‍ തലസ്ഥാനത്ത് അഞ്ചുവയസ്സുള്ള ബാലിക ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട തിനെ തുടര്‍ന്ന് പിഞ്ചുകുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത മറ്റ് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്കും വധശിക്ഷ നല്കാന് നിയമം കൊണ്ടുവരണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പീഡനവിരുദ്ധ ബില്ലില്‍ ഇതിനുള്ള സാഹചര്യം ഒരുക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ ആവശ്യം രാജ്നാഥ് സിംഗും ഉന്നയിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങള്ക്കുത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന് എല്ലാ തിരിച്ചറിവും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു നല്ല സര്‍ക്കാരിന് ഏറ്റവും അവശ്യം വേണ്ടത് തിരിച്ചറിവാണ്. എന്നാല്‍ ഈ സര്‍ക്കാരിന്റെ തിരിച്ചറിവ് വട്ടപ്പൂജ്യമാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: