ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഞ്ചുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിലെ പ്രതിഷേധം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയുടേയും വീട്ടിലേക്കും വ്യാപിച്ചു. നൂറുകണക്കിന് ആളുകളാണ് റേസ്കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ ഏഴാം നമ്പര്‍ വീടിനു മുന്നിലേക്കും ജന്‍പഥ് റോഡിലെ സോണിയാഗാന്ധിയുടെ വീട്ടിലേക്കും മാര്‍ച്ചു നടത്തിയത്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചവരെ അര്സറ്റ് ചെയ്ത് തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മഹിളാമോര്‍ച്ചയുടെ നേതൃത്വത്തിലാണ് സോണിയാഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് സ്ത്രീകള്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നേറിയതോടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാനാവാത്ത അവസ്ഥ സംജാതമായി. ദല്‍ഹി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. സോണിയാഗാന്ധിയുമായി നേരിട്ടു കാണണമെന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇത് അനുവദിക്കപ്പെട്ടില്ല. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സോണിയയും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും പരാജയപ്പെട്ടതാണ് പ്രതിഷേധക്കാരെ കാണാന്‍ തയ്യാറാവാത്തതിന്റെ കാരണമെന്ന് മഹിളാമോര്‍ച്ച നേതൃത്വം പറഞ്ഞു.
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും വ്യാപകമായ പ്രതിഷേധ പരിപാടികളാണ് നടന്നത്. ദല്‍ഹി പോലീസ് ആസ്ഥാനത്തേക്കാണ് ഏറ്റവും അധികം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. എയിംസ് ആശുപത്രിക്കും മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും എതിരെ മുദ്രാവാക്യം മുഴക്കി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധിച്ചു.
അതിനിടെ ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ്കുമാറിനെ തല്‍സ്ഥാനത്തുനിന്നും നീക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ബന്ധിതമായിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയായ പശ്ചാത്തലത്തില്‍ നീരജ്കുമാറിനെ മാറ്റി മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ ഡിസംബറില്‍ ദല്‍ഹിയില്‍ ബസ്സിനുള്ളില്‍ നടന്ന കൂട്ടമാനഭംഗക്കേസിനേ തുടര്‍ന്ന് നീരജ്കുമാറിനെതിരെ പ്രതിഷേധം വ്യാപിച്ചിരുന്നെങ്കിലും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയും ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗും ദല്‍ഹി കമ്മീഷണറെ സംരക്ഷിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ നീരജ്കുമാറിനെ കൈവിടുന്നതിലേക്ക് കേന്ദ്രസര്‍ക്കാരിനെ നയിക്കുകയാണ്. ആഭ്യന്തരസെക്രട്ടറിയുടെ അടുത്ത സുഹൃത്തും ഒരേ ബാച്ചുകാരുമെന്ന ബന്ധം ഉപയോഗിച്ചാണ് നീരജ്കുമാര്‍ ഇത്രയും പ്രതിഷേധങ്ങളുയരുമ്പോഴും തല്‍സ്ഥാനത്ത് തുടരുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: