കോട്ടയം: കിടങ്ങൂര്‍ കിഴക്കേ കൂടല്ലൂരില്‍ കുടിവെള്ള പദ്ധതിയുടെ മറവില്‍ ഒരേക്കര്‍ നെല്‍പ്പാടം നികത്താനുള്ള നീക്കം വിവാദമാകുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ചു ലക്ഷം രൂപാ ചെലവിട്ടാണ് സ്വകാര്യ വ്യക്തിയുടെ നെല്‍പാടത്ത് രണ്ടു സെന്റില്‍ കുളം കുഴിക്കുന്നത്. കുളം കുഴിക്കുന്നതിന്റെ മറവില്‍ നെല്പാടം മണ്ണിട്ടുയര്‍ത്താനുള്ള ശ്രമം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നെല്‍കൃഷി ഇറക്കിയ പാടമാണിത്. 2008ല്‍ ഈ പാടം നികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റവന്യൂ ഉദ്യാഗസ്ഥര്‍ പാടം നികത്തല്‍ തടഞ്ഞിരുന്നു.
സ്വകാര്യ വ്യക്തിയുടെ ഭൂമി സറണ്ടര്‍ ചെയ്യാതെയാണ് കുളം കുഴിക്കുന്നത്. പാടം നികത്തുന്നതിനെതിരെ റവന്യൂ ഉദ്യോഗസ്ഥര്‍ തഹസീല്‍ദാറിനും ആര്‍ഡിഒയ്ക്കും റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പാടം നികത്താനുള്ള ശ്രമം നടക്കുന്നതായി നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു. ജില്ലാ പഞ്ചായത്തംഗം വയല്‍ നികത്തലിന് ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: