ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന് അക്രമികളുടെ വെട്ടേറ്റ് മരിച്ചിട്ട് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ അവശേഷിക്കെ പ്രദേശം സംഘര്‍ഷഭരിതമായിരിക്കുന്നു. അടുത്ത ദിവസം, വടകര കൈനാട്ടിക്കടുത്ത വള്ളിക്കാട്ട് ടിപിയുടെ ഓര്‍മയ്ക്കായി പണിത സ്തൂപവും അക്രമികള്‍ തകര്‍ത്തു. ചന്ദ്രശേഖരന് 51 വെട്ടുകളേറ്റ് ജീവന് വെടിഞ്ഞ സ്ഥലമാണ് വള്ളിക്കാട്. അതു കൊണ്ടുതന്നെ വൈകാരികമായ ഒട്ടുവളരെ ഘടകങ്ങള്‍ അവിടെ സജീവമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പിഴച്ചപോക്കിനെ അങ്ങേയറ്റം എതിര്‍ക്കുകയും അവരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു ചന്ദ്രശേഖരന് എന്ന് പരക്കെ പ്രചാരണമുയര്‍ന്നിരുന്നു. അതാണ് ഒടുവില്‍ അദ്ദേഹത്തിന്റെ ജീവന് തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയതും. ഒരു കേഡര്‍ പാര്‍ട്ടിയെന്ന നിലയ്ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സഹിഷ്ണുതയും സംയമനവും വളരെ കുറവാണെന്ന് ഒരു വിധപ്പെട്ടവര്‍ക്കൊക്കെ അറിയാം. അവര്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മറ്റൊരു സ്വരം ഉയരാന്‍ അനുവദിക്കില്ല മറിച്ച് തങ്ങള്‍ക്ക് താരതമ്യേന ശക്തി കുറഞ്ഞയിടങ്ങളില്‍ ജനാധിപത്യത്തിന്റെ നേര്‍വഴികളെപ്പറ്റി വാചാലരായി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്യും.
ഒഞ്ചിയത്ത് ടിപിവധം നടന്നശേഷം വാസ്തവത്തില്‍ സിപിഎം ജനങ്ങളില്‍ നിന്ന് ഒരുപാട് ഒറ്റപ്പെട്ട് പോയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ആ കേഡര്‍ പാര്‍ട്ടിയുടെ ക്രിമിനല്‍ മുഖം വളരെ വ്യക്തമായി ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ചത്. അതേ പോലെ കൊലപാതകശേഷമുള്ള പാര്‍ട്ടിയുടെ കൈകഴുകല്‍ തന്ത്രം പാളുന്നതും. ജനമനസ്സുകളില്‍ നിന്ന് പാര്‍ട്ടി അകന്നുവെന്നയാഥാര്ത്ഥ്യം ഇനിയും ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് ആയിട്ടില്ല എന്നതാണ് വസ്തുത. അതിന്റെ സൂചനയാണ് കോഴിക്കോട് ജില്ലയിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഉരുണ്ടുകൂടുന്ന സംഘര്‍ഷങ്ങള്‍. സിപിഎമ്മിന്റെ ബദ്ധവൈരിയായിരുന്ന ചന്ദ്രശേഖരന്റെഓര്മപോലും ആ പാര്‍ട്ടിയെ ഭീതിയിലാഴ്ത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വള്ളിക്കാട്ടെ സംഭവം. ടി.പി. വെട്ടേറ്റുവീണ സ്ഥലത്ത് ആര്‍എംപിക്കാരും ടിപിയുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് സ്തൂപം പണിതുയര്‍ത്തിയത്. ചന്ദ്രശേഖരന്റെ വൈകാരിക സാമിപ്യം അവിടെയുണ്ടെന്ന് കരുതുന്നവര്‍ അനവധിയാണ.് അതുതന്നെയാണ് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നതും. അത് അവിടെ നിന്ന് നീക്കംചെയ്യുകയും പ്രദേശത്ത് സംഘര്‍ഷം പടര്‍ത്തുകയും ചെയ്യുകയെന്ന ഗൂഢോദ്ദേശ്യത്തോടെയാണ് സിപിഎം രംഗത്തു വന്നിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ മൂന്ന് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചന്ദ്രശേഖരനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ സിപിഎം കാണിച്ച മിടുക്ക് കേസ് അട്ടിമറിക്കുന്നതിലും എത്തിനില്‍ക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍ എന്നത് കാണാതിരുന്നുകൂടാ.
ടിപിയുടെ കൊലപാതകത്തിനുശേഷം വടകര മേഖലയില്‍ പ്രത്യേകിച്ചും മറ്റു സ്ഥലങ്ങളില്‍ പൊതുവെയും സിപിഎം ദുര്‍ബലപ്പെട്ടുവരികയാണ്. തലമുതിര്‍ന്ന നേതാക്കള്‍ വരെ കൊലപാതകക്കേസില്‍ അഴിക്കുള്ളിലാണ്. എങ്ങനെയും തങ്ങളുടെ പേശീബലത്തിലൂടെ എല്ലാം കൈവശപ്പെടുത്തണമെന്ന രാഷ്ട്രീയനൃശംസത അവരെ കണ്ണുകാണാതാക്കിയിട്ടുണ്ട്. ടി.പിയുടെ രക്തസാക്ഷിത്വദിനാചരണങ്ങളും ഒഞ്ചിയം രക്തസാക്ഷിത്വപരിപാടികളും അടുത്തുതന്നെ നടക്കാനിരിക്കുകയാണ്. ഒഞ്ചിയം രക്തസാക്ഷിദിനാചരണം ഇത്തവണ മൂന്നു വിഭാഗങ്ങളും ആചരിക്കുന്നുണ്ട്. സിപിഐ, സിപിഎം, ആര്‍എംപി കക്ഷികള്‍ വെവ്വേറെയാണ് ആചരിക്കുന്നത്. അതിനൊപ്പം ടി.പി. രക്തസാക്ഷിത്വദിനാചരണം കൂടിയാവുമ്പോള്‍ സ്ഥിതിഗതികള്‍ പിടിച്ചാല്കിട്ടാതെയാവും.
ഇത്തരമൊരന്തരീക്ഷത്തിലാണ് ടിപിയുടെ സ്തൂപം തകര്‍ത്ത സംഭവം കൂടി ഉണ്ടാവുന്നത്. ടിപി കേസ് അട്ടിമറിക്കാന്‍ ഒട്ടേറെ സാക്ഷികളെ കൂറുമാറ്റിയ സിപിഎം എന്തിനും തയാറായിരംഗത്തുവരുന്നതിന്റെ വ്യക്തമായ സൂചനയാണ് സ്തൂപം തകര്‍ക്കല്‍ .അതുവഴി ഒരു പ്രദേശത്തെമൊത്തം അക്രമത്തിലൂടെ വിറങ്ങലിപ്പിച്ചുനിര്ത്താനാവും. ജനാധിപത്യമര്യാദകള്‍ ആ പാര്‍ട്ടിക്ക് വശമില്ലാത്തതുകൊണ്ട് എന്തും ചെയ്യാന്‍ സന്നദ്ധരാവും. ഒരു നാടിനെമൊത്തം ബാധിക്കുന്ന പ്രശ്നം തടയുന്നതില്‍ അധികൃതര്‍ മനക്കരുത്ത് കാണിച്ചില്ലെങ്കില്‍ ചോരച്ചാലുകളുടെ പുതിയ കണ്ണീര്ക്കഥകളാവും വടകര മേഖലയില്‍ നിന്നുണ്ടാവുക. പിണറായി വിജയനെ അപകടപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വീടിനടുത്ത് തോക്കുമായി എത്തിയ ആളെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പ്രചാരണവും വള്ളിക്കാട്ടെ സ്തൂപം തകര്‍ക്കലുമായി ബന്ധമുണ്ട്. ആര്‍എംപിയുടെ അറിവോടെയാണ് പിണറായിക്കെതിരെ വധശ്രമം നടന്നതെന്ന രീതിയിലാണ് സിപിഎം പ്രചാരണത്തിന്റെ ശക്തികൂട്ടിയത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ സിപിഎമ്മിന്റെ അജണ്ട വളരെ വ്യക്തമായി മനസ്സിലാക്കാനാവുന്നുണ്ട്.
ദുര്‍ബലമായ ഒരു ഭരണസംവിധാനമാണ് സംസ്ഥാനത്തെന്ന വസ്തുതയും ഇതിനൊപ്പം ചേര്‍ത്തു വായിച്ചാല്‍ ഇതിലെ രാഷ്ട്രീയവശവും വേര്‍തിരിച്ചറിയാനാവും.പാര്‍ട്ടി ഒരു വ്യക്തിയെ എത്രമാത്രം പേടിക്കുന്നു എന്ന കാര്യം നിലനില്ക്കുമ്പോള് തന്നെ ജനാധിപത്യസംസ്കാരവും അവര്‍ ഉപേക്ഷിക്കുന്നു എന്നത് എത്രഭീകരമാണ് എന്നോര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: