കോട്ടയം: ഹൈക്കോടതി ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാനെത്തിയ എംജി സര്‍വ്വകലാശാലാ രജിസ്ട്രാര്‍ എം.ആര്.ഉണ്ണിയ്ക്ക് ഓഫീസില്‍ കയറാന്‍ കഴിഞ്ഞില്ല. രജിസ്ട്രാറുടെ ഓഫീസ് വൈസ് ചാന്‍സലര്‍ എ.വി.ജോര്‍ജ് മറ്റൊരു താഴിട്ട് പൂട്ടിയതാണ് കാരണം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ അകത്തു പ്രവേശിപ്പിക്കാതെ സര്‍വ്വകലാശാലയുടെ പ്രധാന കവാടം അടച്ചുപൂട്ടുകയായിരുന്നു. രാവിലെ 11.30ന് അടച്ച പ്രധാന കവാടം തുറക്കുന്നത് ഉച്ചയ്ക്ക് 1.30നാണ്. ഇതോടെ സര്‍വ്വകലാശാലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആളുകള്‍ ബുദ്ധിമുട്ടിലായി. ഓഫീസില്‍ നിന്നും ഇടയ്ക്ക് പുറത്തേക്ക് പോയ ജീവനക്കാര്‍ക്കും തിരികെ ഓഫീസില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. മാദ്ധ്യമപ്രവര്‍ത്തകരെ തടയാനെന്ന പേരില്‍ പ്രധാന കവാടം അടച്ച സര്‍വ്വകലാശാലയുടെ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
വൈസ് ചാന്‍സലറും രജിസ്ട്രാറും തമ്മിലുള്ള ശീതസമരം സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതോടെ വെള്ളത്തിലാകുന്നത്. വൈസ് ചാന്‍സലര്‍ സ്ഥലത്തില്ലാത്തതാണ് പ്രധാനകവാടം അടക്കാന്‍ കാരണമെന്ന വിശദീകരണമാണ് സര്‍വ്വകലാശാല നല്‍കുന്നത്. വിസി സ്ഥലത്തില്ലെങ്കില്‍ പ്രധാന കവാടം എന്തിന് അടച്ചിടണമെന്ന ചോദ്യത്തിന് ഉത്തരം നല്കാന് അധികൃതര്‍ക്കു കഴിയുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍വ്വകലാശാലയിലാണ് ഈ പേക്കൂത്തെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: