ബീഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ മികച്ച കെട്ടുറപ്പിനും തുടരെയുള്ള വിജയത്തിനും കാരണക്കാരന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സംസ്ഥാനത്തെ ബിജെപിയുടെ ചുക്കാന്‍ പിടിക്കുന്ന സുശീല്‍ മോദി. രാജ്യം മുഴുവന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ബീഹാറിലെ മോദിയെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ബീഹാറിലെ എന്‍ഡിഎയുടെ വിജയത്തിന് കാരണം നിതീഷിന് ബിജെപിയില്‍ നിന്നും ലഭിച്ച മികച്ചപങ്കാളി സുശീല്‍ മോദിയാണ്. പാര്‍ട്ടിയിലെ ഏറ്റവും പ്രായോഗികവാദിയാണ് മോദി. ക്രൈസ്തവ മതവിശ്വാസിയായ ജെസ്സി ജോര്‍ജാണ് അദ്ദേഹത്തിന്റെ ഭാര്യ. ബിജെപിയെ ഈ സഖ്യത്തില്‍ സംയോജിപ്പിച്ച മാതൃകാപുരുഷനാണ് മോദി. നിതീഷ്-മോദി കൂട്ടുകെട്ട് 2014ലും ബീഹാറില്‍ തുടരുകയാണെങ്കില്‍ ഫലം മറിച്ചാകാന്‍ ഒട്ടും തന്നെ സാധ്യതയില്ല.
നിതീഷ് കുമാറിന് ബിജെപിയെ കൂടാതെ ബീഹാറില്‍ വിജയിക്കാനാകില്ല. ദല്‍ഹിയിലിരിക്കുന്ന ഭൂരിപക്ഷം രാഷ്ട്രീയ വിശകലന വിദഗ്ധന്മാര്ക്കും ബീഹാറിലെ ഉപസേനാധിപ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല. മാത്രമല്ല ഇവര്‍ നിതീഷിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുമുണ്ട്. ഇവരുടെ മണ്ടന്‍ രാഷ്ട്രീയ വിശകലനങ്ങളിലേക്ക് വെളിച്ചം വീശുന്ന ചില വസ്തുതകള്‍ പരിശോധിക്കാം. 2010ലെ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ വിവിധ പാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം ജെഡിയു 22.61, ബിജെപി 16.46, ആര്‍ജെഡി 18.84, എല്‍ജെപി 6.75 കോണ്‍ഗ്രസ് 8.38 എന്നിങ്ങനെയാണ്.
ബിജെപി ബീഹാറില്‍ മത്സരിച്ചത് 243ല്‍ 102 സീറ്റുകളിലാണ്. ബാക്കി സീറ്റുകളില്‍ മത്സരിച്ചത് എന്‍ഡിഎയിലെ സഖ്യകക്ഷിയായ നിതീഷ്കുമാറിന്റെ പാര്‍ട്ടിയും. അവിടെ 16.46 ശതമാനം വോട്ട് ബിജെപി നേടിയെങ്കില്‍ അതിന് കാരണം 102 സീറ്റുകളില്‍ തികഞ്ഞ ഏകാഗ്രതയോടെ, മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിപ്പിച്ച് മത്സരിച്ചു എന്നതാണ്. എന്നാല്‍ കോണ്‍ഗ്രസാകട്ടെ 243 സീറ്റുകളിലും മത്സരിച്ച് വെറും 8.38 ശതമാനം വോട്ടാണ് നേടിയത്.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന ഏതുപാര്‍ട്ടിക്കും അത്തരമൊരു സഖ്യത്തിന് പ്രസക്തിയില്ലെന്ന് അധികം ചിന്തിക്കാതെ മനസ്സിലാക്കാമെന്ന് ഈ വോട്ടിംഗ് ശതമാനം തെളിയിക്കുന്നു. 90കള്‍ മുതല്‍ക്ക് ബിജെപിയുടെ വോട്ടിംഗ് ശതമാനം 13-15 ശതമാനങ്ങളില്‍ നില്ക്കുമ്പോള് കോണ്‍ഗ്രസാകട്ടെ 8-10നും ഇടയ്ക്ക് ശതമാനത്തിലാണ് ഒതുങ്ങിയിരിക്കുന്നത്. കഴിഞ്ഞ 17 വര്‍ഷമായി, ഓരോ തെരഞ്ഞെടുപ്പിലും ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 15 ശതമാനം പോലും കോണ്‍ഗ്രസ് നേടിയിട്ടില്ല. ഇതുകൊണ്ടാണ് ബീഹാറില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് നല്കുന്നതിനെക്കാള് നല്ലത് അതില്‍ മത്സരിച്ച് തോല്‍ക്കുന്നതാണെന്ന് ലാലു വിചാരിക്കാന്‍ കാരണം. കോണ്‍ഗ്രസ് മാത്രമാണ് ബീഹാറില്‍ വോട്ടിംഗ് അടിത്തറയില്ലാത്ത ഏക പാര്‍ട്ടി. എന്നാല്‍ ബിജെപിക്കാകട്ടെ ഉയര്‍ന്ന ജാതിക്കാര്‍, കായസ്തര്‍, ബനിയ എന്നിവരുടെ പിന്തുണ ഉറപ്പിച്ചപ്പോള്‍ ആര്‍ജെഡി മുസ്ലീങ്ങള്‍, യാദവര്‍ എന്നിവരുടെയും എല്‍ജെപി പസ്മണ്ട മുസ്ലീങ്ങള്‍, പാസ്വാന്മാര് എന്നിവരുടെയും ജെഡിയു പിന്നാക്ക വിഭാഗങ്ങളുടെയും ഒരു പരിധി വരെ പസ്മണ്ട മുസ്ലീങ്ങളുടെയും പിന്തുണ ആര്‍ജിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്നത് കോസി, മിഥില, മഗധ എന്നീ പ്രദേശങ്ങളിലാണ്. ദര്‍ബംഗ, പാട്ന, ഗയ, ഔറംഗബാദ്, മധുബനി, സമഷ്ടിപൂര്‍, നലാന്റ എന്നീ ജില്ലകളിലും അവര്‍ക്ക് കാര്യമായ സ്വാധീനമുണ്ട്. ഈ ഉയര്‍ന്ന ജാതിക്കാര്‍ ശക്തമായ സ്വാധീനമുള്ളവരും അവസരവാദികളുമാണ്. അവര്‍ കളം മാറ്റി ചവിട്ടി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന പാര്‍ട്ടിക്ക് പുറകെ പോകാറുമുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഉയര്‍ന്ന ജാതിക്കാരില്‍ ഈ പ്രവണ സ്ഥിരമായി തുടരുന്നു. പക്ഷേ ബീഹാര്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അവിടെ ഈ ഉയര്‍ന്ന ജാതിക്കാര്‍ ബിജെപിയില്‍ അടിയുറച്ച് നില്ക്കുന്നു. നീണ്ടകാലം ബിജെപി പ്രതിപക്ഷത്തിരുന്നിട്ടുപോലും. ബീഹാറിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇതുകൊണ്ട് തന്നെ അടിസ്ഥാനപരമായി ഉയര്‍ന്ന ജാതിക്കാര്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നതും സത്യമാണ്.
ഒഡീഷയില്‍ ബിജെഡി ചെയ്തതു പോലെ മോദിയുടെ കീഴിലുള്ള ബിജെപിയെ വിട്ട് നിതീഷും ജെഡിയുവും പുറത്തുവന്നാല്‍ അവര്‍ക്ക് ഉയര്‍ന്ന ജാതിക്കാരുടെ വോട്ട് ഭൂരിഭാഗവും നേടാമെന്ന് പല രാഷ്ട്രീയ വിശാരദന്മാരും കരുതുന്നു. ഇതോടൊപ്പം അദ്ദേഹത്തിന് പിന്നാക്ക വിഭാഗങ്ങളുടെയും മുസ്ലീങ്ങളുടെയും വോട്ടുകള്‍ കൂടി നേടാനായാല്‍ തെരഞ്ഞെടുപ്പ് തൂത്തുവാരാനാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പക്ഷേ ഓരോതവണയും ഉയര്‍ന്ന ജാതിക്കാര്‍ ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കൂടുതല്‍ കൂടുതല്‍ പിന്തുണ നല്‍കുന്നത് ഇവരുടെ സാധ്യതകളെ അസാധ്യമാക്കുന്നു.
മറ്റൊരു രസകരമായ കാര്യം ജെഡിയുവിന്റെ മുസ്ലീം പിന്തുണ പെരുപ്പിച്ചുകാട്ടുന്നു എന്നുള്ളതാണ്. പൊതു അഭിപ്രായത്തിന് വിരുദ്ധമായി ബീഹാറിലെ മുസ്ലീംവോട്ടുകള്‍ ദല്‍ഹി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടും പോലെ നിതീഷിന് കൂടുതലായി ലഭിക്കുന്നില്ലെന്നത് വാസ്തവമാണ്. 40 ശതമാനത്തിലധികം മുസ്ലീം വോട്ടുകളുള്ള അഞ്ച് മണ്ഡലങ്ങളില്‍ ജെഡിയു ജയിച്ചത് ആകെ ഒരിടത്താണ്. ഈ അഞ്ച് മണ്ഡലങ്ങളില്‍ മുസ്ലീം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചിരുന്നതും. ഈ സീറ്റുകളിലെ വോട്ടിംഗ് ശതമാനം ജെഡിയു 32.3 ആണെങ്കില്‍ ആര്‍ജെഡി എല്‍ജെപി രണ്ടാമതായി തൊട്ടടുത്ത് തന്നെയുണ്ട്, 28.3 ശതമാനവുമായി. 30-40 ശതമാനം മുസ്ലീം വോട്ടുകളുള്ള പത്ത് സീറ്റുകളില്‍ നാലെണ്ണത്തില്‍ മത്സരിച്ച് ജെഡിയു ഒരെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ബിജെപിയാകട്ടെ മത്സരിച്ച ആറ് സീറ്റുകളിലും വിജയിച്ചു. ഒബിസി-ഉയര്‍ന്ന ജാതികളുടെ വോട്ടുകള്‍ ബിജെപി-ജെഡിയു സഖ്യത്തിന് പിന്നില്‍ സമാഹരിക്കപ്പെട്ടതാണ് അവരുടെ ചരിത്രവിജയത്തിന് കാരണം. അല്ലാതെ മുസ്ലീം വോട്ടുകള്‍ നിതീഷിന് പിന്നില്‍ ധ്രുവീകരിക്കപ്പെട്ടതല്ല. ഈ കണക്കുകളെല്ലാം നിതീഷ് കുമാറിന് നല്ലവണ്ണം അറിയാം. മാധ്യമപ്രചാരണത്തില്‍ വീണുപോകുന്ന ഒരു വിഡ്ഢിയല്ല അദ്ദേഹം. കുറഞ്ഞപക്ഷം 16 വര്‍ഷം ബീഹാര്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ ക്ഷമയോടെ കാത്തിരുന്ന ആളാണെന്ന് മനസ്സിലാക്കണം. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ അത് ലാലു-പാസ്വാന് കൂട്ടുകെട്ടിന് സഹായകരമാകുമെന്ന് അദ്ദേഹത്തിന് അറിയാം. അതിനാല്‍ എങ്ങനെ വീണാലും വാല് കാലുകള്‍ക്കിടയില്‍ തിരുകി നാലുകാലില്‍ നിലത്തെത്തുന്ന പൂച്ചയെപ്പോലെ അദ്ദേഹം ബിജെപിയോടൊപ്പം തന്നെ നില്‍ക്കുമെന്ന് തീര്‍ച്ചയാണ്.
അനിരുദ്ധന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: