ന്യൂദല്‍ഹി: സിഖ് കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് തള്ളിയ കോടതി നടപടിയിലൂടെ കലാപത്തിലുള്ള കോണ്‍ഗ്രസിന്റെ പങ്ക് കൂടുതല്‍ വ്യക്തമായതായി ബിജെപി. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സിബിഐയെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് ശക്തമായ തിരിച്ചടിയാണ് കോടതി നല്‍കിയിരിക്കുന്നതെന്ന് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഏകപക്ഷീയമായ കൂട്ടക്കൊലയായിരുന്നു 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപം. ഇന്ദിരാഗാന്ധിയുടെ മരണത്തേ തുടര്‍ന്ന് ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ അതിക്രൂരമായി സിഖ് സമുദായത്തെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പുരുഷന്മാരെ മാത്രമല്ല സ്ത്രീകളേയും കുട്ടികളേയും വരെ കൊലപ്പെടുത്തി. ടയര്‍ കത്തിച്ച് സിഖുകാരുടെ കഴുത്തിലിട്ട് കത്തിച്ചുകളഞ്ഞ സംഭവങ്ങളും അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. റേഷന്‍കാര്‍ഡ് രേഖകളും സ്കൂള്‍ രേഖകളും ഉപയോഗിച്ചായിരുന്നു സിഖുകാരെ കണ്ടെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നത്. ജര്‍മ്മനിയിലെ ജൂതക്കൂട്ടക്കൊലയ്ക്കു സമാനമായ രീതിയില്‍ ഒരു സമൂഹത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ നടന്ന സംഭവമായിരുന്നു സിഖ് വിരുദ്ധ കലാപം, അവര്‍ പറഞ്ഞു.
കലാപത്തിന് ഇരയായവര്‍ക്ക് മൂന്നു പതിറ്റാണ്ടിനു ശേഷവും നീതി ലഭ്യമായിട്ടില്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കിയതിന്റെ നഷ്ടപരിഹാരം നല്കാന് ഇത്രവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറായിട്ടില്ല. കലാപസമയത്ത് ദല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടാതിരുന്നതിനാലാണിത്. ആവശ്യത്തിലധികം പട്ടാളം ദല്‍ഹിയിലുണ്ടായിരുന്നിട്ടും കലാപം ആരംഭിച്ച് നാലാം ദിവസം മാത്രമാണ് സര്‍ക്കാര്‍ പട്ടാളത്തെ ഉപയോഗിച്ചത്. വന്മരം വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി കുലുങ്ങുമെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കലാപത്തെ ന്യായീകരിച്ചുകൊണ്ടു പറഞ്ഞത്.
കലാപത്തില്‍ പങ്കുണ്ടെന്ന് വിവിധ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയ 90 പോലീസ് ഉദ്യോഗസ്ഥര്‍ അനര്‍ഹമായ പദവികളിലെത്തിയാണ് വിരമിച്ചത് എന്നത് കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. വാജ്പേയി സര്‍ക്കാര്‍ നിയമിച്ച നാനാവതി കമ്മീഷന് റിപ്പോര്‍ട്ട് 2005ല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തപ്പോഴും ഗാന്ധി കുടുംബം ക്ഷമ പറയാതെ സിഖുകാരനായ പ്രധാനമന്ത്രിയെ ഉപയോഗിച്ച് ക്ഷമ പറയിക്കുകയായിരുന്നു. കേസിലെ നിരവധി ഇരകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇന്നും നീതി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇവരുടെ മൊഴികള്‍ രേഖപ്പെടുത്താന്‍ പോലും സിബിഐ തയ്യാറാകുന്നില്ലെന്നും നിര്‍മ്മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
ജനതാദള്‍ യുണൈറ്ററും ശിവസേനയും ബിജെപിയുടെ നിരവധി വര്‍ഷങ്ങളായുള്ള സഖ്യകക്ഷികളാണെന്നും നരേന്ദ്രമോദി മതേതരവാദിയായ നേതാവാണെന്നും ബിജെപി വക്താവ് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: