ബംഗളൂരു: തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനുശേഷം പത്രികാ സമര്‍പ്പണം തുടങ്ങിയ ഇന്നലെ സംസ്ഥാനത്തൊട്ടാകെ വളരെ കുറച്ചു പേരേ നാമനിര്‍ദേശ പത്രിക സമപ്പിച്ചുള്ളൂ. ഇന്നലെ അമാവാസി ആയിരുന്നു. കടുത്ത ജ്യോതിഷ വിശ്വാസമുള്ളവരാണ് കര്‍ണാടകത്തിലെ രാഷ്ട്രീയക്കാരില്‍ അധികവും.പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം തന്നെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത് തന്നെ വെള്ളിയാഴ്ച നല്ല നേരം നോക്കിയായിരുന്നു. എന്നാല്‍ സിപിഐ എംഎസ്യുസിഐ, ലോകസത്ത പാര്‍ട്ടി തുടങ്ങിയ ചില ആളുകുറഞ്ഞ പാര്‍ട്ടികള്‍ക്ക് അതൊന്നും വിഷയമേ ആയിരുന്നില്ല. അവരും ചില സ്വതന്ത്രരും ഇന്നലെത്തന്നെ പത്രികാസമര്‍പ്പണം നടത്തി.അതില്‍ ഷെട്ടര്‍ മന്ത്രിസഭയിലെ സ്വതന്ത്ര എംഎല്‍എ വര്‍ത്തൂര്‍ പ്രകാശും ഉള്‍പ്പെടുന്നു. ഇന്നലെ കര്‍ണാടകത്തിലെ പുതുവര്‍ഷാരംഭമായ യുഗാദി ആയതിനാല്‍ അവധിയായിരുന്നു. നാളെ ഭരണിയും മറ്റന്നാള്‍ കാര്‍ത്തികയും ജ്യോതിഷപ്രകാരം ശുഭദിനമല്ല. അതുകൊണ്ടുതന്നെ അധികം പത്രികാ സമര്‍പ്പണം ഉണ്ടാകാനിടയില്ല.
കുടുംബ ഡോക്ടറെ പോലെ ഇവിടെ ഓരോ നേതാവിനും കുടുബ ജ്യോതിഷികള്‍ ഉണ്ട്.അവരുടെ ഉപദേശം സ്വീകരിക്കാതെ ഒരുകാര്യവും ഇവര്‍ ചെയ്യുകയില്ല. കാര്യം മതേതരനും സോഷ്യലിസ്റ്റും ഒക്കെയാണെങ്കിലും മുന്‍ പ്രധാനമന്ത്രി ദേവെഗ്ഡ യാണ് അതില്‍ പ്രമുഖന്. ആദ്യ പട്ടികയിലെ സ്ഥാനാര്‍ഥികളുടെ എണ്ണം122 ആയതു തന്നെ അദ്ദേഹത്തിന്റെ സംഖ്യാ ശാസ്ത്രത്തിലുള്ള വിശ്വാസം കൊണ്ടാണത്രേ. അദ്ദേഹത്തിന്റെ ഭാഗ്യസംഖ്യ 5 ആണത്രേ.122 ലെ അക്കങ്ങള്‍ കൂട്ടിയാല്‍ 5 വരുമല്ലോ.കേള്‍ക്കുമ്പോള്‍ കൗതുകവും പുച്ഛവും തോന്നും സാമാന്യ ബോധത്തിനു നിരക്കാത്ത ചില വിശ്വാസങ്ങള്‍. പത്രികയില്‍ ഒപ്പുവെക്കും മുമ്പ് വേണ്ടപ്പെട്ടവരെക്കൊണ്ട് മുഖത്ത് തുപ്പിക്കുക,പഴയ വാര്ചെരുപ്പുകൊണ്ട് അടിപ്പിക്കുക,നഗ്നനായി നിന്ന് പത്രികയില്‍ ഒപ്പ് വെക്കുക,പത്രിക ഒപ്പിടുമ്പോള്‍ ചില പ്രത്യേക നിറമുള്ള അടിവസ്ത്രം ധരിക്കുക,പ്രത്യേക ദിക്കിലേക്ക് തിരിഞ്ഞ് ഒപ്പിടുക എന്നിങ്ങനെ പോകുന്നു ആ വിശ്വാസങ്ങള്‍. വസ്ത്രധാരണത്തിലുമുണ്ട് ഉപദേശങ്ങള്‍.അവയുടെ എണ്ണം, നിറം എന്നിങ്ങനെ. മിക്കവരും ഖദര്‍ ധരിക്കുമെങ്കിലും അടിവസ്ത്രവും തൂവാലയും ജാതകമനുസരിച്ചുള്ള ഭാഗ്യ നിറ പ്രകാരം തിരഞ്ഞെടുത്തവയായിരിക്കും. മൂന്ന്, അഞ്ച്, എന്നിങ്ങനെ ഇണ വസ്ത്രങ്ങളുടെ എണവും വ്യത്യാസപ്പെട്ടിരിക്കും. പത്രിക കൊടുക്കാന്‍ പോകും മുന്‍പ് വഴിയിലെങ്ങും ട്രാഫിക് തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിനു കൈമടക്കുകൊടുക്കുന്ന വിദ്വാന്മാര് വരെ ഇവരിലുണ്ട്. എതിര് സ്ഥാനാര്‍ത്ഥികളുടെ നക്ഷത്രം തെരഞ്ഞു പിടിച്ചു മന്ത്രവാദം ചെയ്യുന്നവരും ഉണ്ട്. ഒരു സ്ഥാനാര്‍ഥിയുടെ കഥ ഇങ്ങനെ.അയാള്‍ പ്രഗത്ഭനായ തന്റെ എതിരാളിയെ തോല്‍പ്പിക്കാന്‍ ചെയ്ത മന്ത്രവാദം അല്‍പ്പം കടുത്തതാണ്.നല്ല കൊഴുത്ത ഒരു പന്നിയെ മുന്‍നിര്‍ത്തി അതിന് എതിര് സ്ഥാനാര്‍ഥിയുടെ പേരിട്ടു.തുടര്‍ന്ന് ഖോരമായ ഹോമത്തിനുശേഷം മണ്ഡലത്തില്‍ നട്ടപ്പാതിരക്ക് ഇറക്കി വിട്ടു .തെരുവുനായ്ക്കളുടെ കടിയും നാട്ടുകാരുടെ കല്ലേറും കൊണ്ട് അത് ദയനീയമായി ചാവണമെന്നാണു ലക്ഷ്യം. ആ ദുരിതം മുഴുവനും എതിര്‍സ്ഥാനാര്‍ഥി അനുഭവിക്കുകയും,അയാള്‍ക്ക് ജനങ്ങളുടെ ആനുകൂല്യം നഷ്ടപ്പെടുകയും ചെയ്യാനാണത്രേ ഇത്. യെദ്ദ്യൂരപ്പയുടെ ഭരണകാലത്ത് എന്നും വിധാന്‍ സൗധക്കുമുന്നില്‍ മന്ത്രവാദം ചെയ്തതിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടിരുന്നത് വിവാദമായിരുന്നു.അദ്ദേഹത്തിനും അനുയായിയായ ശോഭാകരന്ത്ലാജെക്കും കേരളീയ ജ്യോതിഷത്തോടും ക്ഷേത്രങ്ങളോടും ഉള്ള താല്‍പ്പര്യം പ്രസിദ്ധമാണല്ലോ.തന്റെ വിജയം ഉറപ്പിക്കാന്‍ ദിവസങ്ങളോളം ഹോമങ്ങള്‍ നടത്തുന്നവരും വിരളമല്ല.എന്തായാലും ജ്യോതിഷികള്‍ക്കും മന്ത്രവാദികള്‍ക്കും നല്ല വരുമാനമാണ് ഇപ്പോള്‍.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: