ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ പോലീസ് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു എന്ന വാര്‍ത്തയാണ് ഈ കത്തിനാധാരം. (ജന്മഭൂമി-04.04.13). പോലീസ് എന്നാല്‍ ആളുകളെ ഭയപ്പെടുത്താനുള്ള ഒരു ഉപാധിയാണെന്നാണ് പൊതുധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവനമനോഭാവത്തോടെയുള്ള പോലീസിനെ നവീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അമേരിക്കയില്‍ വച്ച് ഇതെഴുന്നയാള്ക്കുണ്ടായ ഒരു അനുഭവമാണ് ഇവിടെ ഓര്‍മ്മ വരുന്നത്. ചിക്കാഗോയില്‍ മോട്ടോര്‍ അപകടവുമായി ബന്ധപ്പെട്ട് ഒരു കോടതിയില്‍ കുറെ സമയം ഇരിക്കേണ്ടതായി വന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കക്ഷികളോടുളള പെരുമാറ്റം കണ്ടപ്പോള്‍ അത്ഭുതം തോന്നി. കോടതിയില്‍ ഹാജരായിട്ടുള്ള സാധാരണക്കാരെപ്പോലും എത്ര ആദരവോടെയാണെന്നോ “സര്” എന്നു അഭിസംബോധന ചെയ്യുന്നത്. സൗമ്യതയും ഭവ്യതയുമാണ് അമേരിക്കയിലെ പോലീസുകാരുടെ മുഖമുദ്രയെന്ന് തോന്നുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ അവിടെ പോലീസ് വകുപ്പില്‍ നിയമിക്കുകയുള്ളൂ എന്നും അറിയാന്‍ കഴിഞ്ഞു.
അമേരിക്കയിലെ പോലീസുകാര്‍ നിയമത്തിലും ക്രിമിനോളജിയിലും ബിരുദം കരസ്ഥമാക്കിയവരാണെങ്കില്‍ കേരളത്തിലെ പോലീസുകാരുടെ യോഗ്യത ഒരുകാലത്ത് പൊക്കവും വണ്ണവും ആയിരുന്നു. വിദ്യാഭ്യാസത്തിന് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് പഴയകാല പോലീസുകാരുടെ മര്‍ദ്ദനം സഹിക്കാം. തെറിയാണ് അസഹനീയമെന്ന് പറഞ്ഞ് കേട്ടിരുന്നത്. അപ്പൂപ്പനാകാന്‍ പ്രായമുള്ളവരെപ്പോലും “എടാ” എന്നാണത്രെ വിളിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പോലീസ് വണ്ടി വരുന്നത് കാണുന്ന ഗ്രാമീണര്‍ ഇടിവണ്ടി വരുന്നേ എന്ന് വിളിച്ചുകൂവിക്കൊണ്ട് ഓടി മറിഞ്ഞിരുന്നുവത്രെ. സഹൃദയരായ നാട്ടുകാര്‍ അന്നത്തെ പോലീസുകാരുടെ പ്രത്യേക കഴിവുകള്‍ക്ക് അനുസൃണമായി ഓരോ വിശേഷണങ്ങള്‍ പേരിനോടൊപ്പം ചാര്‍ത്തിക്കൊടുത്തിരുന്നു. അങ്ങനെയാണ് എല്ലൂരി നാറാപിള്ള, അമുക്കന്‍ ഔസേപ്പ്, ഇടിയന് മത്തായി, ഇരുട്ടടി കുട്ടന് പിള്ള, നടയടി നാരായണന്, കടുവാ മത്തായി തുടങ്ങിയവര്‍ പ്രസിദ്ധരായത്. അതൊരുകാലം.
മനസ്സ് വെച്ചാല്‍ ഏത് കൊല കൊമ്പനേയും പിടികൂടാനുള്ള വൈദഗ്ദ്ധ്യം കേരള പോലീസിനുണ്ടെന്ന് അടുത്തകാലത്തെ ചില സംഭവങ്ങള്‍ തെളിയിക്കുന്നു. കേരളാ പോലീസില്‍ സമഗ്രമായ ഒരു മാറ്റം താമസംവിനാ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വി.എസ്.ബാലകൃഷ്ണപിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: