കര്‍ണാടക കോണ്‍ഗ്രസ്സില്‍ കലാപം രൂക്ഷമാണ്. പല പ്രബലര്‍ക്കും സീറ്റു നിഷേധിച്ചിട്ടുണ്ട്. ഒരു ഡസനോളം മണ്ഡലങ്ങളില്‍ വിമതര്‍ മത്സരിക്കുമെന്ന് ഇതിനകം ഉറപ്പായിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പില്‍ ബെല്ലാരി ജില്ലയില്‍ നേടിയ അപ്രതീക്ഷിത വിജയം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പരസ്പര യുദ്ധത്തിനു കാരണമായിട്ടുണ്ട്. ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളില്‍ തനിക്കും തന്റെ ചില ആശ്രിതര്‍ക്കും സീറ്റ് നല്‍കണമെന്ന് രാജ്യസഭാംഗവും ഖാനി ഉടമയുമായ അനില്‍ ലാടും അദ്ദേഹത്തിന് സീറ്റ് നല്‍കരുതെന്ന് ജില്ലയിലെ പ്രമുഖ കോണ്‍ നേതാവ് കല്ലുക്കംബ പമ്പാപതിയും പാര്‍ട്ടി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. കുറേ അഴിമതിപ്പണവും അധികാരത്തിനുള്ള അത്യാര്ത്തിയുമല്ലാതെ യാതൊരു കോണ്‍ഗ്രസ് നൈതികതയും അനില്‍ ലാടിനില്ലെന്നു പമ്പാപതി പറയുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ അല്ലം വീരഭദ്രപ്പ, മുന്‍ മന്ത്രി ദിവാകര്ബാബു, ജില്ലാ പ്രസിഡനൃ ആഞ്ജനേയലു തുടങ്ങി കുറേ നേതാക്കള്‍ ഇന്നലെ വൈകീട്ട് ഓസ്കാര്‍ ഫെര്‍ണാണ്ടസുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ല. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒന്‍പതു മണ്ഡലങ്ങളിലും കോണ്‍. റിബലുകളായി മത്സരിക്കുമെന്ന് അനില്‍ ലാടും സംഘവും തീരുമാനിച്ചിട്ടുണ്ട്.
‘സോണിയാമാഡ’ത്തിനു വേണ്ടിയെങ്കിലും നിങ്ങള്‍ ഒരുമിച്ചു നില്‍ക്കണമെന്ന ഓസ്കാറിന്റെ ആവശ്യമാണ് നേതാക്കള്‍ നിരാകരിച്ചത്. സോണിയ വിദേശ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയിട്ടേ ബാക്കി സീറ്റുകളില്‍ തീരുമാനമാകൂ എന്നും അവര്‍ വന്നിട്ട് ആദ്യ ലിസ്റ്റില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആവാമെന്നുമാണ് ധാരണ. കുറേ നാളായി വിദേശത്തുള്ള സോണിയ എന്ന് വരുമെന്ന് മാത്രം ആര്‍ക്കും അറിഞ്ഞുകൂടാ. അവര്‍ എവിടെയാണെന്ന് അവരുടെ ഗണ്‍മാനേ അറിയാവൂ എന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി പറയുന്നു. എന്തായാലും പത്രികാ സമര്‍പ്പണം ഏപ്രില്‍ 17 വരെയുണ്ട്. നാളെ ചന്ദ്രമാന ഉഗാദിയും ഞായറാഴ്ച സ്രമാന ഉഗാദി അഥവാ വിഷുവും ആയതുകൊണ്ട് പത്രികാ സമര്‍പ്പണം ഉണ്ടാവില്ല. മിക്കവാറും എല്ലാ നേതാക്കളും കടുത്ത ജ്യോതിഷവിശ്വാസികള്‍ ആയതിനാല്‍ 15 നും 1 7 നുമാത്രമേ നല്ല മുഹൂര്‍ത്തങ്ങള്‍ ഉള്ളൂ എന്ന് മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. അപ്പോഴെക്കെങ്കിലും അവര്‍ എത്തണമെന്നാണു നേതാക്കളുടെ പ്രാര്‍ത്ഥന.
അവസാന പട്ടിക വന്നുകഴിഞ്ഞാലാണ് യഥാര്‍ത്ഥ യുദ്ധം തുടങ്ങുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. പ്രചാരണത്തിനു താര പ്രഭയുള്ളവര്‍ ഇല്ലാത്തത് പാര്‍ട്ടിക്ക് വിനയായിട്ടുണ്ട്.പിതാ പുത്ര പരിശുദ്ധ ആത്മാക്കളെ (പ്രധാനമന്ത്രി, ഉപാധ്യക്ഷന്‍, അധ്യക്ഷ ത്രയങ്ങള്‍) മാത്രമേ മിക്കവാറും പ്രചാരണത്തിന് കാണൂ. എന്നാല്‍ ഈ ‘ത്രിമൂര്‍ത്തികള്‍’ക്കൊപ്പം രാജ്യസഭാംഗങ്ങളായ സച്ചിന് തെണ്ടുല്‍ക്കറെയും ഹിന്ദി നടി രേഖയും മുന്‍ ക്രിക്കറ്റ് താരം അഷറുദീന്‍, സല്മാന്ഖാന് എന്നിവരെയും പ്രചാരണത്തിന് പ്രതീക്ഷിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ ജി.പരമേശ്വര്‍ പറഞ്ഞു.
അതിനിടെ ബിജെപിയുടെ ബാക്കിയുള്ള എണ്‍പതോളം സ്ഥാനാര്‍ഥികളുടെ അവസാന ലിസ്റ്റ് തയാറാക്കാന്‍ ദേശീയ ജനറല്‍സെക്രട്ടറി അരുണ്‍ ജെയ്റ്റിലി ബാംഗ്ലൂരില്‍ എത്തി. യെദ്യൂരപ്പയോടൊപ്പം അഴിമതിക്കേസ്സില്‍ ജയിലില്‍ പോകേണ്ടിവന്ന മുന്‍ മന്ത്രിമാരായ കൃഷ്ണയ്യ ഷെട്ടിക്കും കട്ട സുബ്രഹ്മണ്യനായിഡുവിനും ടിക്കറ്റ് നല്‍കേണ്ടതില്ലെന്ന് ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രനായോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ നിന്നോ മത്സരിക്കാന്‍ ഷെട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള തികളിഗ സമുദായം ആഭ്യന്തരമന്ത്രി അശോകിന്റെ ആശീര്‍വാദത്തോടെ ആ മണ്ഡലത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയവര്‍ക്ക് പകരം മികച്ച പ്രതിച്ഛായയുള്ള യുവനേതാക്കളെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു. വിജയസങ്കല്‍പ്പ സമാവേശില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടി ദേശീയ നേതൃത്വം വലിയ നഷ്ടമായാണ് കണക്കാക്കുന്നത്. എന്നാല്‍ അദ്വാനിയും നരേന്ദ്രമോദിയുമടക്കം വലിയൊരു നിരതന്നെ കര്‍ണാടകത്തില്‍ പ്രചാരണത്തിനുണ്ടാകും.
നരേന്ദ്രമോദി പ്രചാരണത്തിന് വരില്ലെന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം പാര്‍ട്ടിക്ക് 15 സീറ്റുകള്‍ അധികം നേടിക്കൊടുക്കുമെന്നും മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. അത് ഭയക്കുന്നവരാണ് ഈ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. മോദിയെക്കൂടാതെ സ്മൃതി ഇറാനി, ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു, സുഷമാസ്വരാജ്, നടി ഹേമമാലിനി തുടങ്ങിയ അനേകം നേതാക്കള്‍ പാര്‍ട്ടി പ്രചാരണത്തിന് മുന്‍ നിരയില്‍ ഉണ്ടാകും. അഞ്ചു വര്‍ഷത്തെ ഭരണനേട്ടം മുന്നില്‍വെച്ച് തന്നെയാവും ബിജെപി ജനങ്ങളെ സമീപിക്കുക. പിസി മോഹന്‍ എം പി ക്ക് ഗാന്ധി നഗറില്‍ മുന്‍ കോണ്‍.മുഖ്യമന്ത്രി ഗുണ്ടുറാവുവിന്റെ മകന് ദിനേശ് ഗുണ്ടുറാവുവിനെതിരെ മത്സരിക്കാനുള്ള നിയോഗം നല്കിയതൊഴിച്ചാല് അപ്രതീക്ഷിത മാറ്റങ്ങളൊന്നും ബിജെപിയുടെ രണ്ടാംനിര സ്ഥാനാര്‍ത്ഥിപട്ടികയിലില്ല. ഇനിയും 48 സ്ഥാനാര്‍ഥികളെ കൂടി പാര്‍ടിക്ക് തീരുമാനിക്കാനുണ്ട്. ചില മണ്ഡലങ്ങളില്‍ കളങ്കിത നിയമസഭാംഗങ്ങളെ ഒഴിവാക്കി യോഗ്യരായവരെ കണ്ടെത്തേണ്ടതും കോണ്‍ഗ്രസ് അതിന്റെ ബാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതും അവരുടെ ആശയക്കുഴപ്പവും ആഭ്യന്തര പ്രശ്നങ്ങളും മുതലെടുക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമവും ബിജെപി കൈക്കൊള്ളുന്നുണ്ട്. എന്നാല്‍ മടങ്ങിവന്ന ചിലരെ ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ‘ഓപ്പറേഷന് കമല’ തുടങ്ങിയെന്ന പ്രതിപക്ഷ ആരോപണം സദാനന്ദ ഗൗഡ തള്ളി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യങ്ങളും വികാരങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമേ ഞങ്ങള്‍ക്ക് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കഴിയൂ എന്നതിനാലാണ് ഈ കാലതാമസം. ഏപ്രില്‍ 1 2 നു മുഴവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കാനിരിക്കുകയാണ്.
വേനല്‍ചൂട് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് സമയം ഒരു മണിക്കൂര്‍ നേരത്തെയാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിച്ചു. അതനുസരിച്ച് മെയ് 5 നു കാലത്ത് ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെ വോട്ടു ചെയ്യാം. തെരഞ്ഞെടുപ്പ് പൂര്‍വ ഫലപ്രവചനങ്ങള് വിലക്കാന്‍ കമ്മീഷന് അധികാരമില്ല.അതിനാല്‍ വോട്ടെടുപ്പിന് 24 മണിക്കൂര്‍ മുന്‍പ് വരെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു അര മണിക്കൂറിനുശേഷവും സംപ്രേഷണം ചെയ്യാം. മദ്യത്തിന്റെയും പണത്തിന്റെയും ഒഴുക്ക് സമര്‍ത്ഥമായി തടയാന്‍ കമ്മീഷനു കഴിയുന്നുണ്ട്. പൂര്‍ണമായും സ്വതന്ത്രവും സമാധാനപൂര്‍ണവുമായ തെരഞ്ഞെടുപ്പിനു വേണ്ട എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുമുണ്ടെന്ന് കമ്മീഷണര്‍ സമ്പത്ത് പറഞ്ഞു.
അതിനിടെ കൊടുംവേനലില്‍ മഴയെന്നപോലെ ബിജെപിക്ക് ആശ്വാസമായി ഒരു വിജയം കിട്ടി. കോര്പ്പറേഷന് ഉപതെരെഞ്ഞെടുപ്പില്‍ എല്ലാ പ്രവചനങ്ങളും തകര്‍ത്തുകൊണ്ട് അഞ്ചു പ്രമുഖ സ്ഥാനാര്‍ത്ഥികളെ പിന്തള്ളി പാര്‍ട്ടി സ്ഥാനം നിലനിര്‍ത്തി . ആദ്യ 9 റൗണ്ടുകളില്‍ ഏറെ മുന്നിലായിരുന്ന കോണ്‍ഗ്രസ്സിനെ പിന്തള്ളിയാണ് ബിജെപി അവസാന റൗണ്ടില്‍ വിജയം പിടിച്ചെടുത്തത്.ബാംഗ്ലൂര്‍ നാരായണപുര വാര്‍ഡിലാണ് തെരഞ്ഞെടുപ്പു നടന്നത്.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: