കോട്ടയം: കുമരകം കവണാറ്റിന്‍കരയില്‍ മത്സ്യകൃഷിക്കെതിരെ പരാതിയുമായി പരിസരവാസികളായ സ്ത്രീകള്‍ രംഗത്തുവന്നു. അയ്മനം ഗ്രാമപഞ്ചായത്തില്‍ 20-ാം വാര്‍ഡില്‍ വലിയ മടക്കുഴി ശുദ്ധജലതടാകത്തിലാണ് മത്സ്യകൃഷി നടത്തുന്നത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 67ലക്ഷം രൂപാ ചെലവിട്ടാണ് കരിമീന്‍ കൃഷിക്കായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ സമീപത്തു താമസിക്കുന്ന ആരെയും ഉള്‍പ്പെടുത്താതെ മത്സ്യബന്ധനവുമായി യാതൊരു പരിചയവുമില്ലാത്തവരെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പരിസരവാസികളായ 67 സ്ത്രീകള്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. എന്നാല്‍ പഞ്ചായത്തിനോ മത്സ്യഫെഡിനോ ഈ പദ്ധതിയെക്കുറിച്ച് അറിയില്ലെന്നാണ് പരാതിക്കാരോട് പറഞ്ഞത്.
പദ്ധതിയില്‍ ഇരുപതു പേരടങ്ങുന്ന മൂന്നു യൂണീറ്റുകളിലായി അറുപതു പേരെയാണ് മത്സ്യകൃഷിയില്‍ പങ്കാളികളാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിവാക്കിയതായും പരാതിയുണ്ട്.
അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന വലിയ മടക്കക്കഴി കുടിവെള്ള പദ്ധതിയുടെ കുളത്തിലാണ് മത്സ്യകൃഷി ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂണിന് ഈ കുളത്തിനുചുറ്റും കയര്‍ ഭൂവസ്ത്രം പാകിയത് 18ലക്ഷം രൂപാ ചെലിവിട്ടാണ്. കയര്‍ ഭൂവസ്ത്രത്തിന്റെ ഒരു അംശംപോലും ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല. ജനങ്ങളുടെ കുടിവെള്ളപദ്ധദതിയുടെ ജലാശയം വൃത്തിയാക്കാനോ സംരക്ഷണവല നിര്‍മ്മിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
സംഭവം വിവാദമായോടെ ഇന്നലെ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത യോഗം സ്ത്രീകള്‍ ബഹിഷ്കരിക്കുകയായിരുന്നു. കുളത്തില്‍ മത്സ്യം നിക്ഷേപിക്കാനുള്ള നീക്കം തടയുമെന്ന് നിഷശിവദാസും മോഹനനും പറഞ്ഞു. വാര്‍ഡ് അംഗത്തിന്റെ നടപടി സുതാര്യമല്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. കുളത്തിന് ചുറ്റും ഔഷധച്ചെടികളുടെയും ഉദ്യാനത്തിന്റെയും ഉദ്ഘാടനം ആഘോഷപൂര്പ്പം നടത്തിയെങ്കിലും യാതൊരു തുടര്‍നടപടികളും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: