വൈക്കം: ഗായത്രി വീണയില്‍ വിസ്മയം സൃഷ്ടിച്ച് വൈക്കം വിജയലക്ഷ്മി വേദി കീഴടക്കി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ കുമാരി വിജയലക്ഷ്മി വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി.മുരളീധരന്റെയും പി.കെ.വിമലയുടെയും മകളാണ്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ സംഗീതത്തിലൂടെ കാഴ്ചയില്ലായ്മയുടെ പരിമിതികളെ മറികടന്ന് വൈക്കം ചാത്തന്‍കുടി ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. വൈക്കം സുമടീച്ചര്‍, മാവേലിക്കര പൊന്നമ്മാള്‍, നെടുമങ്ങാട് ശിവാനന്ദന് തുടങ്ങിയവര്‍ ഗുരുക്കന്മാരായി. ആറര വയസില്‍ യേശുദാസിനെ കണ്ട് ദക്ഷിണ സമര്‍പ്പിച്ചു. കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ടവീണയില് പാട്ട് വായിക്കാന്‍ പഠിച്ചു വിജയലക്ഷ്മി. ഇതുകണ്ട് അച്ചന് മുരളിയാണ് ഒറ്റക്കമ്പി വീണ നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് അതിലായിരുന്നു വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പിവീണയ്ക്ക് ഗായത്രിവീണയെന്ന പേര് നല്‍കിയത് കുന്നക്കുടി വൈദ്യനാഥനാണ്. ഗായത്രി വീണയില്‍ വിജയലക്ഷ്മി കച്ചേരി നടത്താന്‍ തുടങ്ങിയിട്ട് 18 വര്‍ഷം പിന്നിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: