മാതൃഭാഷയും സംസ്കാരവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ലോകത്തില്‍ പലരും മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നവരാണ്. തമിഴനും കര്‍ണാടകക്കാരനും ബംഗാളിക്കുമൊക്കെ സ്വന്തം ഭാഷ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ലോകത്തിലെ എല്ലാ കോണിലും മലയാളികള്‍ ഒറ്റക്കും കൂട്ടമായും പണ്ടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. അവിടെയൊന്നും ഒരു ‘മലയാളം’ സ്ഥാപിക്കാന്‍ അവന് സാധിച്ചിട്ടില്ല. ചെന്നുപെട്ട നാടിന്റെ പേര് സ്വീകരിച്ച് സ്വയം മാറുകയായിരുന്നു. ചിലരുടെ പേരുകള്‍ നോക്കാം പാരീസ് വിശ്വനാഥന്, ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍, കുവൈറ്റ് ചാണ്ടി; ദുബായി ഉണ്ണി…
മലയാളിയും തമിഴനും തമ്മില്‍ ഒരു താരതമ്യവുമില്ല. അവന് തിരുക്കുറല്‍ തൊട്ടുവന്ദിക്കുന്നു. എവിടെ ചെന്നാലും തമിഴനായി തന്നെ ജീവിക്കുന്നു. കുടുംബത്തില്‍ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും തമിഴ്തന്നെ സംസാരിക്കുന്നു. ശ്രീലങ്കയിലേക്കോ മലേഷ്യയിലേക്കോ കുടിയേറിയാലും അവന് പഴയ വേലുച്ചാമിയായിതന്നെ തലയുയര്ത്തിനില്ക്കും. എന്നാല്‍ മലയാളിയുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. മലയാളി വീടും നാടും വിടുന്നതോടെ സ്വയം മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു. മലയാളം എന്ന ഭാഷയോ കേരളം എന്ന ദേശമോ അവന് വൈകാരികമായ ഒരനുഭവമല്ല. ഭാഷാപരമ്പര്യത്തെക്കുറിച്ചുള്ള ബോധം നമ്മുടെ കുട്ടികള്‍ക്കില്ല. തുഞ്ചെഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടെയും ചെറുശ്ശേരിയുടെയും കൃതികള്‍ എത്രപേര്‍ വായിച്ചുകാണും.
ഒടുവില്‍, ഒരിക്കലും വരില്ലെന്ന് കരുതിയ മലയാള സര്‍വകലാശാലയും ഭാഷക്ക് ശ്രേഷ്ഠപദവിയും യാഥാര്‍ത്ഥമാവുകയാണ്. മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഇതിനകം ശ്രേഷ്ഠഭാഷാപദവി ലഭിച്ചുകഴിഞ്ഞു. ഈ പദവി ഭാഷക്ക് ലഭിക്കുവാന്‍ 2000 വര്‍ഷത്തെ പഴക്കം വേണം. ഇത്രയും പഴക്കം അവകാശപ്പെടാനില്ലാത്തതിനാല്‍ ഇക്കാര്യം പറഞ്ഞുകൊണ്ടുതന്നെ നമ്മുടെ അപേക്ഷ മൂന്നുതവണ നിരസിക്കപ്പെട്ടിരുന്നു.
തമിഴനും മലയാളത്തിനും മുമ്പ് ഒരു പൂര്‍വ ദ്രാവിഡ ഭാഷയുണ്ടായിരുന്നെന്നും തമിഴിന് ക്ലാസിക്കല്‍ പദവി നല്കുമ്പോള് അത് മലയാളത്തിനും മുമ്പ് ഒരു പൂര്‍വ ദ്രാവിഡഭാഷയുണ്ടായിരുന്നെന്നും തമിഴന് ക്ലാസിക്കല്‍ പദവി നല്കുമ്പോള് അത് മലയാളത്തിന് അവകാശപ്പെട്ടതാണെന്നും പ്രശസ്ത ചരിത്രഗവേഷകനായ ഡോ. എം.ജി.എസ്. നാരായണന്റെ വാദം അംഗീകരിക്കപ്പെട്ടതോടെയാണ് മലയാളത്തിന് ഈ പദവി ലഭിച്ചത്.
മലയാളത്തിനായി ഒരു സര്‍വകലാശാലക്കുവേണ്ടി 75 വര്‍ഷം മുമ്പെ, 1937 ല്‍ ശ്രീമൂലം പ്രജാസഭയില്‍ പ്രമേയം അവതരിപ്പിച്ചത് ടി.ടി. കേശവന് ശാസ്ത്രിയായിരുന്നു. അധഃസ്ഥിത വിഭാഗത്തില്‍ ജനിച്ച കേശവന്‍ശാസ്ത്രി പത്തനംതിട്ടയിലെ പുല്ലാട് സ്വദേശിയാണ്. 76 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല; മലപ്പുറം ജില്ലയിലെ തിരൂരില്‍ ആതവനാട്ടില്‍ 100 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിതമാവുകയാണ്. കേരളപ്പിറവി ദിനത്തില്‍ അതിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടു. വൈസ്ചാന്‍സലറായി കെ. ജയകുമാറിനെ നിയമിച്ചതും ശുഭോദര്‍ക്കമായ കാര്യമാണ്. മാതൃഭാഷാ സര്‍വകലാശാലയില്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമെന്ന അപമാനം തല്ക്കാലം ഒഴിവാക്കിക്കിട്ടി. സംസ്ഥാനത്തെ എട്ടാമത്തെ സര്‍വകലാശാലയാണ് മലയാളം സര്‍വകലാശാല. ഇന്ത്യയിലെ ആദ്യത്തെ ഭാഷാമ്യൂസിയം 2008 ഒക്ടോബറില്‍ തുഞ്ചന്‍പറമ്പില്‍ ആരംഭിച്ചിരുന്നു. മ്യൂസിയത്തില്‍നിന്നും ഭാഷാസ്നേഹികള്‍ക്ക് മലയാളഭാഷയുടെ സമസ്ത വിവരങ്ങളും ലഭിക്കും.
ആശയങ്ങള്‍ പരസ്പരം കൈമാറുവാന്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് ഭാഷ. ഭാഷയുടെ പ്രവര്ത്തനഭാഗമാണ് പറച്ചില് (ഭാഷണം), കേള്‍ക്കല്‍ (ശ്രവണം), മനസിലാക്കല്‍ (ഗ്രഹണം) എന്നിവ. 42,000 വര്‍ഷങ്ങള്‍ക്ക് മുമ്പെ പ്രാചീന ശിലായുഗത്തിന്റെ ആരംഭത്തില്‍ ഇറാനിയന്‍ പീഠഭൂമിയില്‍ വസിച്ചിരുന്ന പ്രാചീന മനുഷ്യര്‍ വാമൊഴിയെ ഉപയോഗിച്ചിരുന്നു.
നമ്മുടെ ഭാഷക്ക് എന്ത് പ്രായം വരും? എഴുത്തച്ഛന്റെ കൃതി മുതല്‍ കണക്കാക്കിയാല്‍ മലയാളത്തിന് 500 വര്‍ഷത്തെ പഴക്കമേ കാണൂ. കോവളം കവി, നിരണംകവി, ആഴ്വാരന്മാര്, ഇളങ്കോവടികള്‍- ഇങ്ങനെ ചിന്തിക്കുമ്പോള്‍ ആയിരത്തിലേറെ വര്‍ഷത്തെ പഴക്കം കാണും. എന്നാല്‍ സംഘകാല സാഹിത്യം തമിഴനും മലയാളിക്കും അവകാശപ്പെട്ടതാണെന്ന് വരുമ്പോള്‍ 2000 ലേറെ പഴക്കമുണ്ടാകും. മലയാളത്തിന്റെ മാതൃഭാഷ സംസ്കൃതവും തമിഴുമാണ്. എഡി 825 നുശേഷം കേരളത്തില്‍ പെരുമാള്‍ ഭരണം അവസാനിച്ചിരുന്നു. ആ കാലങ്ങളില്‍ പാണ്ടിനാട്ടുകാരായിരുന്ന പെരുമാക്കന്മാര് തമിഴ് സംസ്കാരവും വിദ്യാഭ്യാസരീതിയും കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടുവരെ കേരളത്തില്‍ പ്ര്ഢ സാഹിത്യകൃതികളൊന്നും ഉണ്ടായിരുന്നില്ല.
കൊല്ലവര്‍ഷാരംഭത്തിന് മുമ്പ് മലയാളം ഉണ്ടായിരുന്നില്ല. എന്താണ് കൊല്ലവര്‍ഷം, കേരളത്തിന്റെ സ്വന്തം മലയാള കലണ്ടര്‍! മലയാളിയുടെ സ്വന്തം കാലഗണനാരീതി. ഒരുകാലത്ത് പ്രത്യേകിച്ച് ഹിന്ദുക്കള്‍ സുപ്രധാന കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് കൊല്ലവര്ഷ കലണ്ടര്‍ പ്രകാരമായിരുന്നു. ജ്യോതിശാസ്ത്രവുമായി കൊല്ലവര്‍ഷത്തിന് അഭേദ്യമായ ബന്ധമുണ്ട്. എഡി 825 ലാണ് കൊല്ലവര്‍ഷം ആരംഭിച്ചത്. കൊളോണിയല്‍ വാഴ്ചക്കാലത്ത് ഉണ്ടായ ക്രിസ്തുവര്‍ഷത്തിന്റെ അതിപ്രസരത്തില്‍, കുതിച്ചുപായലില്‍ കൊല്ലവര്‍ഷത്തിന്റെ പ്രചാരം വളരെ കുറഞ്ഞു.
പൂര്‍വ മലയാളം രൂപപ്പെട്ടുവന്നത് കോലത്തുനാട്ടില്നിന്നാണത്രെ! (ഉത്തര കേരളം). എഡി 12-ാം നൂറ്റാണ്ടിലാണ് രാമചരിതം എഴുതപ്പെട്ടത്. 1872 ലാണല്ലോ ഭാഷക്ക് ഒരുത്തമ നിഘണ്ടുവും വ്യാകരണവും ലഭിച്ചത്. മറ്റൊരു ചരിത്രനിധിയായി വിശേഷിപ്പിക്കുന്ന പയ്യന്നൂര്‍ പാട്ടുകള്‍ രാമചരിതത്തെക്കാള്‍ പഴക്കമുള്ളതാണ്. ഈ അപൂര്‍വകൃതി ജര്‍മനിയിലെ ട്യുബിണ്ടന് സര്‍വകലാശാലാ ലൈബ്രറിയില്‍നിന്നും നമ്മുടെ ഭാഷാശാസ്ത്രജ്ഞന്മാര് (ഡോ. സ്കറിയ ഉള്‍പ്പെട്ട സംഘം) പരിശോധിച്ച് കണ്ടെത്തുകയും മുദ്രണം ചെയ്യുകയുമുണ്ടായി.
പയ്യന്നൂര്‍ പാട്ടും തലശ്ശേരി രേഖകളും ഓണപ്പാട്ടും തച്ചോളിപ്പാട്ടും അഞ്ചി ജ്ഞാനപ്പാനയും ഉള്‍പ്പെട്ട ഒട്ടേറെ താലിയോലകളും മറ്റും രേഖകളും ഉള്‍പ്പെട്ട ഭാരിച്ച കെട്ടുകള്‍ കപ്പലില്‍ ഗുണ്ടര്‍ട്ട് ജര്‍മ്മനിയിലേക്ക് കൊണ്ടുപോയിരുന്നു. പയ്യന്നൂര്‍ പാട്ടിന്റെ കാലം പതിമൂന്നാം നൂറ്റാണ്ടാണെന്ന് മഹാകവി ഉള്ളൂര്‍ കണ്ടെത്തിയിരുന്നു. ഈ ഗ്രന്ഥം ‘ഗോത്രസ്മരണകളുണര്‍ത്തുന്ന ദ്രാവിഡ പുരാണം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. കേരളത്തില്‍ കുടിയേറി പാര്‍ത്ത ഒരു ചെട്ടിയുടെയും അയാളുടെ മലയാളിയായ ഭാര്യയുടെയും മകന്റെയും ഒരു കപ്പല്‍യാത്രയുടെയും മറ്റ് വിവരണങ്ങളാണ് പയ്യന്നൂര്പാട്ടിലുള്ളത്.
കണ്ണൂര്‍ ചിറക്കല്‍ രാജവംശത്തിലെ വലിയരാജാവിന്റെ ഗ്രന്ഥശേഖരത്തില്‍ ഒട്ടേറെ അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. രാമചരിതത്തിന്റെ അപൂര്‍ണമായ ഒരു കൃതി വലിയ രാജാവ് മഹാകവി ഉള്ളൂരിന് നല്‍കിയിരുന്നു. ഈ ഗ്രന്ഥപ്പുരയുടെ പൂമുഖത്തിരുന്നാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്. മലയാളഭാഷയിലെ ഏറ്റവും പഴയ പദ്യകൃതി ‘വൈശികതന്ത്ര’മാണെന്നും ഗദ്യത്തില്‍ ‘കൗടലീയവും’ പാട്ടുവിഭാഗത്തില്‍ മണിപ്രവാളവുമാണെന്ന് അഭിപ്രായമുണ്ട്. മലയാളത്തെ ചെന്തമിഴില്‍നിന്നും മോചിപ്പിച്ചത് കണ്ണശ്ശ കവികളായ മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര് എന്നിവരായിരുന്നു. എഴുത്തച്ഛന്റെ കാലത്താണ് മലയാളഭാഷയുടെ നവോത്ഥാനം ആരംഭിച്ചത്. മലയാളഭാഷക്ക് വ്യാകരണത്തിന്റെ വഴിയൊരുക്കിയത് കേരളപാണിനി എ.ആര്. രാജരാജവര്‍മ്മയാണ്. രാമചരിതം ഭാഷാക്ടലീയം, കണ്ണശ്ശരാമായണം, ഭാഷ ഭഗവദ്ഗീത, രത്നമാല, കൃഷ്ണഗാഥ, രാമായണം ചമ്പു, ഉണ്ണിനീലി സന്ദേശം എന്നിവയെല്ലാം ഭാഷയുടെയും സാഹിത്യത്തിന്റെയും ക്ലാസിക്കല്‍ സ്വഭാവം ഉള്‍ക്കൊള്ളുന്നവയാണ്.
ലോകത്ത് സംസാരിക്കുന്നവരുടെ എണ്ണംകൊണ്ട് 30-ാമത്തെ സ്ഥാനം മലയാളത്തിന്റേതാണ്. ഇന്ത്യയില്‍ ഏകദേശം 1652 ഭാഷകളുണ്ട്. ഭരണഘടനയുടെ 8-ാം ഷെഡ്യൂളില്‍ 22 ഭാഷകളാണ് അംഗീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാന് നിലവില്‍ വന്നപ്പോള്‍ ഉറുദുവിനോടൊപ്പം ബംഗാളി ഭാഷയും ഔദ്യോഗികമായി അംഗീകരിക്കാന്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ പ്രശസ്ത ഡാക്ക സര്‍വകലാശാലയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വെടിയേറ്റ് മരിക്കുകയുണ്ടായി. 1956 ല്‍ സമരം വിജയിച്ചു. ബംഗാളിയും ഔദ്യോഗിക ഭാഷയാണെന്ന് അംഗീകരിക്കപ്പെട്ടു. പിന്നീട് ബംഗ്ലാദേശ് എന്ന രാഷ്ട്രപിറവിക്കു പോലും ഈ ഭാഷാ പ്രക്ഷോഭം വഴിയൊരുക്കി.
മാതൃഭാഷ പഠിക്കാതെ ബിരുദം നേടാവുന്ന ഏക സംസ്ഥാനം കേരളമാണ്. മലയാളത്തിന്റെ ജന്മനാട്ടില് രണ്ടാംകിടയായി മാറിക്കൊണ്ടിരിക്കെയാണ് ഈ ശ്രേഷ്ഠപദവി കൈവന്നിരിക്കുന്നത്. കവി കുഞ്ഞുണ്ണിമാഷ് പണ്ട് പരിഹസിച്ചതുപോലെ ജനിക്കുന്നതിന് മുമ്പ് തന്നെ മക്കള്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ ഭാര്യയുടെ പ്രസവംതന്നെ ഇംഗ്ലണ്ടിലേക്ക് മാറ്റിയ മനോഭാവമാണ് മലയാളി പുലര്‍ത്തുന്നത്. തമിഴ്ഭാഷ ഒന്നാംഭാഷയായി മാറ്റാന്‍; കോടതിയില്‍ ചോദ്യം ചെയ്യാന്‍ പോലും അസാധ്യമാം വിധം ഒരു ബില്ലായി അസംബ്ലിയില്‍ അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ കൊളോണിയല്‍ അടിമത്ത മനോഭാവം ഇന്നും മലയാളിയില്‍ രൂഢമൂലമായി നിലകൊള്ളുന്നു.
ഇംഗ്ലീഷ് പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ മറ്റ് ഭാഷയെക്കാള്‍ അത് മേല്‍ത്തരമെന്ന് പറയരുത്. ഇംഗ്ലീഷ് ഔദ്യോഗികഭാഷയായ 56 രാജ്യങ്ങളില്‍ ഭൂരിപക്ഷവും ബ്രിട്ടന്റെ കോളനിയായിരുന്നു. ഔദ്യോഗികമായി ശ്രേഷ്ഠപദവി വെറുമൊരു അലങ്കാരവസ്തു മാത്രമാണ്. അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കാന്‍ ആ ശ്രേഷ്ഠത നമ്മള് സംഭാഷണത്തിലും വിദ്യാഭ്യാസരംഗത്തും എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തണം. നീതിന്യായ രംഗത്തും എല്ലാ ഭരണകാര്യങ്ങളിലും മലയാളം ഉപയോഗപ്പെടുത്തണം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ 6000 ഭാഷകളില്‍ പാതിയെങ്കിലും അപ്രത്യക്ഷമാകുമത്രെ! ഇങ്ങനെ ഒരു ദുര്‍ഗ്ഗതി മലയാളത്തിനുണ്ടാകാതിരിക്കാന് ശ്രേഷ്ഠപദവിയും സര്‍വകലാശാലയും ഉപയുക്തമാകട്ടെ. ഭാഷ മരിക്കുകയെന്നത് ഒരു സംസ്കാരത്തിന്റെ ചരമഗീതമാണ്. വിലപ്പെട്ട നാട്ടറിവും ശാസ്ത്രവും സാഹിത്യവും അതോടെ സംസ്കരിക്കപ്പെടും.
“മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്ത്ത്യന് പെറ്റമ്മ തന് ഭാഷ താന്‍….”
വള്ളത്തോളിന്റെ ഈ വരികള്‍ നാം നെഞ്ചേറ്റേണ്ടതാണ്.
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: