പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പ്രഖ്യാപിച്ച നേതൃനിര പാര്‍ട്ടിക്കും രാജ്യത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്നതാണ്. പാര്‍ട്ടി നയരൂപീകരണ സമിതിയിലേക്ക് ആറ് വര്‍ഷത്തിനുശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയത് രാഷ്ട്രീയ നിരീക്ഷകര്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും മോദി അംഗമായി. ബിജെപി പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് മുന്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസിനെ ദേശീയ സെക്രട്ടറിയായും മഹിളാമോര്‍ച്ച പ്രസിഡന്റും ഉജ്ജ്വല വാഗ്മിയുമായ ശോഭാ സുരേന്ദ്രനെ നിര്‍വാഹകസമിതി അംഗമായും തെരഞ്ഞെടുത്തിരിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് സംഘടനാ നേതൃത്വം പുനഃസംഘടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം. മോദി പാര്‍ട്ടിയുടെ തലപ്പത്തേക്ക് ആനയിക്കപ്പെട്ടപ്പോള്‍ ഗുജറാത്തില്‍ മൂന്നുതവണ അടുപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കിയതിന്റെ ബഹുമതിയായി അത് വിലയിരുത്തപ്പെടുന്നു. ഭാരവാഹി പട്ടികയില്‍ ഗുജറാത്തില്‍നിന്നുതന്നെയുള്ള അമിത് ഷാ, മനേക ഗാന്ധിയുടെ മകനും യുപി രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരവുമായ വരുണ്‍ ഗാന്ധി എന്നിവരും ജനറല്‍ സെക്രട്ടറിമാരായപ്പോള്‍ തീപ്പൊരി നേതാവ് ഉമാ ഭാരതി വൈസ് പ്രസിഡന്റായും അവരോധിക്കപ്പെട്ടു.
പന്ത്രണ്ട് വൈസ് പ്രസിഡന്റുമാരും പത്ത് ജനറല്‍ സെക്രട്ടറിമാരും പന്ത്രണ്ടംഗ പാര്‍ലമെന്ററി ബോര്‍ഡും പത്ത് കേന്ദ്ര ഇലക്ഷന് കമ്മറ്റിയുമടങ്ങുന്ന പുതിയ ടീമില്‍ പതിനഞ്ച് സെക്രട്ടറിമാരും ഏഴ് വക്താക്കളുമാണുള്ളത്. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജോര്‍ജ് കുര്യന് എന്നിവര്‍ നിര്‍വാഹകസമിതിയിലെ സ്ഥിരം ക്ഷണിതാക്കളായതും കേരളത്തിനുള്ള അംഗീകാരമായി. യുപി എംപിയായ വരുണ്‍ ഗാന്ധിയുടെ പുതിയ നിയോഗം യുപിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. പാര്‍ട്ടിക്ക് ഗ്ലാമര്‍ നല്കി ചലച്ചിത്രതാരങ്ങളായ ഹേമമാലിനി, ശത്രുഘ്നന്‍ സിന്‍ഹ, വിനോദ് ഖാന്ന, ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു എന്നിവര്‍ എണ്‍പതംഗ ദേശീയ നിര്‍വാഹകസമിതിയുടെ ഭാഗമായി. രാജ്നാഥ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വടവൃക്ഷമായ അടല്‍ബിഹാരി വാജ്പേയി, കരുത്തനായ എല്‍.കെ.അദ്വാനി, വെങ്കയ്യ നായിഡു എന്നിവര്‍ അംഗങ്ങളാണ്. രവിശങ്കര്‍ പ്രസാദ്, സദാനന്ദ ഗൗഡ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി. മോദിയുടെയും മറ്റും വരവോടെ ബിജെപിക്ക് പുതിയ പ്രതിഛായ കൈവന്നിരിക്കുകയാണ്. ഗുജറാത്തിലെ സര്‍വ്വതല വികസനം നരേന്ദ്രമോദിയെ ലോകമെമ്പാടും വികസനത്തിന്റെ വക്താവും പ്രയോക്താവും ആക്കിയിരിക്കുന്നു. അമേരിക്കയില്‍പോലും മോദിയുടെ വികസനമന്ത്രത്തിന് അംഗീകാരം ലഭിച്ചു. വികസനത്തിലൂന്നിയുള്ള മോദിയുടെ പ്രസംഗങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ച് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവയ്പിന് ആക്കം കൂട്ടുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കാലഹരണപ്പെട്ട വികസന നയങ്ങള്‍ പാവങ്ങള്‍ക്ക് പട്ടിണി മാത്രം നല്കി കോര്‍പ്പറേറ്റുകള്‍ക്ക് തടിച്ചുകൊഴുക്കാനുള്ള അവസരമൊരുക്കുന്നതാണ്. കേന്ദ്ര ബജറ്റും കേരള ബജറ്റും ജനങ്ങള്‍ക്ക് കാര്യമായി ഒന്നുംതന്നെ നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. ഗുജറാത്തില്‍ അനായാസേന വികസനം കൊണ്ടുവന്ന നരേന്ദ്രമോദിയുടെ പാര്‍ട്ടിയിലെ പുതിയ സ്ഥാനലബ്ധി അദ്ദേഹത്തിന്റെ ചോരയ്ക്കുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ്. അമേരിക്കയുടെ വികസനനയം, ചെറുകിട വ്യാപാരികളെ നശിപ്പിക്കാന്‍ ലക്ഷ്യമിടുന്ന എഫ്ഡിഐ, ജനങ്ങളെ ദുരിതത്തിലാക്കുന്ന സബ്സിഡി നിര്‍ത്തല്‍, കെഎസ്ആര്‍ടിസിയെയും മറ്റും കട്ടപ്പുറത്താക്കുന്ന ഡീസല്‍ വിലവര്‍ധന, നിത്യോപയോഗ സാധനങ്ങളുടെ വിലക്കുതിപ്പ് മുതലായവ മന്മോഹന് സര്‍ക്കാരിന്റെ പ്രതിഛായ പാടെ തകര്‍ത്തിരിക്കുന്നു. അതോടൊപ്പം ഇന്ത്യയെ ഇറ്റലിയുടെ സാമന്തരാജ്യമാക്കുന്ന കടല്‍ക്കൊലക്കേസ്, ആയുധ ഇടപാട് കോഴ, ഹെലികോപ്ടര്‍ കോഴ മുതലായവയും പ്രധാനമന്ത്രിയെ ഇറ്റലിക്കാരിയായ സോണിയാഗാന്ധി തന്റെ കൈയിലെ വെറും പാവയാക്കുകയാണെന്ന സത്യവും പകല്‍പോലെ വ്യക്തമായിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ബിജെപിയെപ്പോലെ വികസനോന്മുഖവും അഴിമതിവിരുദ്ധവുമായ ഒരു പാര്‍ട്ടിയുടെ ഭരണനേതൃത്വമാണ് ഇന്ത്യക്ക് ആവശ്യം. ബിജെപി അധ്യക്ഷന്‍ പ്രഖ്യാപിച്ച പുതിയ നേതൃനിര കോണ്‍ഗ്രസിന് ബദല്‍ ബിജെപിയാണെന്ന ജനവിശ്വാസത്തിന് ഒരിക്കല്‍ക്കൂടി അടിവരയിടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: