യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ പുറത്തുവിടുന്ന കണക്കുകള്‍ തെളിയിക്കുന്നത് ഇവിടെ ക്രിമിനല്‍വല്‍ക്കരണം കൂടിവരികയാണെന്നാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയ വിവരമനുസരിച്ച് കേരളത്തില്‍ ബലാല്സംഗങ്ങള്, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ബലാല്‍സംഗങ്ങള്‍ക്ക് വിധേയമാവുന്ന സംഭവങ്ങള്‍ കൂടിവരികയാണ്. മറ്റൊരു കണക്കുപ്രകാരം റോഡപകടങ്ങളുടെയും അവയില്‍ മരിക്കുന്നവരുടെയും അംഗഭംഗപ്പെടുന്നവരുടെയും എണ്ണവും വര്‍ധിക്കുന്നു.
തിങ്കളാഴ്ചയുണ്ടായ റോഡപകടങ്ങളില്‍ മലപ്പുറത്തുനിന്ന് വിനോദയാത്രക്ക് പോയ കുട്ടികള്‍ മരിച്ചിരുന്നു. ഇപ്പോള്‍ യുഡിഎഫ് ഭരണത്തില്‍ ഇതുവരെ 14894 കേസുകള്‍ ആണ് ഭവനഭേദനങ്ങളും കവര്‍ച്ചകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 8251 മോഷണങ്ങളും 5176 ഭവനഭേദനങ്ങളും നടന്നു. ഇതെല്ലാം സ്വാഭാവികമായി ഉയര്‍ത്തുന്ന ചോദ്യം ഇവിടെ ഭരണമുണ്ടോ എന്നല്ലേ? മുന്നണി ബന്ധങ്ങള്‍ തന്നെ ആടിയുലഞ്ഞ് നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ അതിജീവനത്തിനുള്ള കഠിനശ്രമത്തിനിടയില്‍ ജനജീവിതം ദുരിതമയമാകുന്നതിന് പരിഹാരം കാണാന്‍ സമയം പോലും കണ്ടെത്തുന്നില്ല. ചൊവ്വാഴ്ച്ച ശരിക്കും ദുഃഖചൊവ്വയായത് കര്‍ണാടകത്തില്‍ ആറ് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചതും സൗദിയിലെ തീപിടിത്തത്തില്‍ ഏഴുപേര്‍ വെന്തുമരിച്ചതും പേരാമ്പ്രയില്‍ പിതാവിന്റെ മുമ്പില്‍ വിദ്യാര്‍ത്ഥി ബസ് തട്ടി മരിച്ചതും മറ്റും കാരണമാണ്. റോഡ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കാന്‍ സംയുക്തയോഗം വിളിക്കുമെന്ന അധര വ്യായാമം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇതിനിടയില്‍ മന്ത്രിമാര്‍ അഴിമതി ആരോപണവും നേരിടുന്നു. എക്സൈസ്മന്ത്രി നിരന്തരം അഴിമതി ആരോപണം നേരിടുന്ന വ്യക്തിയാണ്. അനധികൃത ബാറുകള്‍ അനുവദിച്ചതിലും-14 എണ്ണം ദേശീയപാതയില്‍ നല്‍കിയതുള്‍പ്പെടെ-മദ്യക്കുപ്പികളിലെ ഹോളോഗ്രാം നിര്‍മ്മിക്കാനുള്ള കരാര്‍ സി-ഡിറ്റിനെ ഒഴിവാക്കി കര്‍ണാടക കമ്പനിക്ക് നല്‍കാനുള്ള നീക്കവും അഴിമതി ഗന്ധം വമിക്കുന്നു. കേരളത്തില്‍ മഴ നിന്ന് കണ്ണീര്‍മഴ പൊഴിയുമ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥയില്‍ 14894 ഭവനഭേദനങ്ങള്‍ നടന്നിരിക്കുന്നത്. 229 വീടുകളും 54 വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്ന് മാത്രമല്ല, ആരാധനാലയങ്ങളിലെ മോഷണം സംബന്ധിച്ചും 549 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊതുസ്ഥലത്തെ പിടിച്ചുപറി കേസുകള്‍ 1250 ആണ്. പകല്‍സമയത്തെ ഭവനഭേദനം 1933 എണ്ണമാണ്.
കുറ്റകൃത്യങ്ങളുടെ സ്വന്തം നാടാകുന്ന കേരളത്തില്‍, നിയമസംരക്ഷണം ഉറപ്പുവരുത്തേണ്ട പോലീസുകാര്‍ വരെ നിയമലംഘകരായി മാറിയിരിക്കുന്നു. മണിചെയിനുമായി ബന്ധപ്പെട്ട് 245 കേസുകള്‍, ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 264 കേസുകള്‍, ജോലി വാഗ്ദാനം ചെയ്ത് 295 തട്ടിപ്പ് കേസുകള്‍, കുട്ടികളെ തട്ടിക്കൊണ്ടുപോയ 302 കേസുകള്‍ ഇങ്ങനെ നീളുന്നു ക്രിമിനല്‍വല്‍ക്കരണത്തിന്റെ പട്ടിക.
ഇതിന് പുറമെയാണ് ഭീകരവാദ കേസുകള്‍ എന്ന് സംശയിക്കപ്പെടുന്നവ. 219 പേരാണ് സ്ഫോടകവസ്തുക്കളുമായി പിടിയിലായത്. കള്ളനോട്ട് കേസില്‍ 115 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കള്ളനോട്ട്, കുഴല്‍പ്പണം- എന്തെല്ലാം തട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറുന്നു. ഇവിടത്തെ ആഭ്യന്തരമന്ത്രിക്ക് ഒരു ചാനല്‍ ബെസ്റ്റ് മിനിസ്റ്റര്‍ പദവി നല്‍കിയത് ഈ കണക്കുകള്‍ ശ്രദ്ധിക്കാതെയാകണം. യുഡിഎഫ് ഭരണത്തില്‍ ബെസ്റ്റ് മിനിസ്റ്റര്‍ എന്ന സങ്കല്പ്പത്തിന് ഇടമില്ല. എല്ലാം കള്ളനാണയങ്ങളോ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്, തേന്‍വാക്കുകള്‍ പൊഴിഞ്ഞ്, ഒരിക്കലും നടപ്പിലാകാത്ത വാഗ്ദാനങ്ങള്‍ നല്കി അധികാരത്തില്‍ കയറുന്നവരാണ്. ബജറ്റ് പ്രഖ്യാപനം പോലും പ്രായോഗികതലത്തില്‍ വരുന്നില്ലെന്ന് കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഈ നിസ്സംഗത, ഭരണശേഷിയില്ലായ്മയും അനാസ്ഥയും ഇടതു-വലത് ഭേദമെന്യേ അരങ്ങേറുമ്പോഴും എന്തുകൊണ്ട് മലയാളികള്‍ പ്രതികരിക്കുന്നില്ല എന്ന ചോദ്യം വലിയ അക്ഷരങ്ങളില്‍തന്നെ ഉയരുന്നു. മാഫിയകള്‍ക്ക് വിധേയമായ ഒരു സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം പൊതുനിരത്തുകളില്‍ പ്രകടനം നടത്തിയവരെ കേസില്പ്പെടുത്തുന്നതില് ഒതുങ്ങുകയാണോ? ഇതുവരെ 2,81,447 പേര്‍ക്കെതിരെയാണ് പ്രകടനം നടത്തിയതിന് കേസ് ചാര്‍ജ് ചെയ്തത്; പാര്‍ട്ടിഭേദമെന്യേ! പ്രതികരണത്തിനും ഇവിടെ ചങ്ങലയാണ്. പിന്നെ എങ്ങനെ, ആര് നിയമസുരക്ഷ ഉറപ്പാക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: