“വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ലത്രെ” എന്ന് കുട്ടിക്കാലത്ത് കേട്ട് ഉരുവിട്ടിരുന്നത് ഇപ്പോള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്.
സമൃദ്ധമായ ഇടവപ്പാതിയും തുലാവര്‍ഷവും ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് മഴ തുലോം കുറഞ്ഞ് ഇടവപ്പാതിയും തുലാവര്‍ഷവും ഇല്ലാത്ത തരത്തില്‍ കാലാവസ്ഥാ വ്യതിയാനം വന്നുകഴിഞ്ഞു. ലക്ഷക്കണക്കിന് കിണര്‍ കേരളത്തില്‍ ഓരോ ജില്ലകളിലും ഉണ്ടായിരുന്നു. കിണര്‍ വെള്ളം ഉപയോഗിക്കാതായത് പൈപ്പ് വെള്ളം സുഗമമായി ലഭ്യമായതോടെയാണ്. ഇലക്ട്രിഫിക്കേഷന് വന്നപ്പോള്‍ മോട്ടോര്‍ വച്ച് വെള്ളമടിക്കുന്ന രീതിയിലേക്ക് ജനം തിരിഞ്ഞു. തേക്കുകൊട്ടയും തൊട്ടിയും കയറും ചാടും എല്ലാം അപ്രത്യക്ഷമായി. കിണറുകളും കുളങ്ങളും വേനല്‍ക്കാലങ്ങളില്‍ വറ്റിച്ച് വെടിപ്പാക്കുന്ന രീതിയും ഇല്ലാതായതോടെ കിണറുകളും കുളങ്ങളും പൊട്ടക്കിണറുകളും പൊട്ടക്കുളങ്ങളും (ഉപയോഗശൂന്യമായവയെ അങ്ങനെയാണ് പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്നത്) ആയി.
പക്ഷെ കാലം മാറിയതോടെ കിണറുകളും കുളങ്ങളും പെട്ടെന്ന് സാംഗത്യം നേടുകയാണ്. ഇപ്പോള്‍ കിണറില്‍ ഉപയോഗശൂന്യമായ മരുന്നുകള്‍ നിക്ഷേപിച്ചതിനെതിരെ ഗ്രാമവാസികള്‍ പ്രക്ഷോഭത്തിലായതും കിണര്‍വെള്ളത്തെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നതിനാലാണ്. തുള്ളിവെള്ളം പോലും തരാത്ത പൈപ്പിന് മുന്നില്‍ കുടങ്ങള്‍ ക്യൂവില്‍ ഇരിക്കുന്നു. വല്ലപ്പോഴും വരുന്ന ടാങ്കര്‍ലോറിയുടെ മുന്നിലേക്ക് സ്ത്രീകള്‍ പരക്കം പായുന്നു.
പണ്ട് ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്നപ്പോള്‍ വിനോദസഞ്ചാര മേഖലയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് വിദേശസഞ്ചാരികളുടെ അഭിമുഖം എടുക്കുമ്പോള്‍, അവര്‍ക്ക് കേരളത്തെപ്പറ്റിയുള്ള അഭിപ്രായം ചോദിക്കുമ്പോള്‍ വളരെ ആവേശത്തോടെ അവര്‍ പറയാറുള്ളത് മലയാളിയുടെ വൃത്തിയെപ്പറ്റിയാണ്. അതിന് കാരണം നമ്മുടെ ശുചിയായ വെള്ള വസ്ത്രങ്ങളും രണ്ടുനേരത്തെ കുളിയും മറ്റുമാണ്. ഇന്ന് ഒരു നേരം കുളിക്കാന്‍ പോയിട്ട് കുടിക്കാന്‍ പോലും വെള്ളമില്ല. ഇന്ന് സ്ത്രീകള്‍ (ജീവിതദുരിതവും ഭാരവും എന്നും സ്ത്രീകളുടെ കുത്തകയാണല്ലൊ) ആശ്രയിച്ചുതുടങ്ങിയിരിക്കുന്നത് പാറമടകളെയാണ്. പണ്ട് പൈപ്പ് വെള്ളം അനിശ്ചിതമാകുന്ന സമയത്ത് ജനങ്ങള്‍ ടാങ്കര്ലോറികളെയാണ് ആശ്രയിച്ചിരുന്നത്. (ഇന്നും) അന്ന് ടാങ്കര്‍ലോറികള്‍ പെരിയാര്വെള്ളമല്ല, പാറമടയിലെ വെള്ളമാണ് നിറയ്ക്കുന്നത് എന്ന് ഞാന്‍ എഴുതിയിരുന്നു. ഇന്ന് പാറമടയിലെ വെള്ളമെങ്കിലും കിട്ടിയാല്‍ മതി എന്ന നിലയിലേക്ക് നാം ഗതികേടുകൊണ്ട് എത്തിപ്പെട്ടിരിക്കുന്നു.
കേരളത്തില്‍ 44 നദികളുണ്ടെന്നാണ് വയ്പ്. മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് പറഞ്ഞ് കഴിഞ്ഞവര്‍ഷം ജലം ഇടുക്കിയിലേക്കൊഴുക്കിയ നാം ഇന്ന് മുല്ലപ്പെരിയാര്‍ നിറയണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ജലസമൃദ്ധിയില്‍ അഹങ്കരിച്ച് തമിഴ്നാടിന് തീറ്റ കൊടുക്കുന്ന മുല്ലപ്പെരിയാറും ആളിയാറും തമിഴ്നാടിനെ ജലസമൃദ്ധമാക്കുമ്പോള് ജയം മാത്രം കൊയ്യുന്ന ജയലളിതയുടെ മുമ്പില്‍ മലയാളി മുട്ടുമടക്കി യാചിക്കേണ്ടിവരുന്നു. സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടില്ല എന്ന് വാദിക്കുമ്പോള്‍ താന്‍ ജയലളിതയെയും മമതാ ബാനര്‍ജിയെയും പിന്നെ മായാവതിയെയും ചൂണ്ടിക്കാണിക്കാറുണ്ട്. എത്ര സമര്‍ത്ഥമായി അവര്‍ കാര്യങ്ങള്‍ നേടുന്നു!
കേരളത്തില്‍ വറുതിയുടെ കാരണം കാലാവസ്ഥാ വ്യതിയാനമോ മഴ കുറഞ്ഞതോ മാത്രമല്ല കേരളത്തിന്റെ മാഫിയാവല്‍ക്കരണവും ഭരിക്കുന്ന മുന്നണികളുടെ മാഫിയാവിധേയത്വവുമാണ്. നദികള്‍ വരണ്ടത് മണല്‍വാരല്‍ മൂലമാണ്. മണല്‍ ഊറ്റല്‍ നദികളെ നശിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ ദശകങ്ങള്‍ക്ക് മുമ്പെഴുതി എങ്കിലും മണല്‍ മാഫിയ നല്കുന്ന പണത്തിനാണ് ജനങ്ങളുടെ ജലക്ഷാമമായിരുന്നില്ല രാഷ്ട്രീയക്കാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും മണല്മാഫിയയില്നിന്നും കൈക്കൂലി വാങ്ങുന്ന പോലീസുകാര്ക്കുംവരെ പ്രധാനം. നിള നശിക്കുന്നതിനെപ്പറ്റി എംടി വിലപിച്ചതുപോലും പലര്‍ക്കും തമാശയായിരുന്നു. ഇന്ന് നിള ആലുവാ മണപ്പുറംപോലെ കിടക്കുന്നു.
അടുത്തയിടെ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവും പ്രകടിപ്പിച്ച ആശങ്ക ജലക്ഷാമത്തെപ്പറ്റിയായിരുന്നു. “നിങ്ങള്‍ ഇതേപ്പറ്റി എഴുതുമെന്ന് എനിക്ക് വാക്ക് തരണം” എന്ന് പറഞ്ഞ് കൈനീട്ടിയപ്പോള്‍ ഞാന്‍ കൈവെച്ച് വാഗ്ദാനം ചെയ്തു. ഇത് എന്റെ എളിയ ശ്രമം.
ജസ്റ്റിസ് കൃഷ്ണയ്യര്‍ പറയുന്നത് കേരളം ജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയാണെന്നാണ്. അറബിക്കടലില്‍ മഴു എറിഞ്ഞ് പരശുരാമന് നേടിയ കേരളം കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്നു. പക്ഷെ ഉപ്പുവെള്ളം എങ്ങനെ കുടിയ്ക്കും? അതിന് സ്വാമിക്ക് ഉത്തരമുണ്ട്. “ചല്ലൃ ചൗരഹലമൃ ഋ്ലൃ ടീഹമൃ” എന്നാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ പുതിയ മുദ്രാവാക്യം. അറബിക്കടലിന്റെ റാണി ആ വെള്ളത്തെ കുടിക്കാന്‍ യോഗ്യമാക്കിത്തീര്ക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. “സൂര്യന് ഊര്‍ജത്തിന്റെ പ്രതിരൂപമല്ലേ? അതുപയോഗിച്ച് ഉപ്പുവെള്ളത്തെ കുടിവെള്ളമാക്കി ജനങ്ങളുടെ ദാഹജലം ഉറപ്പാക്കണം” എന്നദ്ദേഹം നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ പിന്നെയും ജയലളിതയെ ഓര്‍ത്തു. അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍വെള്ളം കുടിവെള്ളമായി മാറ്റി ഉപയോഗിച്ചുതുടങ്ങുകയും ഊര്‍ജത്തിനായി കാറ്റാടി യന്ത്രങ്ങള്‍ പല സ്ഥങ്ങളിലും സ്ഥാപിക്കുകയും ഉണ്ടായി.
കേരളം ജലക്ഷാമം മാത്രമല്ല, അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും നേരിടുന്നു. അതിനാല്‍തന്നെ സൗരോര്ജത്തെപ്പറ്റി ഗൗരവപൂര്‍വം ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്. അപ്രഖ്യാപിത പവര്‍കട്ടും ഷോക്കടിപ്പിക്കുന്ന ഇലക്ട്രിസിറ്റി ബില്ലുംനമ്മെ പാരമ്പര്യേതര ഊര്‍ജത്തെപ്പറ്റി ചിന്തിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.
ഇപ്പോള്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റില്‍ കടലില്‍ സൗരോര്‍ജപാനലുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ട്. സോളാര്‍ എനര്‍ജിയെപ്പറ്റിയും സോളാര്‍ പവര്‍ പ്ലാന്റുകളെപ്പറ്റിയും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ദശകങ്ങള്‍ക്ക് മുമ്പുതന്നെ ആര്.വി.ജി. മേനോനെപ്പോലുള്ള പരിസ്ഥിതിപ്രേമികള്‍ സൗരോര്‍ജത്തിന്റെ ഉപയോഗം ചൂണ്ടിക്കാണിച്ചിരുന്നു. സൗരോര്‍ജപദ്ധതികള്‍ തികച്ചും പരിസ്ഥിതിസൗഹൃദപരമാണ്. സംസ്ഥാനത്ത് അനര്‍ട്ടും കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പും (എംഎന്‍ആര്‍ഇ) സൗരോര്‍ജ പദ്ധതികള്‍ക്ക് മൊത്തം ചെലവിന്റെ പകുതിയോളം സബ്സിഡി നല്‍കുന്നുണ്ടെങ്കിലും അതിനെപ്പറ്റിയുള്ള അവബോധം ജനങ്ങളിലേക്കും വ്യാപിച്ചിട്ടില്ല. സ്വകാര്യ സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അംഗീകൃത ഏജന്‍സികളില്‍നിന്നുതന്നെ ഉപകരണം വാങ്ങണമെന്നും വ്യവസ്ഥയുമുണ്ട്. സൗരോര്‍ജ സാങ്കേതിക വികസനത്തിനും ഉല്പാദന വിതരണത്തിനും സഹായകമായി കേന്ദ്ര സൗരോര്‍ജ കോര്‍പ്പറേഷന്‍തന്നെ നിലവിലുണ്ട്.
സോളാര്‍ പാനല്‍, സോളാര്‍ പവര്‍ കണ്ട്രോള് യൂണിറ്റ്, ട്യൂബുലര്‍ ബാറ്ററി മുതലായവ പവര്‍പ്ലാന്റിലെ ആവശ്യമാണ്.
സൂര്യന് ഊര്‍ജത്തിന്റെ അക്ഷയഖനിയാണ്. കേരളത്തില്‍ ദിവസേന ശരാശരി ഏഴ് മണിക്കൂറെങ്കിലും സൗരോര്‍ജം ലഭ്യമാണ്. സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിക്കാനുള്ള സൗരോര്‍ജം നമുക്ക് പ്രകൃതിതന്നെ തരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എന്തുകൊണ്ട് സോളാര്‍ പവര്‍ പ്ലാന്റിനാവശ്യമായ ഘടകങ്ങള്‍ ഗുണനിലവാരമുള്ള പാനല്‍, ജനറേറ്റര്‍, ബാറ്ററി മുതലായവ ഉല്പാദിപ്പിക്കാന് വ്യവസായികള്‍ മുന്നോട്ടുവരുന്നില്ല? സോളാര്‍ പ്ലാന്റ് സ്ഥാപിച്ചാല്‍ ഇലക്ട്രിസിറ്റി ബില്ലില്‍ 120-160 യൂണിറ്റ് വരെ ലാഭിക്കാമത്രെ.
സോളാര്‍ എനര്‍ജി വികസിതമായാല്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി ജനങ്ങളിലെത്തിക്കാന്‍ സാധിക്കണം. കുടിവെള്ളക്ഷാമം ഇത്ര രൂക്ഷമായിട്ടും സര്‍ക്കാര്‍ തലത്തില്‍ പ്രായോഗികമായ പ്രതിവിധികളോ ഉപാധികളോ നിര്‍ദ്ദേശിക്കപ്പെടുന്നില്ല. ബജറ്റ് എന്നത് ജനങ്ങളെ പിഴിയുന്ന വ്യവസ്ഥകളൊഴിച്ചാല് വെറും പാഴ്വാക്കുകളാണെന്ന് കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇനിയും നടപ്പില്‍ വരുത്താത്തത് തെളിയിക്കുന്നു.
മറ്റൊരു കാര്യം മലയാളികള്‍ക്ക് സ്വാശ്രയത്വം എന്ന സങ്കല്‍പ്പം അന്യമാണ് എന്നതാണ്. ജോലി എന്നാല്‍ ഇന്നും സര്‍ക്കാര്‍ ജോലിയാണ്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണണം എന്ന അപ്രായോഗിക പ്രതീക്ഷ വച്ചുപുലര്‍ത്താതെ സ്വന്തം കാലില്‍നിന്ന് തന്റെ തലച്ചോറുപയോഗിച്ച്, അറിവുകള്‍ വികസിപ്പിച്ച്, കാലാനുസൃതവും പ്രായോഗികവും അനിവാര്യവുമായ കാര്യങ്ങള്‍ ചെയ്യാനുള്ള ആത്മധൈര്യവും ഉപക്രമവും ആണ് മലയാളി സ്വായത്തമാക്കേണ്ടത്. വിപ്ലവപ്രേമികളായ മലയാളി വിപ്ലവം എന്നാല്‍ ചുവന്ന വിപ്ലവം എന്ന ധാരണ തിരുത്തി സോളാര്‍ വിപ്ലവത്തിലേക്ക് ചുവടുവയ്ക്കേണ്ട കാലം സമാഗതമായിരിക്കുകയാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: