ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികരുടെ വിചാരണ ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ നടത്താന്‍ തീരുമാനമായി. പട്യാലകോടതി സമുച്ചയത്തിലെ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. ജസ്റ്റിസ് അമിത് ബന്സാലാകും വാദം കേള്‍ക്കുക. ഇക്കാര്യം ഏപ്രില്‍ രണ്ടിന് ഇനി കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിക്കും. ഏപ്രില്‍ രണ്ടാം വാരത്തോടെ വിചാരണ ആരംഭിച്ചേക്കും.
വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ യുദ്ധകാലാടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കോടതിക്കായുള്ള ആവശ്യമുന്നയിച്ചത്. 23നാണ് സര്‍ക്കാര്‍ പ്രത്യേക കോടതി ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നില മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ശരിയായ നടപടികള്‍ പാലിച്ചിരുന്നെങ്കില്‍ മാസങ്ങള്‍ എടുത്തേനെ.
സുപ്രീം കോടതി നിര്‍ദ്ദേശം വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും നടപടികള്‍ ചുവപ്പു നാടയില്‍ തന്നെയായിരുന്നു. ഈ കാലതാമസമാണ് നാവികരെ വീണ്ടും നാട്ടിലേക്ക് അവധിക്ക് വിടാന്‍ കാരണമാക്കിയത്.
സംഭവം നടന്നത് കൊല്ലത്തായതിനാല്‍, വിചാരണയ്ക്കുള്ള പ്രത്യേക കോടതി കൊല്ലം സെഷന്‍സ് കോടതിയില്‍ രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. കേസിന്റെ വിചാരണ കേരളത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്മോഹന്സിംഗിന് കത്തയച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട എല്ലാ റെക്കോര്‍ഡുകളും തെളിവുകളും ഇപ്പോള്‍ കൊല്ലം സെഷന്‍സ് കോടതിയിലാണുള്ളത്. ദല്‍ഹിയില്‍ തന്നെ വിചാരണനടക്കുന്ന സാഹചര്യത്തില്‍ ഇനി കേരളത്തിലുള്ള സാക്ഷികള്‍ക്ക് തെളിവ് നല്കാന് ദല്‍ഹിക്ക് പോകേണ്ടിവരും. മലയാളത്തിലുള്ള രേഖകള്‍ പരിഭാഷപ്പെടുത്തേണ്ടതായും വരുമെന്ന കാര്യം ഇതുവരെ ചെവിക്കൊണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: