കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകം യുപിഎയില്‍നിന്നും പിന്മാറി തങ്ങളുടെ മന്ത്രിമാരെ കൊണ്ട് രാജിവയ്പ്പിച്ചിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് ശേഷം യുപിഎ വിടുന്ന രണ്ടാമത്തെ കക്ഷിയാണ് ഡിഎംകെ. പക്ഷെ ഡിഎംകെയുടെ പിന്മാറ്റം യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് തല്ക്കാലം ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ശ്രീലങ്കയ്ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ തങ്ങളാവശ്യപ്പെട്ട ഭേദഗതികള്‍ വരുത്തണമെന്നാണ് ഡിഎംകെയുടെ ആവശ്യം. ശ്രീലങ്കയില്‍ നടന്നത് വംശഹത്യയാണെന്ന് അംഗീകരിക്കണം, ഇന്ത്യ ശ്രീലങ്കയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കരുത്, ശ്രീലങ്കയെ ശക്തമായി അപലപിക്കുന്ന പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണം എന്നൊക്കെയാണ് നിര്‍ദ്ദേശിക്കപ്പെടുന്ന ഭേദഗതികള്‍.
ഈ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണ നല്‍കാമെന്ന് കരുണാനിധി പറയുന്നു. പക്ഷെ സര്‍ക്കാര്‍ ശ്രീലങ്കയ്ക്കെതിരെ പ്രമേയം കൊണ്ടുവരുമ്പോള്‍ അതില്‍ വംശഹത്യ എന്നല്ല ‘അതിക്രമം’ എന്ന പദം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടാമെന്നും ശ്രീലങ്കക്കെതിരെ വോട്ട് ചെയ്യാമെന്നും തമിഴ്വംശജരെ കൊന്നൊടുക്കിയതിന് അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടാമെന്നും മാത്രമാണ് കേന്ദ്രം സമ്മതിക്കുന്നത്. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പ്രധാനം അവരുടെ തമിഴ്നാട്ടിലെ നിലനില്‍പ്പാണ്. ഇപ്പോള്‍ ശ്രീലങ്കന്‍ തമിഴര്‍ക്ക് അനുകൂലമായി തമിഴ്നാട്ടില്‍ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഈ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയമായി ജയലളിതയുടെ മേല്‍ വിജയം കൊയ്യാനുള്ള രാഷ്ട്രീയ തന്ത്രമാണ് കരുണാനിധി പയറ്റുന്നത്.
തമിഴ്നാട്ടില്‍ ഒരു വര്‍ഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയില്‍ യുപിഎ ബന്ധം വിഛേദിച്ച് യുപിഎയുടെ ശ്രീലങ്കന്‍ നയത്തെ വിമര്‍ശിക്കുന്നത് തെരഞ്ഞെടുപ്പില്‍ മുന്‍കൈ നേടാനാണ്. യുപിഎയില്‍ ഡിഎംകെയ്ക്ക് 18 അംഗങ്ങളും അഞ്ചുമന്ത്രിമാരുമാണുളളത്. അഞ്ചുമന്ത്രിമാരും രാജിവെച്ചുകഴിഞ്ഞു. പക്ഷേ ഈ പിന്മാറ്റം തല്ക്കാലം സര്‍ക്കാരിന് പ്രതിസന്ധി ഉയര്‍ത്തുന്നില്ലെങ്കിലും ഭരണം അസ്ഥിരമായിരിക്കുകയാണ്. മന്ത്രി ബേനിപ്രസാദ് വര്‍മ മുലായംസിംഗിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും ഇടഞ്ഞുനിന്ന മുലായം വഴങ്ങാത്തത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
കരുണാനിധിയുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ ചെകുത്താനും കടലിനും ഇടയിലാക്കിയിരിക്കുകയാണ്. ശ്രീലങ്കയെ പിണക്കാതെ കരുണാനിധിയെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുപിഎയ്ക്ക് ഡിഎംകെ പിന്മാറിയാലും 540 അംഗ പാര്‍ലമെന്റില്‍ 277 മെമ്പര്‍മാര്‍ ഉണ്ട്. ഇപ്പോള്‍ കരുണാനിധിയുടെ ആവശ്യത്തിന് വഴങ്ങുന്നത് കീഴടങ്ങുന്നതിന് തുല്യമായിരിക്കുമെന്നും പ്രാദേശിക പാര്‍ട്ടികളുടെ മുന്പില് മുട്ടുകുത്തേണ്ട ഗതികേട് വരുമെന്നും മാത്രമല്ല, ഇന്ത്യ-ശ്രീലങ്ക ബന്ധം കലുഷിതമാകുകയും ചെയ്യും. ഡിഎംകെ വിട്ടാലും ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ യുപിഎയ്ക്ക് തുടരാനാവുമെന്ന അധികാരചിന്ത മാത്രമാണ് സര്‍ക്കാരിനുള്ളത്. ഡിഎംകെയ്ക്ക് ഇത് രാഷ്ട്രീയ മുതലെടുപ്പാണെങ്കിലും 2-ജി സ്പെക്ട്രം കേസിലെ രാജയുടേയും കനിമൊഴിയുടേയും റോള്‍ ഡിഎംകെയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.
യുപിഎയില്‍നിന്ന് തമിഴ് വംശജരുടെ പ്രശ്നം ഉയര്‍ത്തിയുള്ള നീക്കം ഈ കളങ്കം മായ്ക്കും എന്ന പ്രതീക്ഷയും കരുണാനിധിയ്ക്കുണ്ടാകും. തമിഴ് കൂട്ടക്കൊലയെക്കുറിച്ച് ആഗോള അന്വേഷണം വേണമെന്നും യുദ്ധകുറ്റകൃത്യത്തിന്റെ പേരില്‍ ശ്രീലങ്കക്കെതിരെ നടപടി വേണമെന്നും കരുണാനിധി ആവശ്യപ്പെടുമ്പോള്‍ തന്നെ മാര്‍ച്ച് 21 ന് മുന്‍പായി ശ്രീലങ്കക്കെതിരെ കേന്ദ്രം പ്രമേയമെങ്കിലും പാസാക്കണമെന്നും കരുണാനിധി ആഗ്രഹിക്കുന്നു. സോണിയാഗാന്ധിയുടെ തമിഴ് അനുഭാവ പ്രസംഗവും കരുണാനിധിയെ തൃപ്തിപ്പെടുത്തിയിട്ടില്ല. അമേരിക്ക ശ്രീലങ്കക്കെതിരെയുള്ള പ്രമേയത്തിന്റെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ആഗോള അന്വേഷണാവശ്യവും യുഎന്‍ പ്രതിനിധികള്‍ക്ക് അന്വേഷണത്തിന് പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമാണ് ലഘൂകരിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ശക്തമായ പ്രമേയം കൊണ്ടുവരണമെന്നതാണ് കേന്ദ്രനിലപാടെന്ന് പി.ചിദംബരവും പറഞ്ഞു. മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണത്തിന് ശ്രീലങ്കയെ പ്രേരിപ്പിക്കാന്‍ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. അമേരിക്കയുമായി ചേര്‍ന്ന് ശ്രീലങ്കക്കെതിരായ പ്രമേയം മയപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചു എന്ന ആരോപണവും ചിദംബരം നിഷേധിച്ചു. തമിഴ്നാട്ടില്‍ ശ്രീലങ്കാ വികാരം ശക്തമായി ജനം പ്രക്ഷോഭത്തിലായതിനാല്‍ അവരുടെ വികാരം മുതലെടുത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം കൈക്കലാക്കാനാണ് കരുണാനിധി ലക്ഷ്യമിടുന്നത്. ആ തന്ത്രത്തിന്റെ ഭാഗമായേ ഈ നീക്കത്തെ കാണാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: