അങ്ങനെ അവസാനം റാറ്റ്സിംഗര്‍ എന്ന ബനഡിക്ട് പതിനാറാമന്‍ പത്രോസിന്റെ ‘കൊരണ്ടി’ യില്‍നിന്നും ഒഴിഞ്ഞിരിക്കുന്നു! സഭാ ചരിത്രത്തില്‍ ഇത് ഒരു പുതിയ വഴിതുറക്കലാണ്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ കാലഘട്ടത്തില്‍ അതിപ്രശസ്തരായ ദൈവശാസ്ത്രജ്ഞന്മാര് സഭയെ അടിമുടി പരിശോധിച്ച് അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ തുടച്ചുനീക്കാന്‍ ഒരു പരിശ്രമം നടത്തി. കാള്‍ റാണര്‍, ഹാന്‍സ് കുങ്ങ് ഇങ്ങനെ ഒന്നാംകിട ദൈവശാസ്ത്രജ്ഞന്മാര് തങ്ങളുടെ അഭിപ്രായം തുറന്നുപറയാന്‍ റോമിലെത്തി. ഹാന്‍സ് കുങ്ങിന്റെ കൈപിടിച്ച് വത്തിക്കാനിലെത്തിയ റാറ്റ് സിംഗര്‍ എന്ന പുരോഹിതന് മെത്രാനും കര്‍ദ്ദിനാളും പോപ്പുമായി. ഈ ഉയര്‍ച്ച താന്‍തന്നെ വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു. വത്തിക്കാന്‍ കൗണ്‍സലിന്റെ ദൈവോന്മുഖമായ ദര്‍ശനങ്ങളെയെല്ലാം വെട്ടിനിരപ്പാക്കി എന്ന ‘പുണ്യകര്‍മം’വഴിയാണ് റാറ്റ്സിംഗര്‍ പത്രോസിന്റെ കൊരണ്ടിയില്‍ സ്ഥാനം പിടിച്ചത്.
ജോണ്‍പോള്‍ രണ്ടാമന് മരിച്ചപ്പോള്‍ പിന്ഗാമികളായേക്കാം എന്നുകരുതി പത്രങ്ങള്‍ പലരുടേയും പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്ന് റാറ്റ്സിംഗര്‍ എന്ന കര്ദിനാളിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോഴാണ് റാറ്റ്സിംഗര്‍ മാര്‍പാപ്പാ ആയി എന്നറിയുന്നത്. ജോണ്‍ പോള്‍ രണ്ടാമന് വര്‍ഷങ്ങളോളം രോഗിയായിരുന്നു. ഇക്കാലത്തെല്ലാം അദ്ദേഹത്തിന്റെ മൂക്കുകയര്‍ പിടിച്ചു നടത്തിയിരുന്നത് റാറ്റ്സിംഗറായിരുന്നു. അവസാന കാലങ്ങളില്‍ ജോണ്‍പോള്‍ രണ്ടാമന് ഒപ്പിടുന്ന ഒരു യന്ത്രം മാത്രമായിരുന്നു.
റാറ്റ്സിംഗര്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടുന്ന ഒരു തീരാരോഗി. ആ രോഗം റാറ്റ്സിംഗറിന് അനുകൂലമായിരുന്നു. ജോണ്‍പോള്‍ രണ്ടാമന്റെ രോഗത്തെ തനിക്ക് അനുകൂലമാക്കാനുള്ള തന്ത്രവും വൈദഗ്ദ്ധ്യവും റാറ്റ്സിംഗര്ക്കുണ്ടായിരുന്നു. ജോണ്‍പോള്‍ രണ്ടാമന്റെ അവസാനകാലത്ത് തന്റെ നിര്‍ദ്ദേശമനുസരിച്ച് നിയോഗിച്ച കര്ദ്ദിനാളന്മാരെല്ലാവരും പേപ്പല്‍ തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമായി നില്‍ക്കുമെന്ന് റാറ്റ്സിംഗര്‍ക്ക് നന്നായി അറിയാമായിരുന്നു. ഏതായാലും പാപ്പാ സ്ഥാനം രാജിവെച്ചതോടുകൂടി ബനഡിക്ട് പതിനാറാമന്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ മുമ്പില്‍വെച്ച എല്ലാ നല്ലകാര്യങ്ങള്‍ക്കും കടയ്ക്കു കത്തിവെച്ചതിനുശേഷമാണ് ബനഡിക്ട് പതിനാറാമന്‍ സ്ഥാനമൊഴിയുന്നത്.
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. വൃദ്ധനായ പീയൂസ് 12-ാമന്‍ പത്രോസിന്റെ കൊരണ്ടിയില്‍ ഇരിക്കുന്നു. എന്റെ സുഹൃത്തായ ഫാ.കുര്യാക്കോസ് ഏണേക്കാടനുമായി എന്തുകൊണ്ട് പോപ്പ് രാജിവെക്കുന്നില്ല എന്ന് തര്‍ക്കമുണ്ടായി. ഫാ.ഏണേക്കാടന് കടുത്ത യാഥാസ്ഥിതികനായിരുന്നു. എന്നാല്‍ സ്വകാര്യ ജീവിതത്തിലും മനുഷ്യബന്ധങ്ങളിലും അദ്ദേഹം സുതാര്യമായ സ്നേഹവും സഹിഷ്ണുതയും പ്രകടിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം സെന്റ് ബര്‍ക്ക്മെന്‍സ് കോളേജില്‍ അധ്യാപകനും കാഞ്ഞിരപ്പള്ളി കോളേജിന്റെ പ്രിന്‍സിപ്പലുമായി. എന്തുകൊണ്ട് മാര്‍പാപ്പാമാര്‍ രാജിവെക്കുന്നില്ല എന്ന് ഞാന്‍ ചോദിച്ചു. രാജിവെയ്ക്കുന്നതിന് വിരുദ്ധമായ ദൈവശാസ്ത്രമൊന്നും ഏണേക്കാട്ടച്ചന് അറിഞ്ഞുകൂടായിരുന്നു. ഒരു ശുദ്ധഗതിക്കാരന്‍. അദ്ദേഹം അന്ന് എന്നോട് പറഞ്ഞു. മാര്‍പാപ്പയായി തെരഞ്ഞെടുക്കുമ്പോള്‍ പരി.റൂഹാ പ്രത്യേകമായ രീതിയില്‍ മാര്പാപ്പായില് വസിക്കുന്നു. അങ്ങനെയാണ് തെറ്റാവരം മാര്പാപ്പായ്ക്കുണ്ടാകുന്നത്. അങ്ങനെ തെറ്റാവരം ലഭിച്ച ഒരാള്‍ തന്റെ സ്ഥാനം ഒഴിയുവാന്‍ പാടില്ല.
അന്ന് എനിക്ക് സഭാചരിത്രമൊന്നും അറിഞ്ഞുകൂടായിരുന്നു. തിയോളജി എന്നു പറയുന്നത് ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത ഒരു ബൗദ്ധിക ഹിമാലയമായിട്ടാണ് അക്കാലത്ത് ഞാന്‍ കരുതിയിരുന്നത്. ഏണേക്കാട്ടച്ചന്റെ അഭിപ്രായമനുസരിച്ച് ഇതാ പാപ്പാ സ്ഥാനം രാജിവെച്ചു കഴിഞ്ഞപ്പോള്‍ ബനഡിക്റ്റിന്റെ തലയില്‍നിന്ന് പരി.റൂഹാ പറന്നുപോയിരിക്കുന്നു. റൂഹായ്ക്ക് ഇനി ഇരിക്കാന്‍ ഒരു സ്ഥാനം അടുത്ത മാര്‍പാപ്പായുടെ തെരഞ്ഞെടുപ്പിലൂടെയേ സാധ്യമാകൂ. പാവം റൂഹാ ഇരിപ്പിടമില്ലാതെ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നു!!
കത്തോലിക്കാ സഭാധികാരത്തിന്റെ തിയോളജി അനുസരിച്ച് സഭയുടെ അടിസ്ഥാനം പാരമ്പര്യങ്ങളും ബൈബിളുമാണ്. ഈ പാരമ്പര്യങ്ങള്‍ മാര്‍പാപ്പാമാരും മെത്രാന്മാരും കുറെ ദൈവശാസ്ത്രജ്ഞന്മാരും കൂടി സൃഷ്ടിച്ചതാണ്. മാര്‍പാപ്പാമാര്‍ രാജിവയ്ക്കരുത് എന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു. ഇതാ ആ പാരമ്പര്യത്തെ ബനഡിക്ട് പതിനാറാമന്‍ ലംഘിച്ചിരിക്കുന്നു. അതുകൊണ്ട് അടുത്ത മാര്‍പാപ്പായോടും 85-ാമത്തെ വയസ്സില്‍ രാജിവെക്കാന്‍ വിശ്വാസികള്‍ക്ക് ആവശ്യപ്പെടാം. മെത്രാന്മാര് 75-ാമത്തെ വയസില്‍ രാജിവയ്ക്കണമെന്നാണ് പാരമ്പര്യം. പാരമ്പര്യത്തിന്റെ അര്‍ത്ഥശൂന്യതയെ യേശു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എങ്കില്‍പ്പോലും തങ്ങളുടെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നതിന് മാര്‍പാപ്പാമാരും മെത്രാന്മാരും എപ്പോഴും ആശ്രയിക്കുക പാരമ്പര്യത്തേയാണ്. അതായത് അവര്‍ സൃഷ്ടിച്ച പാരമ്പര്യം. ഇതാ ബനഡിക്ട് പതിനാറാമന്‍ ഒരു പുതിയ പാരമ്പര്യം സൃഷ്ടിച്ചിരിക്കുന്നു.
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: